അർണബ് തിരിച്ചെത്തി.. അപർണാ സെന്നിന്റെ വാർത്താ സമ്മേളനം ലൈവിൽ അർണബിന്റെ വൺമാൻ ഷോ!
ദില്ലി: രണ്ടാഴ്ചയോളം റിപ്പബ്ലിക് ടിവി സ്‌ക്രീനില്‍ കാണാതായ ശേഷം അര്‍ണബ് ഗോസ്വാമി തിരിച്ച് എത്തിയിരിക്കുകയാണ്. തിരിച്ചെത്തിയ ശേഷം അര്‍ണബിന് 'ഇരകളായി' കിട്ടിയത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കത്തെഴുതിയ പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകരെയാണ്.
രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതിന് ഇവരെ അര്‍ണബ് വിശേഷിപ്പിക്കുന്നത് 'അസഹിഷ്ണുതാ ലോബി' എന്നാണ്. പ്രധാനമന്ത്രിക്ക് കത്തെഴുതിയ ചലച്ചിത്ര പ്രവര്‍ത്തകരില്‍ ഉള്‍പ്പെട്ട സംവിധായിക അപര്‍ണ സെന്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇടപെട്ട് അര്‍ണബ് നടത്തിയ 'വൺമാൻ ഷോ' വൈറലാവുകയാണ്.
'അസഹിഷ്ണുതാ ലോബി'
കഴിഞ്ഞ ദിവസമാണ് അപര്‍ണാ സെന്‍, മണിരത്‌നം, അടൂര്‍ ഗോപാലകൃഷ്ണന്‍, അനുരാഗ് കശ്യപ് എന്നിവരടക്കമുളള 49 പ്രമുഖ ചലച്ചിത്രകാരന്മാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ജയ് ശ്രീറാം കൊലവിളിയായി മാറുന്നുവെന്നും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി വേണം എന്നും ആവശ്യപ്പെട്ട് കൊണ്ടുളളതാണ് കത്ത്. കത്തയച്ചവരില്‍ അടൂര്‍ അടക്കമുളളവര്‍ക്ക് ബിജെപിയില്‍ നിന്ന് ഇതിനകം തന്നെ ഭീഷണി ഉയര്‍ന്ന് കഴിഞ്ഞു. അസഹിഷ്ണുതാ ലോബി നുണപ്രചാരണം നടത്തുന്നു എന്നാണ് അര്‍ണബിന്റെ റിപ്പബ്ലിക് ടിവിയുടെ ആരോപണം.
വൺ മാൻ ഷോ
പ്രധാനമന്ത്രിക്ക് തുറന്ന കത്ത് എഴുതിയതിന് പിന്നാലെ അപര്‍ണാ സെന്‍ നിലപാടുകള്‍ വിശദമാക്കാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. ലൈവായി വാര്‍ത്താ സമ്മേളനം നടക്കവേ അതില്‍ പങ്കെടുത്ത റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ വഴി അര്‍ണബ് ഗോസ്വാമി ചാനല്‍ സ്റ്റുഡിയോയില്‍ ഇരുന്ന് ഫോണ്‍ വഴി അപര്‍ണയെ വിചാരണ നടത്താന്‍ ശ്രമിക്കുന്ന സംഭാഷണമാണ് സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുന്നത്. പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്ത് അടക്കം അര്‍ണബിനെ പരിഹസിച്ച് രംഗത്ത് വന്നിട്ടുണ്ട്.
അവഗണിച്ച് അപർണ സെൻ
അപര്‍ണ സെന്‍ വാര്‍ത്താ സമ്മേളനം തുടങ്ങുമ്പോള്‍ തന്റെ റിപ്പോര്‍ട്ടറുടെ ഫോണിലൂടെ അര്‍ണബ് അപര്‍ണയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അര്‍ണബിന്റെ പതിവ് ബഹളം വെയ്ക്കല്‍ രീതിയില്‍ അസ്വസ്ഥയായ അപര്‍ണ സെന്‍ നിങ്ങളുടെ തര്‍ക്കുത്തരങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തനിക്ക് താല്‍പര്യമില്ല എന്ന് തുറന്നടിച്ച് വാര്‍ത്താ സമ്മേളനം തുടരുകയായിരുന്നു. റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറുടെ ഫോണ്‍ സ്പീക്കറില്‍ ഇട്ടിരിക്കുകയായിരുന്നു.
ഫോണിൽ ചോദ്യം ചെയ്യൽ
അത് വഴി അര്‍ണബ് സ്റ്റുഡിയോയിലിരുന്ന് ചോദ്യം ചെയ്യല്‍ തുടര്‍ന്ന് കൊണ്ടിരുന്നു. അത് ശ്രദ്ധിക്കാന്‍ നില്‍ക്കാതെ അപര്‍ണാ സെന്‍ മറുവശത്ത് വാര്‍ത്താ സമ്മേളനവും തുടര്‍ന്നു. സൈറ വസീമിനെ മുസ്ലീം മതഭ്രാന്തന്മാര്‍ ആക്രമിച്ചപ്പോഴും ന്യൂനപക്ഷക്കാരോട് ആയുധം കയ്യിലെടുക്കാന്‍ മുസ്ലീം പുരോഹിതര്‍ ആവശ്യപ്പെട്ടപ്പോഴും നിങ്ങള്‍ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നുവെന്ന് അര്‍ണബ് ചോദിച്ചു. തന്റെ ഫോണ്‍ ചെവിയോട് ചേര്‍ത്ത് വെച്ച് അര്‍ണബ് ചോദ്യം ചെയ്യല്‍ തുടര്‍ന്ന് കൊണ്ടിരുന്നു.
വീഡിയോ വൈറൽ
'ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് വ്യക്തമായി കേള്‍ക്കാം. ഞാന്‍ നിങ്ങളുടെ വാര്‍ത്താ സമ്മേളനം തടസ്സപ്പെടുത്തിയിരിക്കുകയാണ്. കാരണം നിങ്ങളെ പോലുളളവരെ തുറന്ന് കാണിക്കേണ്ടതുണ്ട്' എന്നും അതിനിടെ അര്‍ണബ് പറയുന്നത് കേള്‍ക്കാം. എന്നാല്‍ അര്‍ണബിന്റെ അലര്‍ച്ചയെ പൂര്‍ണമായും അവഗണിച്ച് അപര്‍ണാ സെന്‍ വാര്‍ത്താ സമ്മേളനം പൂര്‍ത്തിയാക്കുകയായിരുന്നു. അര്‍ണബിന്റെ ഈ ഏകപക്ഷീയ ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
' ഞാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി'
അര്‍ണബ് 10 ചോദ്യങ്ങളുമായി ലൈവ് വാര്‍ത്താ സമ്മേളത്തില്‍ ലോബിയെ നേരിട്ടുവെന്നും എന്നാല്‍ അവര്‍ ഉത്തരം പറയാന്‍ വിസമ്മതിച്ചു എന്നുമാണ് വീഡിയോ പങ്ക് വെച്ച് കൊണ്ട് റിപ്പബ്ലിക് ടിവി ട്വീറ്റ് ചെയ്തിരിക്കുന്നത്. അര്‍ണബിന്റെ ഈ പ്രവര്‍ത്തിയെ സോഷ്യല്‍ മീഡിയ രൂക്ഷമായി പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ''ഈ അപകടകരമായ ജല്‍പനം കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാള്‍ക്കും വാര്‍ത്താ മാധ്യമങ്ങളെ കുറ്റം പറയാന്‍ അവകാശമില്ല. ഇതാണ് മാധ്യമപ്രവര്‍ത്തനം എങ്കില്‍ ഞാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി'' എന്നാണ് ബര്‍ഖ ദത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. 'ഒരു മാനസിക രോഗി പരിപാടി അവതരിപ്പിക്കുന്നത് എത്ര ദയനീയമാണ്, പാവം അർണബ്' എന്നാണ് മാധ്യമപ്രവർത്തക സ്വാതി ചതുർവേദിയുടെ പരിഹാസം
|
ബർക്കാ ദത്തിന്റെ ട്വീറ്റ്
ബർക്കാ ദത്തിന്റെ ട്വീറ്റും അർണബ് ഗോസ്വാമിയുടെ 'വൺ മാൻ ഷോ' വീഡിയോയും കാണാം
സർക്കാർ വീണതിന് പിന്നാലെ കർണാടക കോൺഗ്രസിൽ കലാപം! നേതൃത്വത്തിനെതിരെ നേതാക്കൾ