ചൈനീസ് സൈനിക വിന്യാസത്തിനിടെ കരസേനാ മേധാവി അസമിൽ: സൈനിക നീക്കം വിലയിരുത്തി, രണ്ട് ദിവസം തേസ്പൂരിൽ!
ദിസ്പൂർ: ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ അസമിൽ. ഇന്ത്യ- ചൈന അതിർത്തിയിലെ സൈനിക വിന്യാസം അവലോകനം ചെയ്യുന്നതിന്റെ ഭാഗമായാണ് തേസ്പൂർ സന്ദർശിച്ചത്. അതിത്തിയിൽ അരുണാചലിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ചൈന സൈനിക വിന്യാസം വർധിപ്പിച്ചതോടെയാണ് നീക്കം. രണ്ട് ദിവസത്തെ തേസ്പൂർ പര്യടനത്തിനായി എത്തിയതായിരുന്നു അദ്ദേഹം. തേസ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുവ്വ 4 കോർപ്പിനാണ് അസമിനോടും അരുണാചൽ പ്രദേശിനോടും ചേർന്ന് കിടക്കുന്ന ഇന്ത്യ- ചൈന അതിർത്തിയുടെ നിരീക്ഷണച്ചുമതല.
ബെയ്റൂട്ടിൽ പൊട്ടിത്തെറിച്ചത് സ്ഫോടക വസ്തു നിറച്ച റഷ്യൻ കപ്പൽ? പലതവണ മുന്നറിയിപ്പ് അവഗണിച്ചു!!
ഇന്ത്യ- ചൈന അതിർത്തിയായ ലൈൻ ഓഫ് ആക്വൽ കൺട്രോളിൽ അടുത്ത കാലത്തുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ കരസേനാ മേധാവിയ്ക്ക് മുമ്പാകെ വിശദീകരിച്ചു. അതിർത്തിയിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതിന് വേണ്ടി സുരക്ഷാസേന സ്വീകരിച്ച നടപടി ക്രമങ്ങളെക്കുറിച്ചും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.
കിഴക്കൻ ലഡാക്കിന് പുറമേ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശിലേക്കുള്ള എല്ലാ വഴികളിലും ചൈന സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പീപ്പിൾ ലിബറേഷൻ ആർമിയുടെ നാല് ഡിവിഷനുകളോളം സൈനികരെയാണ് ചൈന ഈ മേഖലയിൽ വിന്യസിച്ചിട്ടുള്ളത്. 4000 കിലോമീറ്റർ വരുന്ന ഇന്ത്യ- ചൈന അതിർത്തിയിൽ അങ്ങോളമിങ്ങോളം കുറഞ്ഞത് എട്ട് ഡിവിഷൻ സൈനികരെയെങ്കിലും ചൈന ഇതിനോടകം വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിലെ സുരക്ഷയും പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി കരസേനാ മേധാവി ജൂലൈ ആദ്യം പഞ്ചാബിലെ അമൃത്സറിലുള്ള വജ്ര കോർപ്പ്സ് സന്ദർശിച്ചിരുന്നു. ജമ്മു- പഠാൻകോട്ട് മേഖലയിലെ അന്താരാഷ്ട്ര അതിർത്തിയിലും അദ്ദേഹം നേരത്തെ സന്ദർശിച്ചിരുന്നു. കമാൻഡർമാരും സംവദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. നോർത്തേൺ ആർമി കമാൻഡർ ലഫ് ജനറൽ വൈ കെ ജോഷിയ്ക്കും 14 കോർപ്പസ്സിന്റെ ലഫ്. ജനറൽ ഹരീന്ദർ സിംഗിനുമൊപ്പം കേന്ദ്രസർക്കാരിന്റെ ചൈന ഗ്രൂപ്പ് സ്റ്റഡിയിലും ഇദ്ദേഹം ഭാഗമാണ്.