മുഖ്യമന്ത്രിമാർ അല്ലാഞ്ഞിട്ടും സുഖവാസം, 370 റദ്ദായതോടെ ഒമറിനും മെഹബൂബയ്ക്കും കിടപ്പാടം പോകും?
ശ്രീനഗര്‍: പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ വന്‍ സുരക്ഷ തുടരുകയാണ്. വന്‍ പ്രതിഷേധങ്ങളൊന്നും ഇതുവരെ കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കം നാന്നൂറോളം രാഷ്ട്രീയക്കാരും മൗലികവാദികളും സഹായികളുമടക്കം ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുളളയും അടക്കമുളള നേതാക്കള്‍ അറസ്റ്റിലാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കപ്പെട്ടതോടെ ഇനി കശ്മീരിന് ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും മറ്റേത് സംസ്ഥാനത്തിനും എന്നത് പോലെ ബാധകമാണ്. ഇതോടെ ഇനി പോകാന്‍ പോകുന്നത് മെഹബൂബ മുഫ്തിയുടേയും ഒമര്‍ അബ്ദുളളയുടേയും ഗുലാം നബി ആസാദിന്റെയും അടക്കം ഔദ്യോഗിക ബംഗ്ലാവുകളാണ് എന്നാണ് റിപ്പോർട്ടുകൾ.
സർക്കാർ ബംഗ്ലാവുകളിൽ തന്നെ
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് തൊട്ട് മുന്‍പായാണ് മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുളളയും മുഹമ്മദ് യൂസഫ് തരിഗാമിയും അടക്കമുളള കശ്മീരിലെ പ്രതിപക്ഷ നേതാക്കളെ കേന്ദ്രം കരുതല്‍ തടങ്കലിലാക്കിയത്. പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് താല്‍ക്കാലിക ജയിലുകളാക്കിയ സര്‍ക്കാര്‍ മന്ദിരത്തിലേക്ക് മാറ്റി. തടവില്‍ നിന്ന് പുറത്ത് വരുമ്പോള്‍ ഈ നേതാക്കള്‍ക്ക് തങ്ങളുടെ ഔദ്യോഗിക ബംഗ്ലാവുകള്‍ നഷ്ടപ്പെട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമര്‍ അബ്ദുളള, മെഹബൂബ മുഫ്തി, ഗുലാം നബി ആസാദ് എന്നീ മുന്‍ മുഖ്യമന്ത്രിമാരാണ് ഇപ്പോഴും സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ മുന്‍ മുഖ്യമന്ത്രിയെന്ന അവകാശത്തില്‍ താമസിക്കുന്നത്.
മോടിക്ക് കോടികൾ
കോണ്‍ഗ്രസിന്റെ ഗുലാം നബി ആസാദ് ഒഴികെയുളള രണ്ട് പേരും കോടികളാണ് ബംഗ്ലാവ് മോടി പിടിപ്പിക്കാന്‍ ചിലവാക്കിയിരിക്കുന്നത്. ഭരിച്ചിരുന്ന കാലത്ത് 50 കോടിയാണ് ബംഗ്ലാവുകളുടെ നവീകരണത്തിന് ഒമറും മെഹ്ബൂബയും ചിലവിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീനഗറിന് പുറത്തുളള മെഹ്ബൂബയുടെ അച്ഛന്‍ മുഫ്തി മുഹമ്മദ് സെയിദിന്റെ വീട് നവീകരിക്കാനും അനധികൃതമായി വന്‍ തുക ചിലവിട്ടതായി ആരോപണം ഉണ്ട്.
