ദില്ലിയിൽ രൂക്ഷമായി സംഘർഷം, അമിത് ഷാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ
ദില്ലി: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ദില്ലിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ രാജ്യതലസ്ഥാനത്ത് പൗരത്വ സമരത്തില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. സംഘര്‍ഷത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമാണ് ഈസ്റ്റ് ദില്ലിയില്‍ വെച്ച് പരസ്പരം ഏറ്റുമുട്ടിയത്.
സംഘര്‍ഷത്തില്‍ നിരവധി വീടുകളും കടകളും ഉള്‍പ്പെടെ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ദില്ലിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആവശ്യപ്പെട്ടു.
ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാധാനവും സ്വസ്ഥതയും നശിപ്പിക്കുന്ന തരത്തിലുളള അസ്വസ്ഥാജനകമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ക്രമസമാധാന നില പുനസ്ഥാപിക്കാനും സമാധാനം ഉറപ്പാക്കാനും ഇടപെടണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടുകയാണ്. തീയാളിക്കത്തിക്കാന്‍ ആരെയും അനുവദിക്കരുത് എന്നാണ് അരവിന്ദ് കെജ്രിവാള് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇന്ന് രാവിലെ മുതല്ക്കാണ് ഭജന്പുരയിലും മോജ്പൂരിലും സംഘര്‍ഷം ഉടലെടുത്തത്. പൗരത്വ നിയമത്തെ എതിര്‍ക്കുന്ന സമരക്കാരും പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും പരസ്പരം കല്ലേറ് നടത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഓട്ടോറിക്ഷയ്ക്ക് പ്രതിഷേധക്കാര്‍ തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ദില്ലിയിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് എന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ വിജ് വ്യക്തമാക്കി.
Very distressing news regarding disturbance of peace and harmony in parts of Delhi coming in.
— Arvind Kejriwal (@ArvindKejriwal) February 24, 2020
I sincerely urge Hon’ble LG n Hon'ble Union Home Minister to restore law and order n ensure that peace and harmony is maintained. Nobody should be allowed to orchestrate flagrations.