അര്‍ണബിന്റെ ചാറ്റുകള്‍ ഞെട്ടിപ്പിക്കുന്നത്: പുൽവാമയിൽ വീരമൃത്യു വരിച്ച മലയാളി ജവാന്റെ കുടുംബം
മുംബൈ: റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശം പുറത്ത് വന്നതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. 40 സിആര്‍പിഎഫ് ജീവനക്കാരുടെ വീരമൃത്യുവിന് ഇടയാക്കിയ പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റ് വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചാറ്റുകള്‍ ഞെട്ടിക്കുന്നതാണെന്നാണ് പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ കുടുംബം പ്രതികരിച്ചത്.
പുറത്ത് വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാനാവുന്നില്ല. സത്യമാണെങ്കില്‍ അത് രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വയനാട് ലക്കിടി സ്വദേശി വസന്തകുമാറിന്റെ സഹോദരൻ സജീവ് പറഞ്ഞു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോർട്ട് ചെയ്തത് തങ്ങളുടെ വിജയമായാണ് അർണബ് വാട്സ്ആപ്പിൽ പറയുന്നത്. 'നമ്മൾ ഇത്തവണ ജയിക്കും' എന്നായിരുന്നു പുൽവാമ ആക്രണമണം അറിഞ്ഞതിനു ശേഷം അർണബ് വാട്സാപ്പിലൂടെ പ്രതികരിച്ചത്.
കുടുംബവും നാടും വിട്ട്, ജീവിതത്തിന്റെ നല്ല കാലം മുഴുവൻ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവരാണ് പട്ടാളക്കാർ. അവർ ഉറങ്ങാതെ കാവലിരിക്കുന്നത് കൊണ്ടാണ് നമ്മൾ സ്വസ്ഥമായി ഉറങ്ങുന്നത്. ഇത്തരത്തില്‍ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരും മറ്റുള്ളവരും പട്ടാളക്കാരുടെ ജീവനുകളെ ഉപയോഗിക്കുന്നുവെന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും സജീവ് പറയുന്നു. പുറത്ത് വന്ന വിവരങ്ങളില്‍ അടിയന്തരമായി അന്വേഷണം നടത്തി വസ്തുതകള്‍ രാജ്യത്തെ ജനങ്ങളെ അറിയിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രിക ഓണ്‍ലൈന്‍ അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019 ഫെബ്രുവരി 14ന് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശി വസന്തകുമാറിന്റെ പിതൃസഹോദര പുത്രനാണ് സജീവ്. പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഫെബ്രുവരി 23ന് നടന്ന അർണബിന്റെ ചാറ്റുകളാണ് ഇപ്പോൾ പുറത്തായത്. പുൽവാമക്കു തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിലെ ബാലാക്കോട്ടിൽ നടത്തിയ ആക്രമണം അർണബ് മുൻകൂട്ടി അറിഞ്ഞിരുന്നതായാണും ഇരുവരും തമ്മിലുള്ള ചാറ്റിൽ നിന്ന് സൂചന ലഭിക്കുന്നുവെന്നാണ് ദി ഹിന്ദുവിന്റെ റിപ്പോർട്ടില്‍ പറയുന്നു.
നടന് കൃഷ്ണകുമാറിന്റെ കുടുംബത്തിലെ രണ്ട് പേര് ബിഗ് ബോസിലേക്കോ? പ്രചരണത്തിലെ വാസ്തവമിതാണ്
തവനൂരില്‍ പിടിമുറുക്കി കോണ്‍ഗ്രസ്; കുന്നംപറമ്പില്‍ അല്ല, ഷൗക്കത്ത്! നിലമ്പൂരില്‍ നിന്ന് പടയൊരുക്കം