ദില്ലി ജനജീവിതം ദുസ്സഹമാകുന്നു; ഗ്യാസ് ചേമ്പറെന്ന് കെജ്രിവാള്‍
ദില്ലി: തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ദില്ലിയിലെ ജനജീവിതം സ്തംഭനത്തിലേക്ക്. ദീപാവലിക്ക് ശേഷം ആകാശത്തുണ്ടാകുന്ന അന്തരീക്ഷ മലിനീകരണമാണ് ജനങ്ങള്‍ക്ക് ഭീഷണിയാകുന്നത്. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് പുറമേ വയല്‍ കത്തിക്കുന്നതുമൂലമുണ്ടാകുന്ന പുകപടലങ്ങളും അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നു.
ദുരന്തമായി സന്തോഷ് പണ്ഡിറ്റിന്റെ അഭിമുഖം.. പണ്ഡിറ്റ് വിഷമെന്നു രശ്മി നായർ, വലിച്ചുകീറി സോഷ്യൽ മീഡിയ!
ദില്ലി ഗ്യാസ് ചേമ്പറാണെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പ്രതികരിച്ചത്. രാജ്യ തലസ്ഥാനം ലോകത്തില്‍ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട അന്തരീക്ഷമാകുന്നത് ഇന്ത്യയ്ക്കുതന്നെ പേരുദോഷമുണ്ടാക്കുന്നതിനിടെയാണ് മുഖ്യമന്ത്രി നിസ്സഹായത വെളിപ്പെടുത്തി പ്രതികരിച്ചത്.
കഴിഞ്ഞദിവസം രാത്രി വായുവിന്റെ ഗുണനിലവാര സൂചിക (എക്യുഐ) 400 കടന്നു. ഇതോടെ ദില്ലിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചതോടെ പലസ്ഥലത്തും ബന്ദിന്റെ പ്രതീതിയാണ്.
കടുത്ത പുകമഞ്ഞു മൂലം ദില്ലിയില്‍ വിമാനമിറങ്ങുന്നതും ബുദ്ധിമുട്ടായി. പുകമഞ്ഞു മൂലം റോഡിലൂടെയുള്ള വാഹന ഗതാഗതവും അത്യന്തം അപടകരവുമാണ്. അന്തരീക്ഷ മലിനീകരണം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ദീപാവലിക്ക് പടക്കം നിരോധിച്ചത്. എന്നാല്‍ പലയിടത്തും ഇത് ലംഘിക്കപ്പെട്ടു. ദിവസങ്ങള്‍ കഴിയാതെ ദില്ലി പൂര്‍വസ്ഥിതിയിലെത്തില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. മഴയുണ്ടായാല്‍ പുകപടലങ്ങള്‍ക്ക് ശമനമുണ്ടായേക്കും. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ജലം തളിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു.