ബിജെപിയില്‍ കൊഴിഞ്ഞുപോക്ക്; അരുണാചലില്‍ രണ്ട് മാസത്തിനിടയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് 17 നേതാക്കള്‍
Recommended Video
ഇറ്റാനഗര്‍: ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന അരുണാചല്‍ പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി നല്‍കികൊണ്ട് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു. ദേശീയ പൗരത്വ ബില്‍ പാസാക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നേതാക്കള്‍ കൂട്ടമായി പാര്‍ട്ടി വിടുന്നത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിനെതിരേയും ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തെ നേതാക്കളുടെ കൂടുമാറ്റം ബിജെപിയില്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ചില്ലറയല്ല. ബിജെപി വിടുന്ന നേതാക്കളെല്ലാം എത്തിച്ചേരുന്നത് കോണ്‍ഗ്രസ് പാളയത്തിലാണെന്നതാണ് ശ്രദ്ധേയം.
രണ്ട് മാസത്തിനിടെ
മുന്‍മുഖ്യമന്ത്രിയും മുന്മന്ത്രിമാരും ഉള്‍പ്പടേയുള്ള 19 മുതിര്‍ന്ന നേതാക്കളാണ് വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞ രണ്ട് മാസത്തിനിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം മുന്നില്‍ കണ്ടാണ് നേതാക്കളുടെ കൂടുമാറ്റം എന്നാണ് വിലിയിരുത്തുന്നത്.
ബിജെപിയില്‍ നിന്ന്
സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെപിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ പലരും നേരത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ പോയവരായിരുന്നു. ഇവരെ മടക്കി കൊണ്ടുവരാന്‍ കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു.
കഴിഞ്ഞ ദിവസം
ബിജെപിയുടെ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്നുള്ള രണ്ട് മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍സംസ്ഥാന മന്ത്രിമാരായ അതുംവെല്ലി ടാറ്റര്‍കിപി എന്നിവര്‍ ബിജെപി അഗത്വം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത് കഴിഞ്ഞ ദിവസമായിരുന്നു.
കോണ്‍ഗ്രസ് അഗത്വം
പാര്‍ട്ടി ആസ്ഥാനമായ രാജീവ് ഗാന്ധി ഭവനില്‍ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ ഇരുവര്‍ക്കും കോണ്‍ഗ്രസ് അഗത്വം നല്കി. മുതിര്‍ന്ന നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്കാന് ബിജെപി തയ്യാറാവുന്നില്ലെന്നും ജനങ്ങളോട് ഉത്തരവാദിത്വം ഇല്ലാത്ത രീതിയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇരുവരും കുറ്റപ്പെടുത്തി.
2000 പ്രവര്‍ത്തകരും
ഇരുവര്‍ക്കുമൊപ്പം 2000 പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയിലെ എല്ലാവിധ ഭാരവാഹിത്വങ്ങലും പ്രാഥമിക അംഗത്വവും ഉപേക്ഷിക്കുന്നതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ താപിര്‍ ഗാവിന് അയച്ച കത്തില്‍ ഇരുവരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്ഥനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടില്‍ കടുത്ത വിമര്‍ശനമാണ് ഇരുവരും ഉന്നയിച്ചത്.
ഗെഗോങ് അപാങും
അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ഗെഗോങ് അപാങും കഴിഞ്ഞ മാസം ബിജെപി വിട്ടിരുന്നു. 22 വർഷം മുഖ്യമന്ത്രിയായിരുന്ന അപാങ് 2014ലാണു കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയത്. ബിജെപിക്ക് അധികാരക്കൊതി മാത്രമേയുള്ളൂവെന്നായിരുന്നു അപാങ്ങിന്റെ വിമര്‍ശനം.
അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങള്‍
പാർട്ടിയിൽ വാജ്പേയിയുടെ കാലത്തെ പോലെ അധികാരവികേന്ദ്രീകരണമോ ജനാധിപത്യമോ ഇല്ലെന്നും മുകളിൽനിന്ന് അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങള്‍ നമോ ആപ്പില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ജോലിയെ സംസ്ഥാന നേതാക്കള്‍ക്കുള്ളു എന്നായിരുന്നു രാജി പ്രഖ്യാപിച്ചുകൊണ്ട് അമിത് ഷാക്ക് അയച്ച കത്തില്‍ ഗെഗോങ് വ്യക്തമാക്കിയത്.
ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ഗെഗോങും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അടുത്ത ദിവസം തന്നെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. പാര്‍ട്ടിയിലേക്ക് തിരികെ വരുമ്പോള്‍ ലഭിക്കുന്ന സ്ഥാനമാനങ്ങളെക്കുറിച്ച് തീരുമാനമാകാത്തതാണ് സ്വീകരണം വൈകിക്കുന്നത്.
പൗരത്വ ബില്‍
ബിജെപിയില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് ഒഴുകുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ തകം സഞ്ജയ് അഭിപ്രായപ്പെടുന്നു. പൗരത്വ ബില്‍ നടപ്പിലാക്കാനുള്ള ബിജെപിയുടെ തീരുമാനം ജനങ്ങളെ അവര്‍ക്കെതിരാക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനത്ത വെല്ലുവിളി
പൗരത്വ ബില്ലിന്റെ പേരില്‍ വന്‍ പ്രതിഷേധങ്ങള്‍ നേരിടുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി കനത്ത വെല്ലുവിളിയാണ് നേരിടുന്നത. അസം അടക്കം അഞ്ച് സംസ്ഥാനങ്ങള്‍ ബിജെപിക്കെതിരെ ശക്തമായ വികാരമാണ് നിലനില്‍ക്കുന്നത്
എന്‍പിപിയും
അസം ഗണ പരിഷത്ത് ഉള്‍പ്പടേയുള്ള കക്ഷികള്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചു കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംഖ്യകക്ഷിയായ എന്‍പിപിയും രംഗത്ത് എത്തിയിട്ടുണ്ട്.
ദ്രോഹം ചെയ്യുന്നു
മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും ബിജെപി സര്‍ക്കാറിനെ എന്‍പിപി പിന്തുണയ്ക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സിക്കം ഉള്‍പ്പടേയുള്ള 25 സീറ്റുകളില്‍ എന്‍പിപി തനിച്ചു മത്സരിക്കാന്‍ ഒരുങ്ങുകയാണ്. പൗരത്വബില്‍ രാജ്യസഭയിലും പാസാക്കന്‍ ശ്രമിക്കുന്നതിലൂടെ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ബിജെപി ദ്രോഹം ചെയ്യുകയാണ്.
ധിക്കാരപരം
ധിക്കാരപരമാണ് അവരുടെ സമീപനം. ലോക്സഭാ തിരഞ്ഞെടുപ്പിന് പുറമെ വരാനിരിക്കുന്ന അരുണാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്തെ 60 സീറ്റിലം എന്‍പിപി തനിച്ച് മത്സരിക്കാനാണ് പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മറ്റി എടുത്ത തീരുമാനമെന്നും മേഘാലയ മുഖ്യമന്ത്രികൂടിയാ സാങ്ങ്മ വ്യക്തമാക്കി.