വസ്ത്രം മാറലും പ്രസവാവധിയും പ്രശ്നമാകും; യുദ്ധമുഖത്തെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് കരസേനാ മേധാവി
Recommended Video
ദില്ലി: സൈന്യത്തിൽ സ്ത്രീകൾക്ക് പുരുഷന്മാർക്ക് തുല്യമായ പ്രധാന്യം നൽകുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയുമായി കരസേനാ മേധാവി വിപിൻ റാവത്ത്. എത്ര സമർദ്ധരായവരാണെങ്കിലും സ്ത്രീകളെ അംഗീകരിക്കാൻ സേനയ്ക്ക് ബുദ്ധിമുട്ടുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് വിപിൻ റാവത്ത് പറയുന്നു. എന്നാൽ സ്ത്രീകളെ മുൻനിരയിൽ നിയോഗിക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി
സൈന്യത്തിൽ പുരുഷന് നൽകുന്ന അതേ പ്രാധാന്യം സ്ത്രീകൾക്കും നൽകാൻ തയാറാണ്. എന്നാൽ യുദ്ധരംഗത്ത് പ്രവർത്തിക്കാൻ സ്ത്രീകൾ താൽപര്യം കാണിക്കാറില്ല, കുട്ടികളുടെ കാര്യമാണ് പ്രധാനമായും അവരെ പിന്തിരിപ്പിക്കുന്നതെന്നും വിപിൻ റാവത്ത് കൂട്ടിച്ചേർത്തു. ന്യൂസ് 18 ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിപിൻ റാവത്തിന്റെ അഭിപ്രായ പ്രകടനം
അസൗകര്യങ്ങൾ
ആർമിയിലെ ഭൂരിഭാഗം ജവന്മാരും ഗ്രാമ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ ഒരു വനിതാ ഉദ്യോഗസ്ഥ തങ്ങളെ നയിക്കുന്നത് അവർക്ക് താൽപര്യമുണ്ടാകില്ല. പ്രസവാവധിയാണ് മറ്റൊരു പ്രശ്നമായി കരസേനാ മേധാവി ചൂണ്ടിക്കാട്ടുന്നത്. കമാൻഡിംഗ് ഓഫീസറായ ഒരു വനിതയ്ക്ക് ഒരിക്കലും ആറു മാസത്തോളം അവധി നൽകാൻ സേനയ്ക്ക് കഴിയില്ല. എന്നാൽ ലീവ് നിഷേധിച്ചാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറയുന്നു.
മിടുക്കരായ വനിതകൾ
സേനയിൽ സമർദ്ധരായ വനിതാ എഞ്ചിനീയർമാരുണ്ട്. അവർ മൈനിംഗും ഡീമൈനിംഗും ചെയ്യുന്നു. വ്യോമ സേനയിൽ വനിതകളാണ് ആയുധങ്ങളുടെ പ്രവർത്തന നിയന്ത്രണം നടത്തുന്നത്. എന്നാൽ സ്ത്രീകളെ യുദ്ധത്തിന്റെ മുൻനിര സൗനിക പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരുന്നതിൽ പ്രായോഗികമായ നിരവധി ബുദ്ധിമുട്ടുകളുണ്ടെന്ന് അദ്ദേഹം പറയുന്നു.
പ്രതിസന്ധികൾ
കശ്മീരീർ പോലെ പ്രശ്നബാധിത പ്രദേശങ്ങളിലാണ് എപ്പോഴും സൈന്യത്തിന്റെ പ്രവർത്തനം. ഏതു നിമിഷവും ആക്രമണം ഉണ്ടായേക്കാം. ആക്രമണത്തിൽ കമ്പനി കമാൻഡർ മരിച്ചേക്കാം, കമാൻഡിംഗ് ഓഫീസറും വനിതാ ഉദ്യോഗസ്ഥയും മരിച്ചേക്കാം. വെല്ലുവിളികൾ ഏറ്റെടുക്കാൻ സ്ത്രീകൾ തയാറായേക്കാം. പക്ഷേ അവർ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്താൽ അത് ബാധിക്കുന്നത് ഒന്നോ രണ്ടോ വയസ് പ്രായമായ അവരുടെ കുഞ്ഞുങ്ങളെ ആയിരിക്കും.
യുദ്ധത്തിൽ മരിച്ചാൽ
കുട്ടികളുള്ള അമ്മമാർ റോഡപകടത്തിൽ കൊല്ലപ്പെടുന്നില്ലെ എന്ന് നിങ്ങൾ തിരിച്ച് ചോദിച്ചേക്കാം. എന്നാൽ യുദ്ധമുഖത്തോ ഏറ്റമുട്ടലിലെ കൊല്ലപ്പെടുന്ന ഒരു വനിതാ ഓഫീസറുടെ മൃതദേഹം പൊതിഞ്ഞ് കൊണ്ടുവരുന്ന കാഴ്ച കാണാൻ ഈ രാജ്യം ആഗ്രഹിക്കുന്നില്ല. ഒരു വനിതാ ഉദ്യോഗസ്ഥർ തങ്ങളെ നയിക്കുന്നത് അംഗീകരിക്കാൻ ഇനിയും ജവാന്മാർ തയാറായിട്ടില്ല. ഈ മാറ്റത്തിന് സമയമെടുക്കുമെന്നും വിപിൻ റാവത്ത് കൂട്ടിച്ചേർത്തു.
വസ്ത്രം മാറാൻ സൗകര്യം
യുദ്ധമുഖത്തൊന്നും സ്ത്രീകൾക്ക് മാത്രമായി പ്രത്യേക സൗകര്യങ്ങളോ സജ്ജീകരണങ്ങളോ ഒരുക്കാൻ സാധിക്കില്ല. വസ്ത്രം മാറുമ്പോൾ ഒളിഞ്ഞു നോക്കിയെന്ന പരാതിയാവും പിന്നീട് ഉയരുക. ഇതൊക്കെ ഓരോ പ്രതിസന്ധികളാണ്. യുഎസിലെ സൈനിക ക്യാമ്പുകളിൽ ഇതാരു പ്രശ്നമല്ല. എന്നാൽ ഇന്ത്യയിലെ സ്ഥിതി അതല്ലെന്നും കരസേനാ മേധാവി വ്യക്തമാക്കി.
വാർത്താ അവതാരകയുടെ മരണം; സഹപ്രവർത്തകൻ അറസ്റ്റിൽ, മൊഴിയിൽ ദുരൂഹത
ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇന്ന് അധികാരമേൽക്കും