ദില്ലിയിൽ വീണ്ടും തുറന്ന പോര്; ലഫ്റ്റ്നന്റ് ഗവർണറുടെ റിപ്പോർട്ട് കെജ്രിവാൾ പരസ്യമായി കീറിക്കളഞ്ഞു
ദില്ലി: രാജ്യതലസ്ഥാനത്ത് വീണ്ടും അധികാരത്തർക്കം മുറുകുന്നു. സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ പോലീസിന്റെ ലൈസൻസ് വേണമെന്ന് ശുപാർശ ചെയ്യുന്ന ലഫ്റ്റ്നൽറ് ഗവർണർ അനിൽ ബൈജാലിന്റെ റിപ്പോർട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പരസ്യമായി കീറിക്കളഞ്ഞു.
സിസിടിവി സ്ഥാപിക്കാൻ പോലീസ് ലൈസൻസ് വേണ്ടെന്ന് ജനങ്ങൾ തീരുമാനമെടുത്തിരിക്കുന്നു എന്ന് പറഞ്ഞാണ് പൊതുവേദിയിൽവെച്ച് കെജ്രിവാൾ റിപ്പോർട്ട് കീറിക്കളഞ്ഞത്. സിസിടിവി സ്ഥാപിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നത് കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ ഇടയാക്കുമെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. നഗരത്തിലെ പ്രധാനയിടങ്ങളിൽ സിസിടിവി സ്ഥാപിക്കുന്നതോടെ കുറ്റകൃത്യങ്ങൾ അമ്പത് ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
ദില്ലിയിലാകെ 1.4 ലക്ഷം സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ സർക്കാർ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സിസിടിവി സ്ഥാപിക്കുന്നത് പൊതു ഇടങ്ങളിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതോടൊപ്പം പോലീസുകാരേയും ഉദ്യോഗസ്ഥരെയും നിരീക്ഷിക്കാനും സാധിക്കും. ഇതാണ് ലഫ്റ്റനന്റ് ഗവർണറും പോലീസുകാരും പദ്ധതിക്ക് എതിരായതിന് കാരണമെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി. നഗരത്തിൽ സിസിടിവി സ്ഥാപിക്കാനുള്ള തന്റെ ശ്രമങ്ങളെ മൂന്ന് വർഷമായി ഗവർണറും ബിജെപിയും ചേർന്ന് തടയുകയായിരുന്നുവെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി.
ജനാധിപത്യത്തിൽ ജനങ്ങളുടെ ഭരണമാണ് വേണ്ടതെന്നും പോലീസ് ഭരണമല്ല ആഗ്രഹിക്കുന്നതെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. അതേസമയം വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കരട് റിപ്പോർട്ട് സമർപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ലഫ്നനന്റ് ഗവർണറുടെ ഓഫീസ് വിശദീകരിച്ചു.