അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തേക്കാൻ സാധ്യത; ആശങ്ക പങ്കുവെച്ച് എഎപി നേതാക്കൾ
ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തേക്കാൻ സാധ്യത. ആം ആദ്മി നേതാക്കളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചത്. കേസിൽ ഇഡി ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കെജരിവാൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റിന് സാധ്യതയുണ്ടെന്ന ആശങ്ക നേതാക്കൾ പങ്കിട്ടത്.
'രാവിലെ ഇഡി അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടിൽ റെയ്ഡ് നടത്തുമെന്നത് സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നുണ്ട്. അറസ്റ്റ് ഉണ്ടാകാനും സാധ്യത ഉണ്ട്', എന്നാണ് ആം ആദ്മി നേതാവ് അതിഷി സമൂഹ മാധ്യമത്തിൽ കുറിച്ചത്. പാര്‍ട്ടിയിലെ മുതിർന്ന നേതാക്കളായ സൗരഭ് ഭരദ്വാജ്, ജാസ്മിൻ ഷാ, സന്ദീപ് പഥക് എന്നിവരും ഇതേ ആശങ്ക പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കവെ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് കെജരിവാളിന് നോട്ടീസ് നൽകിയ ഇഡിയുടെ നടപടിയേയും നേതാക്കൾ വിമർശിച്ചു. 'ഇഡിയുടെ ഏത് ചോദ്യങ്ങൾക്കും മറുപടി നൽകാൻ കെജരിവാൾ ഒരുക്കമാണ്. മൂന്ന് തവണ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും ചോദ്യങ്ങൾ എഴുതി നൽകിയിട്ടില്ല. നേതാക്കൾ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും അദ്ദേഹത്തെ തടയുകയാണ് അറ്സ്റ്റ് ചെയ്യുന്നതിലൂടെ ഇഡിയുടെ ലക്ഷ്യമെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും അഴിമതിക്കാരായ നേതാക്കൾക്കെതിരെ നടപടിയൊന്നും എടുക്കുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ഡല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് കെജരിവാള്‍ കഴിഞ്ഞ ദിവസം ഹാജരായിരുന്നില്ല. ഇഡിയുടെ സമന്‍സ് നിയമവിരുദ്ധമാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നുമാണ് അറിയിച്ചത്. മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഇഡിയുടെ നോട്ടീസ് കെജരിവാള്‍ നിരസിക്കുന്നത്.നവംബർ 2, ഡിസംബർ 21, ജനുവരി 3 എന്നീ തീയതികളിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കൊണ്ടായിരുന്നു നോട്ടീസുകൾ.കേസിൽ കഴിഞ്ഞ ഏപ്രിലിൽ കെജരിവാളിനെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. എന്നാൽ കേസിൽ പ്രതി ചേർത്തിട്ടില്ല.
നിയമവിരുദ്ധമായി സ്വകാര്യ വ്യക്തികള്‍ക്ക് മദ്യശാലകളുടെ ലൈസന്‍സ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നതാണ് ഡൽഹി മദ്യ നയ അഴിമതി കേസ്. ചില മദ്യ വ്യാപാരികൾക്ക് അനുകൂലമാകുന്ന തരത്തിൽ ഡൽഹിയിലെ പുതിയ മദ്യ നയം രൂപീകരിച്ചുവെന്നാണ് ഇഡി പറയുന്നത്. കേസിൽ നേരത്തേ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായിരുന്നു.












Click it and Unblock the Notifications