കെജ്രവാളിന് നേരെ കയ്യേറ്റ ശ്രമം: സ്പിരിറ്റ് എറിഞ്ഞെന്ന് എഎപി, വെറും പച്ചവെള്ളമെന്ന് ബിജെപി
ഡല്‍ഹി: ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം. സാവിത്രി നഗർ ഏരിയയിൽ പ്രചാരണം നടത്തുകയായിരുന്ന ഡൽഹി മുൻ മുഖ്യമന്ത്രിയെ ഒരു യുവാവ് കയ്യേറ്റം ചെയ്യുകയായിരുന്നു. കയ്യേറ്റത്തിനിടെ യുവാവ് കുപ്പിയില്‍ കരുതിയ ദ്രാവകം അരവിന്ദ് കെജ്രിവാളിന്റെ ദേഹത്ത് ഒഴിച്ചു. എന്ത് ദ്രാവകമാണ് യുവാവ് ഒഴിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിലുള്‍പ്പെടെ പൊലീസ് അന്വേഷണം നടക്കുകയാണ്.
പാർട്ടി പദയാത്രയുടെ ഭാഗമായിട്ടാണ് കെജ്രിവാള്‍ സാവിത്രി നഗർ ഏരിയയില്‍ എത്തുന്നത്. വടംകെട്ടി വേർതിരിച്ചിരുന്ന സുരക്ഷാവലയത്തിലായിരുന്നു മുന്‍ മുഖ്യമന്ത്രി. സുരക്ഷാ വലയം ഭേദിച്ച് എത്തിയായിരുന്നു ആക്രമണം. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. അശോക് ജാ എന്ന യുവാവാണ് ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

അശോക് ജാ ബി ജെ പി പ്രവർത്തകനാണെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അതിഷി ഉള്‍പ്പെടേയുള്ളവർ രംഗത്ത് വന്നു. കെജ്രിവാളിനെ ജീവനോടെ ചുട്ടെരിക്കാൻ അക്രമി ആഗ്രഹിച്ചിരുന്നതായി ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജും ആരോപിച്ചു. "ഒരാൾ അദ്ദേഹത്തിന്റെ നേർക്ക് സ്പിരിറ്റ് എറിഞ്ഞു. ഞങ്ങൾക്ക് അതിന്റെ മണം കിട്ടി. അദ്ദേഹത്തെ ജീവനോടെ ചുട്ടുകൊല്ലാനുള്ള ശ്രമവും നടന്നു. ഒരു കൈയിൽ സ്പിരിറ്റും മറുകൈയിൽ തീപ്പെട്ടിയുമാണ് അയാള്‍ വന്നത്. അദ്ദേഹം എറിഞ്ഞ സ്പിരിറ്റ് എന്റേയും കെജ്രിവാളിന്റേയും ദേഹത്ത് വീണു. എന്നാല്‍ തീ കൊളുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല" എഎപി നേതാവ് അവകാശപ്പെട്ടു.
അതേസമയം, എ എ പിയുടെ ആരോപണങ്ങള്‍ ബി ജെ പി നേതൃത്വം തള്ളി. ഇത് എല്ലാം എ എ പിയുടം നാടകമാണെന്നാണ് അവർ അവകാശപ്പെടുന്നത്. ഇത്തരം നാടകങ്ങള്‍ ഉണ്ടാകുമെന്ന് തുടക്കം മുതല്‍ ഞാന്‍ പറയാറുണ്ടായിരുന്നുവെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. പുറത്ത് വരുന്ന വിവരം അനുസരിച്ച്, അത് വെറും വെള്ളമായിരുന്നു. ആ വ്യക്തി അവരുടെ പ്രാദേശിക പ്രവർത്തകനാണ്. മാത്രവുമല്ല മദ്യലഹരിയിലാണ് ഇയാളെ പിടികൂടിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതൊരു രാഷ്ട്രീയ നാടകമാണ്. ഇപ്പോൾ ഒന്നും സാധിക്കാത്തതുകൊണ്ട് ഇത്തരം ക്ലീഷേ നീക്കങ്ങൾ നടത്തുന്നു. ആരു പിടിക്കപ്പെട്ടാലും പോലീസ് നടപടിയെടുക്കണം. ഇയാൾ ആം ആദ്മി പാർട്ടിയുടെ പ്രവർത്തകനാണെന്ന് അന്വേഷണത്തിൽ വ്യക്തമാകുമെന്നും ബിജെപി നേതാവ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications