ജമ്മു കശ്മീരില്‍ ഏഴ് ഭീകരരെ വധിച്ചു: 24 മണിക്കൂറിനുള്ളിൽ മൂന്ന് ആക്രമണങ്ങൾ!!
വ്യാഴാഴ്ച ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഏഴ് ഭീകരരെ സൈന്യം വധിച്ചു. ഇന്ത്യ- പാക് അതിര്‍ത്തിയില്‍ വിവിധയിടങ്ങളിലായാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം ഭീകരരെ വധിക്കുകയായിരുന്നു. വ്യാഴാഴ്ച നിയന്ത്രണ രേഖയിലാണ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമേ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയ സൈന്യം ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.
ബുധനാഴ്ച ഭീകരരുമായുണ്ടായ ശക്തമായ വെടിവെയ്പിനെ തുടര്‍ന്ന് ആയുധധാരികളായ ഭീകരരെ സൈന്യം വധിച്ചിരുന്നു. നിയന്ത്രണ രേഖയില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു സംഭവം. കുപ് വാരയില്‍ വച്ചാണ് മൂന്ന് ഭീകരരെ വധിച്ചത്. പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തി വരികയാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നിയന്ത്രണ രേഖയിൽ രണ്ടാം തവണയാണ് സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നത്. സെപ്തംബറിൽ പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങള്‍ക്ക് നേരെ ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കിനെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റത്തില്‍ 45 ശതമാനം വർധനവുണ്ടായെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.