നിയമസഭ തിരഞ്ഞെടുപ്പിന് കരുക്കൾ നീക്കി അരവിന്ദ് കെജ്രിവാൾ, ഇനി 67 അല്ല, ഇത്തവണ 70ൽ 70!
ദില്ലി: വരാനിരിക്കുന്ന ദില്ലി നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ആം ആദ്മി പാർട്ടി. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ എഎപിക്ക് ലഭിച്ച തരിച്ചടി മറികടയ്ക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മിയും നേതാക്കളും. അതിനുള്ള കരുക്കൾ നീക്കി തുടങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2015 നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതൽ സീറ്റുകള്‍ ഇത്തവണ പിടിക്കുക എന്നതാണ് എഎപിയുടെ ലക്ഷ്യമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ദില്ലി മുഖ്യന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.
പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഡൽഹിയിൽ കനത്ത മത്സരം കാഴ്ചവെയ്ക്കണം. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. ഞങ്ങളുടെ ലക്ഷ്യം വളരെ വലുതാണെന്ന് അദ്ദേഹം വ്യക്തമാക്കി. എഎപി ദേശീയ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാൾ. 2015 നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി 67 സീറ്റുകള്‍ സ്വന്തമാക്കി. ഇത്തവണ കൂടുതൽ സീറ്റ് പിടിക്കണം 70ൽ 70 ആണ് നമ്മുടെ മുദ്രാവാക്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹിന്ദി-മുസ്ലീം വിഭജനം
ഹരിയാനയിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജാട്ട്-ജാട്ട് ഇതരം എന്നും മറ്റിടങ്ങളിൽ ഹിന്ദു-മുസ്ലീം പേരുകളും പറഞ്ഞാണ് ബിജെപി വോട്ട് പിടിച്ചത് എന്നാൽ ദില്ലിയിൽ ബിജെപിക്ക് വികസനത്തെ കുറിച്ച് പറയേണ്ടി വന്നിരിക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാളഅ വ്യക്തമാക്കി. ഹിന്ദു-മുസ്ലീം രാഷ്ട്രീയം ലക്ഷ്യമിട്ടുള്ള ബിജെപി അജണ്ട ദില്ലിയിൽ നടപ്പിലാകാൻ പോകുന്നില്ലെന്നും ദില്ലി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.
ജനങ്ങൾക്ക് എഎപിയിൽ പ്രതീക്ഷ
ദില്ലിയിലെ ജനങ്ങൾക്ക് എഎപിയിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2015 ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റിൽ 67 എണ്ണത്തിലും എഎപി വിജയിച്ചിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ നിയന്ത്രണത്തിലുള്ള ഐ-പിഎസിയുടെ നേതൃത്വത്തിലാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി തന്ത്രങ്ങള്‍ മെനയുന്നത്.
കൃത്യമായ പ്രവർത്തനം
എല്ലാ പ്രവര്‍ത്തകര്‍ക്കും തെരഞ്ഞെടുപ്പ് ചുമതലകള്‍ നൽകി ശക്തമായ മത്സരം കാഴ്ചവെയ്ക്കാനുള്ള ശ്രമത്തിലാണ് ആംആദ്മി പാർട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ദില്ലിയിലെ ഏഴ് സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലുള്ള തിരിച്ചടി മറികടക്കാനുള്ള തീവ്രശ്രമത്തിനാണ് എഎപി നീങ്ങുന്നത്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം വരാനിരിക്കുന്ന ദില്ലി നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ഗുണകരമാകുമെന്നാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രിയുടെ റാലി
ദില്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് രാംലീല മൈതാനത്തിൽ ബിജെപി റാലി സംഘടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്ന റാലിയിൽ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അനധികൃത കോളനികളിൽ താമസിക്കുന്ന 40 ലക്ഷം പേർക്ക് ഉടമസ്ഥാവകാശ രേഖ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത് വോട്ടായി മാറുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അതേസമയം രാജ്യത്താകമാനം പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം നടക്കുന്നുമുണ്ട്.