പാർലമെന്റ് ആവശ്യപ്പെട്ടാൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കും; കരസേനാ മേധാവി
ദില്ലി: രാജ്യത്തെ മൂന്ന് സേനകളെയും സംയോജിപ്പിച്ചു കൊണ്ടുള്ള സംയുക്ത സൈനിക പദവി രൂപീകരണം വലിയ നടപടിയാണെന്ന് കരസേനാ മേധാവി ജനറല്‍ എം എം നരവാനെ. ഭരണഘടനയോടുള്ള കൂറാണ് സേനയെ എല്ലായ്‌പ്പോഴും നയിക്കുന്നത്. ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പുവരുത്താന്‍ സൈന്യം ശ്രമിക്കുന്നു. ഭാവിയിലെ പോരാട്ടങ്ങളില്‍ ഇന്ത്യന്‍ സേന വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാക് ന്യൂനപക്ഷ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കും; അതുവരെ വിശ്രമമില്ലെന്ന് അമിത് ഷാ
ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവിയായി ബിപിന്‍ റാവത്ത് ചുമതലയേറ്റ ശേഷമാണ് കരസേന മേധാവിയുടെ പ്രതികരണം. കരസേനയുടെയും നാവികസേനയുടെയും ഇന്ത്യന്‍ വ്യോമസേനയുടെയും പ്രവര്‍ത്തനങ്ങള്‍ ഒരുമിപ്പിച്ച് രാജ്യത്തിന്റെ സൈനിക വൈദഗ്ദ്ധ്യം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ ആര്‍മി ഒരു പ്രൊഫഷണല്‍ സേനയാണെന്നും നിയന്ത്രണത്തിലും യുദ്ധത്തിലും സമാധാനപരമായും പ്രൊഫഷണലായും ധാര്‍മ്മികമായും പെരുമാറുന്നുവെന്നും നരവാനെ അഭിപ്രായപ്പെട്ടു.
വരാനിരിക്കുന്ന യുദ്ധങ്ങള്‍ക്ക് സൈന്യത്തെ സജ്ജമാക്കുന്ന തരത്തിലുള്ള പരിശീലനത്തിലാണ് സേന ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വടക്കന്‍ അതിര്‍ത്തിയിലെ വെല്ലുവിളികള്‍ പോലും നേരിടാന്‍ സൈന്യം സജ്ജമാണ്. നൂതന ആയുധ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള യുദ്ധ സാമഗ്രികള്‍ ഇന്ത്യയുടെ കൈവശം ഇപ്പോഴുണ്ട്. വടക്കന്‍ അതിര്‍ത്തിയില്‍ സൈന്യത്തെ സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാക് അധീന കശ്മീരിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും മേധാവി മറുപടി നല്‍കി. ജമ്മു കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാണെന്ന പാര്‍ലമെന്റ് പ്രമേയം വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ടായിരുന്നു. പാര്‍ലമെന്റ് ആഗ്രഹിക്കുന്നുവെങ്കില്‍ ആ പ്രദേശവും നമ്മുടേതായിരിക്കും. അതിനുള്ള ഉത്തരവ് ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സേനയിലെ മൂന്ന് സേവനങ്ങളും സമന്വയിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതുവഴി കര, നാവിക, വ്യോമ സേനകള്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനാകും. സൈന്യത്തിന്റെ ഏകീകരണ പ്രക്രിയയില്‍ എല്ലാവരെയും മുന്നോട്ട് കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.