വരുമാനം വർദ്ധിപ്പിക്കാൻ മാസ്റ്റർപ്ലാനുമായി ദില്ലി സർക്കാർ, മദ്യത്തിന് 70% കൊറോണ ഫീസ്; ഇരുട്ടടി
ദില്ലി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടടതോടെ പ്രതിസന്ധി നേരിടുന്ന സാമ്പത്തിക മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ ദില്ലി സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി. ഇതിനായി ഇന്ന് മുതല്‍ സംസ്ഥാനത്ത് വില്‍ക്കുന്ന മദ്യത്തിന് പ്രത്യേകമായി 70 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. സ്‌പെഷ്യല്‍ കൊറോണ ഫീ എന്ന പേരിലാണ് നികുതി ഈടാക്കുന്നത്. ഇന്നലെ രാത്രി വൈകിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. സംസ്ഥാനത്ത് ഇന്നലെ മുതല്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് വരെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സർക്കാർ തീരുമാനം പുറത്തുവന്നതോടെ മദ്യപാന്മാർക്ക് ഇരുട്ടടിയായിരിക്കുകയാണ്.
വില്‍ക്കുന്ന മദ്യത്തിന്റെ ബോട്ടിലില്‍ രേഖപ്പെടുത്തിയ എംആര്‍പിയുടെ 70 ശതമാനം നികുതിയാണ് ഇന്ന് മുതല്‍ ഈടാക്കുക. അതായത് 1000 രൂപ വിലയുള്ള മദ്യത്തിന് കൊറോണ നികതി ഉള്‍പ്പടെ 1700 രൂപ നല്‍കേണ്ടിവരും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തകര്‍ന്നടിഞ്ഞ സാമ്പത്തിക മേഖലയെ കൂടുതല്‍ നികുതി വരുമാനത്തിലൂടെ ഉയര്‍ത്തുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.
ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ ഇന്നലെയാണ് രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ തുറന്നത്. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമായത്. 2019 ഏപ്രില്‍ മാസത്തില്‍ ദില്ലി സര്‍ക്കാരിന് 3500 കോടിയുടെ നികുതി വരുമാനമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് അത് വെറും 300 കോടി മാത്രമാണ്. വലിയ കുറവാണ് നികുതി വരുമാനത്തില്‍ സംഭവിച്ചിരിക്കുന്നത്.
അതേസമയം, ഇന്നലെ 11 സംസ്ഥാനങ്ങളിലാണ് മദ്യവില്‍പ്പന പുനരാരംഭിച്ചത്. പലയിടങ്ങളിലും സാമൂഹിക അകലം പാലിക്കാത്തിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശിയിരുന്നു. ദില്ലി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ചത്തീസ്ഗഡ്, കര്‍ണാടക, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മദ്യവില്‍പ്പന തുടങ്ങിയത്. കര്‍ശനനിയന്ത്രണങ്ങള്‍ പാലിച്ചാണ് മദ്യവില്‍പ്പന. ദില്ലിയില്‍ കഴിഞ്ഞ ദിവസം 150 കടകല്‍ മാത്രമാണ് തുറന്നത്. ഉത്തര്‍പ്രദേശിലെ ഷോപ്പിംഗ് മാളുകളിലെ കടകള്‍ തുറന്നില്ല. ദില്ലിയിലെ പോലെ തന്നെ ബംഗാളിലും മദ്യത്തിന് നികുതി വര്‍ദ്ധിപ്പിച്ചു, 30 ശതമാനം നികുതിയാണ് മമത സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം മദ്യശാലകള്‍ തുറന്ന കര്‍ണാടകയിലെ ചിലയിടങ്ങളില്‍ പ്രത്യേക പൂജ നടത്തിയിരുന്നു. ചിലയിടങ്ങളില്‍ തേങ്ങയുടച്ചും പടക്കംപൊട്ടിച്ചുമാണ് മദ്യവില്‍പ്പനശാലകള്‍ തുറന്നത്. സ്ത്രീകള്‍ക്ക് ചിലയിടങ്ങളില്‍ പ്രത്യേക ക്യൂവും ഏര്‍പ്പെടുത്തിയിരുന്നു.