കെജ്രിവാളിനെ കുരുക്കി, ഇന്ന് അവസാന ദിവസം, നാമനിർദേശ പത്രിക സമർപ്പിക്കാനായില്ല!
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് ഇതുവരെയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാവാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തിയ്യതി. ഉച്ചയ്ക്ക് 12 മണിക്ക് വരേണാധികാരിയുടെ ഓഫീസില്‍ എത്തിയ കെജ്രിവാളിന് ഇതുവരേയും നാമനിര്‍ദേശ പത്രിക കൊടുക്കാനായിട്ടില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയവരുടെ ബാഹുല്യം കാരണം കെജ്രിവാള് കാത്തിരിക്കുകയാണ്.
45ാം നമ്പര്‍ ടോക്കണ്‍ ആണ് കെജ്രിവാളിന് വരണാധികാരി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയോട് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. മണിക്കൂറുകളായി തന്റെ ഊഴത്തിനായി കെജ്രിവാള് കാത്തിരിക്കുകയാണ്. കെജ്രിവാള് നാമനിര്‍ദേശ പത്രിക കൊടുക്കുന്നത് വൈകിപ്പിക്കുന്നത് ബിജെപി ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
ബിജെപി നേതാക്കള്‍ എത്ര ശ്രമിച്ചാലും അരവിന്ദ് കെജ്രിവാള് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. 35ഓളം പേരാണ് മുഖ്യമന്ത്രിക്കൊപ്പം നാമനിര്‍ദേശ പത്രിക കൊടുക്കാനായി കാത്തിരിക്കുന്നത്. അവരില്‍ പലര്‍ക്കും രേഖകളോ സാക്ഷികളോ ഇല്ല. പലരും അവിടെ ഇരുന്ന് കൊണ്ടാണ് ഫോണില്‍ വിളിച്ച് സാക്ഷികളോട് വരാന്‍ ആവശ്യപ്പെടുന്നത്. അവരുടെ നോമിനേഷനുകള്‍ കൊടുക്കാതെ മുഖ്യമന്ത്രിയുടെ നോമിനേഷന് നല്കാന് അനുവദിക്കില്ല എന്നാണവര്‍ പറയുന്നതെന്ന് പാര്‍ട്ടി എംഎല്‍എ സൗരഭ് ഭരദ്വാജ് ട്വീറ്റ് ചെയ്തു.
റോഡ് ഷോ വൈകിയത് കാരണം കെജ്രിവാളിന് ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. തന്റെ ടോക്കണ്‍ നമ്പര്‍ 45 ആണെന്നും നാമനിര്‍ദേശ പത്രിക കൊടുക്കാന്‍ കാത്തിരിക്കുകയാണ് എന്നും 2.30ന് കെജ്രിവാള് ട്വീറ്റ് ചെയ്തു. നിരവധി പേര് പത്രിക കൊടുക്കാനുണ്ട്. ജനാധിപത്യ പ്രകൃയയില്‍ ജനം സജീവമായി പങ്കെടുക്കുന്നു എന്നതില്‍ താന്‍ സന്തോഷിക്കുന്നുവെന്നും കെജ്രിവാള് ട്വിറ്ററില്‍ കുറിച്ചു. മാതാപിതാക്കള്‍ അടക്കമുളള കുടുംബാംഗങ്ങള്‍, പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് കെജ്രിവാള് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.