സുരക്ഷാ കാരണങ്ങളെന്ന്
സുരക്ഷാ കാരണങ്ങളാലാണ് ഇപ്പോഴും ഒമറും മെഹ്ബൂബയും ഔദ്യോഗിക വസതികള്‍ തന്നെ ഉപയോഗിക്കുന്നത് എന്നാണ് ഇരുവരുടേയും പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും മുന്നോട്ട് വെക്കുന്ന ന്യായം. അച്ഛന്‍ ഫറൂഖ് അബ്ദുളളയ്ക്ക് സ്വന്തമായി രണ്ട് ബംഗ്ലാവുകളുണ്ടായിട്ടും മകന്‍ ഒമര്‍ താമസിക്കുന്നത് സര്‍ക്കാര്‍ വസതിയിലാണ്. ജിം അടക്കമുളള ആധുനിക സൗകരങ്ങളുണ്ട് ഇവിടെ. 2009 മുതല്‍ 2014 വരെ ഒമര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഈ ബംഗ്ലാവിന് വേണ്ടി ചിലവഴിച്ചത് 20 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശമ്പളം ഖജനാവിൽ നിന്ന്
മാത്രമല്ല ഒമറിന് വേണ്ടിയുളള ബംഗ്ലാവിലെ പരിചാരകര്‍ക്കും സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് ശമ്പളം കൊടുക്കുന്നത്. സര്‍ക്കാര്‍ ബംഗ്ലാവിന് വാടക കൊടുക്കാതെയാണ് മുന്‍ മുഖ്യമന്ത്രിയെന്ന അധികാരത്തിന്റെ പുറത്ത് ഒമര്‍ താമസിക്കുന്നത് എന്നും ആരോപണമുണ്ട്. ഗുപ്കര്‍ റോഡിലാണ് മെഹ്ബൂബ മുഫ്തിയുടെ ഔദ്യോഗിക വസതിയായ ഫെയര്‍ വ്യൂ. ഒമര്‍ അബ്ദുളളയുടേതിന് സമാനമായി മുഖ്യമന്ത്രി പദവി ഒഴിഞ്ഞിട്ടും മെഹ്ബൂബ ഔദ്യോഗിക വസതിയില്‍ വാടക പോലും കൊടുക്കാതെ തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മാറ്റമില്ലാതെ കശ്മീർ മാത്രം
കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദ് താമസിക്കുന്നത് സ്വന്തം വീട്ടിലാണ്. എന്നാല്‍ സര്‍ക്കാര്‍ ബംഗ്ലാവ് ആസാദ് ഉപയോഗിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനും മറ്റുമായാണ്. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക ബംഗ്ലാവുകള്‍ ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് 2018ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതിന് ശേഷം രാജ്യത്ത് കശ്മീരില്‍ മാത്രമാണ് മുൻ മുഖ്യമന്ത്രിമാർ പഴയ സ്ഥിതി തന്നെ തുടർന്നിരുന്നത്.
പലവിധ സൗകര്യങ്ങൾ
വാടക കൊടുക്കേണ്ടതില്ലാത്ത ബംഗ്ലാവ് മാത്രമല്ല സ്വന്തം സ്റ്റാഫും ബുളളറ്റ് പ്രൂഫ് വാഹനങ്ങളും അടക്കമുളള സൗകര്യങ്ങളും കശ്മീരിനെ മുന്‍ മുഖ്യമന്ത്രിമാര്‍ക്കുണ്ട്. ഫറൂഖ് അബ്ദുളള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ മന്ദിരവും കാറും പെട്രോള്‍-മെഡിക്കല്‍ സൗകര്യങ്ങളും ഡ്രൈവറും വീട് മോടി പിടിപ്പിക്കാന്‍ വര്‍ഷം തോറും 35,000 രൂപയും വര്‍ഷത്തില്‍ 48,000 രൂപയുടെ ടെലഫോണ്‍ കോളും മാസം 1500 രൂപ വൈദ്യുതിക്കും അടക്കം അനുവദിച്ച് നിയമം പാസ്സാക്കിയത്. എന്നാല്‍ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ രാജ്യത്തെ എല്ലാ നിയമങ്ങളും കശ്മീരിന് കൂടി ബാധകമാകുന്നതോടെ ഈ സൗകര്യങ്ങളെല്ലാം റദ്ദാക്കപ്പെടും.