കമലിനെ കാണാൻ കേജ്‌രിവാൾ എത്തുന്നു.. രാഷ്ട്രീയ കരുനീക്കം... ഇനിയെന്ത്..?
ചെന്നൈ: ഉലകനായകന്‍ കമലഹാസന്റെ രാഷ്ട്രീയ പ്രവേശനവും പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നുവെന്ന സൂചനകളും രജനീകാന്തും ഒപ്പം ചേരുന്നുവെന്ന അഭ്യൂഹങ്ങളും കുറച്ചു ദിവസങ്ങളായി തമിഴ് രാഷ്ട്രീയത്തിലെ ചൂടേറിയ ചര്‍ച്ചാ വിഷങ്ങളാണ്.
ജയലളിതയുടെ മരണത്തിനു ശേഷം തമിഴകം പിടിക്കാന്‍ അടവുകള്‍ പതിനെട്ടും പയറ്റുന്ന ബിജെപിയുടെ പ്രതീക്ഷകളെ തകര്‍ത്തു കൊണ്ടാണ് കമല്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നത്. താന്‍ സംഘരാഷ്ട്രീയത്തിന് എതിരാണെന്നും തന്റെ രാഷ്രീയം കാവിയല്ലെന്നും കമല്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ കമലഹാസനുമായി കൂടിക്കാഴ്ച നടത്താന്‍ ചെന്നെയിലെത്തുന്നത്.
കേജ്‌രിവാളിന്റെ വരവ്...
കമലഹാസനുമായി കൂടിക്കാഴ്ച നടത്താന്‍ വ്യാഴാഴ്ച രാവിലെ 11.30 കതോടു കൂടി കമലഹാസന്‍ ചെന്നൈയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയിലെ അജണ്ടകള്‍ ഏതെല്ലാമാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എന്നാല്‍ രാഷ്ട്രീയപരമായ ചര്‍ച്ചകളായിരിക്കും നടത്തുകയെന്നും കേജ്‌രിവാളിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
കേജ്‌രിവാള്‍ പറയുന്നത്...
രാജ്യത്തെ രാഷ്ട്രീയ സാഹചര്യം അപടരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ഓരോ സംസ്ഥാനവും പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അരവിന്ദ് കേജ്‌രിവാള്‍ കുറ്റപ്പെടുത്തി. രാജ്യത്തെ പ്രതിപക്ഷ നിരയില്‍ ആം ആദ്മിയുടെ സ്ഥാനം ഉറപ്പിക്കാനാണ് കേജ് രിവാള്‍ ശ്രമിക്കുന്നതെന്നും ആം ആദ്മി വൃത്തങ്ങള്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സപ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കമലഹാസന്റെ നീക്കം
രാജ്യത്തെ വര്‍ഗ്ഗീയ, ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരായ നിലപാടാണ് കമലഹാസന്‍ സ്വീകരിക്കുന്നതെന്ന് ആം ആദ്മി പറയുന്നു. പലരും താരത്തിന്റെ രാഷ്ട്രീയ പ്രവേശം മുന്‍കൂട്ടി പ്രവചിക്കുകയും ചെയ്തിരുന്നു. ജയലളിതയുടെ മരണത്തിനു ശേഷം ഭരണകക്ഷിയായ എഐഎഡിഎംകെയെ വിമര്‍ശിച്ചു കൊണ്ട് പല തവണ കമലഹാസന്‍ രംഗത്തെത്തിയിരുന്നു.
ശരിയായ സമയം
തനിക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നാണ് കമലഹാസന്‍ കരുതുന്നതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തമിഴ്നാട്ടില്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ ശൂന്യത ഉണ്ടെന്ന് കമല്‍ കരുതുന്നുണ്ടെന്നും രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ മുതല്‍ ആളുകളില്‍ നിന്നും ലഭിച്ച നല്ല പ്രതികരണം തീരുമാനവുമായി മുന്നോട്ടു പോകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചെന്നും ഇവര്‍ പറയുന്നു.
സൂചന...
ഉലകനായകന്‍ ട്വിറ്ററില്‍ കുറിച്ച എട്ടുവരി കവിതയാണ് രജനിക്കു പിന്നാലെ കമലഹാസനും രാഷ്ട്രീയത്തില്‍ അങ്കം കുറിക്കാനിറങ്ങുകയാണെന്ന സൂചന നല്‍കിയത്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ താരം വ്യക്തമാക്കിയിട്ടുമുണ്ട്. ഒപ്പം വിവാദങ്ങളും പിന്നാലെ കൂടിയിട്ടുണ്ട്.
എട്ടുവരി കവിത
'മരിച്ചാല്‍ താനൊരു തീവ്രവാദി, നിനച്ചാല്‍ താനൊരു മുഖ്യമന്ത്രി' എന്നാരംഭിക്കുന്ന എട്ടുവരി കവിതയാണ് കമലഹാസന്‍ ട്വീറ്റ് ചെയ്തത്. 'കുമ്പിടുന്നതുകൊണ്ട് ഞാന്‍ അടിമയാവുമോ? കിരീടം ത്യജിക്കുന്നതുകൊണ്ട് ഞാന്‍ നഷ്ടപ്പെടുന്നവനാവുമോ? അവരെ വിഡ്ഡികളെന്ന് എഴുതിത്തള്ളുന്നത് മണ്ടത്തരമാണ്' എന്ന് കവിത തുടരുന്നു.നാളെ പത്രങ്ങളില്‍ ഒരു സന്ദേശമുണ്ടാകും എന്ന അടിക്കുറിപ്പും കവിതക്കു താഴെ ഉണ്ടായിരുന്നു.