അമിത് ഷാക്ക് ശേഷം വാമന ജയന്തി ആശംസിച്ച് കെജ്രിവാൾ! കണ്ടം വഴി ഓടിക്കോയെന്ന് മലയാളികൾ, പൊങ്കാല!
ദില്ലി: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമാണ് ഓണം. ജാതിയെന്നോ മതമെന്നോ വ്യത്യാസമില്ലാതെ എല്ലാ മലയാളികളും ഒരേ ആവേശത്തിലും സ്‌നേഹത്തിലും ആഘോഷിക്കുന്ന ഒന്ന്. എന്നാല്‍ ഓണത്തെ വാമനജയന്തിയായി രൂപമാറ്റം നടത്താനുളള ശ്രമം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കുറച്ച് നാളുകളായി നടത്തുന്നുണ്ട്. 2016ല്‍ അമിത് ഷാ മലയാളികള്‍ക്ക് ഓണത്തിന് വാമന ജയന്തി ആശംസകള്‍ നേര്‍ന്നത് വലിയ വിവാദമായിരുന്നു.
ഹിന്ദു ഐക്യവേദി നേതാവായ കെപി ശശികല അടക്കമുളളവരും ഓണം വാമന ജയന്തിയാണ് എന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കുറി വാമനജയന്തിയുമായി രംഗത്ത് എത്തിയിരിക്കുന്നത് സംഘപരിവാറില്‍ നിന്നുളള ആരുമല്ല, മറിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്. കെജ്രിവാളിന്റെ ട്വീറ്റിന് മലയാളികള്‍ കൂട്ടപ്പൊങ്കാല ഇടുകയാണ്. വിശദമായി അറിയാം.
ഓണത്തിന്റെ ഐതിഹ്യം
മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ ഐതിഹ്യം കേരളം ഭരിച്ചിരുന്ന ജനപ്രിയനായ അസുരരാജാവായ മഹാബലിയുമായി ബന്ധപ്പെട്ടതാണ്. മഹാബലിയുടെ കേളികേട്ട ഭരണത്തില്‍ അസൂയാലുക്കളായ ദേവന്മാര്‍ പരാതിയുമായി മഹാവിഷ്ണുവിനെ സമീപിച്ചെന്നും തുടര്‍ന്ന് വാമനാവതാരം എടുത്ത വിഷ്ണു മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നുമാണ് ഐതിഹ്യം.
വാമനജയന്തിയാക്കാൻ ശ്രമം
തിരുവോണ നാളില്‍ തന്റെ പ്രജകളെ വന്ന് കാണാന്‍ മഹാബലിക്ക് വാമനന്‍ അനുമതി നല്‍കി. മാവേലി തിരിച്ചെത്തുന്ന ദിവസമാണ് മലയാളിക്ക് തിരുവോണം. എന്നാല്‍ ഓണം മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമന ജയന്തിയാണ് എന്ന് സ്ഥാപിക്കാനാണ് സംഘപരിവാര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. 2016ലാണ് ആര്‍എസ്എസ് മുഖപത്രമായ കേസരി അടക്കം വാമനജയന്തിയെ അനുകൂലിച്ച് രംഗത്ത് വന്നത്.
അമിത് ഷായുടെ ആശംസ
പിന്നാലെ അമിത് ഷാ മലയാളികള്‍ക്ക് വാമന ജയന്തി ആശംസിച്ച് രംഗത്ത് വന്നു. ''വാമനാവതാരം- ഭഗവാന്‍ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വാമന ജയന്തി ആശംസകള്‍'' എന്നാണ് അമിത് ഷാ പോസ്റ്റ് ചെയ്തത്. മാവിലേയെ വാമനന്‍ ചവിട്ടിത്താഴ്ത്തുന്ന ചിത്രവും അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ മലയാളികള്‍ കൂട്ടത്തോടെ ഷായ്‌ക്കെതിരെ രംഗത്ത് വന്നു.
അതേ വഴിയേ കെജ്രിവാൾ
വലിയ വിമര്‍ശനമാണ് ഓണത്തെ വാമന ജയന്തിയാക്കാനുളള ശ്രമത്തിനെതിരെ ഉയര്‍ന്നത്. അതിന് ശേഷം അമിത് ഷായടക്കമുളളവര്‍ വാമന ജയന്തി ആശംസിച്ചിട്ടില്ല. എന്നാലിപ്പോള്‍ ബിജെപിയോ മറ്റേതെങ്കിലും സംഘപരിവാര്‍ സംഘടനയോ അല്ല. ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആണ് സംഘപരിവാര്‍ അജണ്ടയുടെ ജിഹ്വയായി രംഗത്ത് വന്നിരിക്കുന്നത്.
കെജ്രിവാളിന് പൊങ്കാല
''ഭഗവാന്‍ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരത്തിന്റെ ജന്മവാര്‍ഷികത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹം എല്ലാവര്‍ക്കും എല്ലാ കാലത്തും ഉണ്ടാകട്ടെ'' എന്നാണ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രവും കെജ്രിവാള്‍ പങ്കുവെച്ചിരിക്കുന്നു. ഇതോടെ ട്വീറ്റിന് താഴെ മലയാളികള്‍ കൂട്ട പൊങ്കാലയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
മലയാളികൾക്ക് വാമനജയന്തിയല്ല
മലയാളികള്‍ ആഘോഷിക്കുന്നത് വാമന ജയന്തി അല്ലെന്നും ഓണം ആണെന്നുമാണ് മലയാളികള്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല ഓണത്തിന്റെ ഐതിഹ്യവും പലരും കെജ്രിവാളിന്റെ അറിവിലേക്കായി ട്വീറ്റ് ചെയ്യുന്നുണ്ട്. ഓണം ഒരു ഹിന്ദു ദൈവത്തേയും ആഘോഷിക്കാനല്ലെന്നും അത് അസുരരാജാവായ മഹാബലിയുമായി ബന്ധപ്പെട്ടതാണെന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു.
കണ്ടം വഴി ഓടിക്കോ
ഓണത്തെ ബ്രാഹ്മണവത്ക്കരിക്കാൻ ശ്രമിക്കരുതെന്ന് മലയാളികൾ ഓർമ്മപ്പെടുത്തുന്നു. ഒരു ട്വീറ്റ് ഇങ്ങനെ: '' ഓണം ഹിന്ദുക്കളുടെ മാത്രം ആഘോഷം അല്ലടാ സംഘി.ദേവന്മാരുടെ അസൂയ കാരണം വാമനൻ നുണ പറഞ്ഞു മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്നാണ് ഐതീഹ്യം. മഹാബലിപ്രജകളെ കാണാൻ വരുന്ന ദിവസം ആണ് ഓണം.അല്ലാതെ ചതിയൻ വാമനനേ ഉണ്ടാക്കി വിട്ട ദിവസം അല്ല. പിള്ളേര് കേറി മെയുന്നതിന് മുമ്പ് കണ്ടം വഴി ഓടിക്കോ''.