ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജൻ്റ് ചേർത്തു;ബിഹാറിൽ 40ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ
ബിഹാറിൽ നളന്ദ ജില്ലയിലെ സ്കൂളിൽ ഉപ്പിന് പകരം ഡിറ്റർജെൻ്റ് ചേർത്ത ഉച്ചഭക്ഷണം കഴിച്ച 40 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ. നളന്ദയിലെ പരാസി മിഡിൽ സ്കൂളിലാണ് സംഭവം. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികളെ ആളുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഭക്ഷണത്തിൽ അബദ്ധത്തിൽ ഡിറ്റർജൻ്റ് ചേർത്തതാണെന്നാണ് റിപ്പോർട്ട്. മറ്റൊരു സ്‌കൂളിൽ നിന്നാണ് ഉച്ചഭക്ഷണം എത്തിച്ചതെന്നാണ് സ്കൂളിലെ അധ്യാപകൻ പറഞ്ഞത്. ഭക്ഷണത്തിനൊപ്പം സോയബീനും നൽകിയിരുന്നു. ഇതിന് ഉപ്പ് കുറവായിരുന്നു. തുടർന്ന് കുട്ടികൾ ഉപ്പ് ചോദിച്ചു. ഈ സമയത്താണ് അബദ്ധത്തിൽ ഡിറ്റർജൻ്റ് നൽകിയത് . ഭക്ഷണം കഴിച്ചതിന് പിന്നാലെ നിരവധി കുട്ടികൾ ഛർദ്ദിച്ചു, പലരും വയറുവേദനയെടുക്കുന്നതായി പരാതിപ്പെട്ടു. ഉടൻ തന്നെ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു', അധ്യാപകൻ പറഞ്ഞു.

ബിഹാറിലെ ഷെരീഫ് മോഡൽ ആശുപത്രിയിലാണ് കുട്ടികളെ പ്രവേളിപ്പിച്ചത്. നളന്ദ സിവിൽ സർജൻ ഡോക്ടർ ജയ് പ്രകാശ് സിംഗ് ഉൾപ്പെടെയുള്ള ഡോക്ടർമാർ ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യനില നിരീക്ഷിച്ചതായി അധികൃതർ അറിയിച്ചു. കുട്ടികൾക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയെന്നും ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കിയിട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
സംഭവം വിവാദമായതിന് പിന്നാലെ മന്ത്രി ബിഹാർ ഗ്രാമവികസന മന്ത്രി ശ്രവണ്‍ കുമാറും സംഘവും ആശുപത്രിയിലെത്തി. വിദ്യാർത്ഥികളെ സന്ദർശിച്ച മന്ത്രി ആവശ്യമായ എല്ലാ സഹായവും ഉറപ്പ് നൽകി.
'എല്ലാ കുട്ടികൾക്കും കൃത്യമായ ചികിത്സ ഉറപ്പാക്കാൻ ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കും. വിദ്യാർത്ഥികൾക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണം', മന്ത്രി പറഞ്ഞു. അതേസമയം സംഭവത്തിൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് അധികൃതർ.


Click it and Unblock the Notifications