മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഉത്തരവാദി രാഹുൽ ഗാന്ധി, കോൺഗ്രസിനെ കടന്നാക്രമിച്ച് കെജ്രിവാൾ!
Recommended Video
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യപിക്കാനുളള തിയ്യതി അടുത്ത് വരുമ്പോഴും പരസ്പരമുളള ഏറ്റുമുട്ടല്‍ നിര്‍ത്താതെ രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്രിവാളും. ദില്ലിയില്‍ ബിജെപിക്കെതിരെ സഖ്യത്തില്‍ എത്താന്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും നടത്തിയ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ബിജെപിക്ക് വഴി തുറന്ന് കൊടുക്കുകയാണ് ആപ് ചെയ്യുന്നത് എന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നു.
എന്നാല്‍ നരേന്ദ്ര മോദി വീണ്ടും ഒരു തവണ കൂടി രാജ്യത്തിന്റെ പ്രധാനമന്ത്രിയായാല്‍ അതിന്റെ ഉത്തരവാദി കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി മാത്രമായിരിക്കും എന്നാണ് കെജ്രിവാളിന്റെ ആരോപണം. കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പില്‍ നേരിടുന്നത് ബിജെപിയെ അല്ല, പകരം പ്രതിപക്ഷ പാര്‍ട്ടികളെ ആണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളെ കോണ്‍ഗ്രസ് ഉപദ്രവിക്കുകയാണ്. കേരളത്തില്‍ ഇട് പാര്‍ട്ടികളെ ഉപദ്രവിക്കുന്നു. ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തെ കോണ്‍ഗ്രസ് ഉപദ്രവിക്കുന്നു. ബംഗാളില്‍ തൃണമൂലിനേയും ദ്രോഹിക്കുന്നു. ആന്ധ്രയില്‍ ടിഡിപിയേയും ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയേയും കോണ്‍ഗ്രസ് ദ്രോഹിക്കുകയാണ് എന്നാണ് കെജ്രിവാളിന്റെ ആരോപണം.
ദില്ലിയിലെ 7 ലോക്‌സഭാ സീറ്റുകളിലേക്ക് അടുത്ത ദിവസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നിലവില്‍ ഏഴും ബിജെപിയുടെ സിറ്റിഗ് സീറ്റുകളാണ്. ഇവ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും എഎപിയും ഒരുമിച്ച് നിന്നാല്‍ സാധിക്കുമായിരുന്നു. എന്നാല്‍ ദില്ലിയില്‍ ഒഴികെ മറ്റെവിടെയും ആപ്പുമായി സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറല്ലായിരുന്നു. ഇതോടെയാണ് ദില്ലിയിലെ സഖ്യസാധ്യതകളും വഴി മുട്ടിയത്.