ജമ്മു കശ്മീർ അതിർത്തിയിൽ കനത്ത പാക് ഷെൽ ആക്രമണം, ഒരു ജവാന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അതിര്‍ത്തിയിലുണ്ടായ പാക് ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജവാന് വീരമൃത്യു. ജമ്മു കശ്മീരീല്‍ നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും സമീപത്താണ് പാകിസ്താന്‍ വെടിയുതിര്‍ക്കുകയും കനത്ത ഷെല്‍ ആക്രമണം നടത്തുകയും ചെയ്തത്. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലും രജൗരിയിലെ നൗഷേര സെക്ടറിലും കത്വ ജില്ലയിലെ അതിര്‍ത്തി പ്രദേശത്തുമാണ് കനത്ത ആക്രമണം ഉണ്ടായത്.
നൗഷേര സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റിന് കാവല്‍ നിന്നിരുന്ന സൈനികനാണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. രജൗരിയിലും പൂഞ്ചിലുമായി ഈ മാസം പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ സൈനികനാണ് ഇത്.
Recommended Video
ജൂണ്‍ 4നും 10നും രജൗരി ജില്ലയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ 14ന് പൂഞ്ചില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ മറ്റൊരു ജവാനും വീരമൃത്യു വരിച്ചു. ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഈ വര്‍ഷം പാകിസ്താന്‍ നിരന്തരമായി പ്രകോപനം സൃഷ്ടിക്കുകയാണ്. ജൂണ്‍ 10 വരെയുളള കണക്കുകള്‍ പ്രകാരം 2027 തവണയാണ് ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘംനം നടത്തിയിട്ടുളളത്.
പ്രകോപനമൊന്നും കൂടാതെയാണ് രാവിലെ പാകിസ്താന്‍ സൈന്യം വെടിവെയ്പ്പും മോര്‍ട്ടാര്‍ ഷെല്‍ ആക്രമണവും ആരംഭിച്ചത് എന്ന് പ്രതിരോധ വക്താവ് അറിയിച്ചു. രാവിലെ 3.30തോട് കൂടി പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറിലും രാവിലെ 5.30തോട് കൂടി രജൗരി ജില്ലയിലെ നൗഷേര സെക്ടറിലും പാകിസ്താന്‍ ആക്രമണം ആരംഭിച്ചു. ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി തന്നെ പാക് സൈന്യത്തിന് നല്‍കിയിട്ടുണ്ട്.
മണിപ്പൂരിൽ ബിജെപി സർക്കാരിന്റെ അടിവേരിളക്കി കോൺഗ്രസ്, ട്രബിൾ ഷൂട്ടറെ ഇറക്കി ബിജെപി!