ഹൈദരാബാദിലെ പോലീസ് എൻകൗണ്ടർ: ആശങ്ക ജനകമാണെന്ന് കെജ്രിവാൾ!
ദില്ലി: ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പോലീസ് നടപടി ജനങ്ങളില്‍ ആശങ്കയുളവാക്കുന്നതാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു. ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ഇത്തരത്തിൽ സന്തോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ എങ്ങനെ ശക്തിപ്പെടുത്താമെന്ന് എല്ലാ സർക്കാരുകളും ഒരുമിച്ച് നടപടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമത്തിന്റെ വഴിയിലാണ് പ്രതികളെ തൂക്കിലേറ്റേണ്ടതെന്നായിരുന്നു സംഭവത്തിൽ ബിജെപി നേതാവ് മനേക ഗാന്ധിയുടെ പ്രതികരണം. പൊലീസ് നടപടി പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് ശശി തരൂർ വ്യക്തമാക്കിയത്.
വെള്ളിയാഴ്ച പുലർച്ചെയാണ് രാവിലെയാണ് ഹൈദരാബാദിൽ യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത തീ കൊളുത്തിക്കൊന്ന കേസിലെ നാല് പ്രതികളെയും പോലീസ് വെടിവെച്ചു കൊന്നത്. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവെച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Recommended Video
കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അതിന് കൂട്ടാക്കാതെ തങ്ങളെ ആക്രമിക്കുകയായിരുന്നു പ്രതികള്‍ ചെയ്തത്. മാത്രമല്ല പോലീസിന്റെ കൈവശമുള്ള തോക്കുകള്‍ തട്ടിയെടുക്കുകയും വെടിവെക്കാൻ ശ്രമിക്കുകയും ചെയ്തെന്നും പോലീസ് വ്യക്തമാക്കുന്നു. അയല്‍ സംസ്ഥാനങ്ങളിലും ഇവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണെന്നും അക്കാര്യം ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചുവെന്നും വിസി സജ്ജനാര്‍ വ്യക്തമാക്കിയിട്ടുണ്ട്.