അറസ്റ്റ് ചെയ്തെങ്കിലും അരവിന്ദ് കെജ്രിവാള്‍ രാജിവെക്കില്ല: ജയിലിലിരുന്ന് ഭരിക്കുമെന്ന് എഎപി
ഡല്‍ഹി: ഇഡി അറസ്റ്റ് ചെയ്തെങ്കിലും ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ തുടരുമെന്ന് ആം ആദ്മി പാർട്ടി. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ട് മിനിറ്റുകൾക്ക് ശേഷമാണ് ആം ആദ്മി പാർട്ടി നിലപാട് വ്യക്തമാക്കിയത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അരവിന്ദ് കെജ്രിവാള്‍ രാജിവെക്കില്ലെന്ന് ഉറപ്പായി.
"അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായി തുടരും," സർക്കാരിൽ നിലവിൽ അരവിന്ദ് കെജ്രിവാളിന് ശേഷം രണ്ടാം സ്ഥാനത്തുള്ള എ എ പി നേതാവും മന്ത്രിയുമായ അതിഷി വ്യക്തമാക്കി. "ആവശ്യമെങ്കിൽ അദ്ദേഹം ജയിലിൽ നിന്ന് ജോലി ചെയ്യുമെന്ന് ഞങ്ങൾ ആദ്യം മുതൽ വ്യക്തമാക്കിയിരുന്നു. അങ്ങനെ ചെയ്യുന്നതിൽ നിന്ന് അദ്ദേഹത്തെ തടയുന്ന തരത്തിലുള്ള ഒരു നിയമവുമില്ല. കോടതി ഇതുവരെ അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ല," അവർ കൂട്ടിച്ചേർത്തു.

അറസ്റ്റിനെ "രാഷ്ട്രീയ ഗൂഢാലോചന" എന്ന് വിശേഷിപ്പിച്ച അതിഷി രണ്ട് വർഷമായി, 500 ലധികം ഉദ്യോഗസ്ഥർ കേസിൽ ഉണ്ടായിരുന്നിട്ടും ഒരു രൂപ പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ചു. ഔദ്യോഗിക വസതിയില്‍ എത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. ഒരു മണിക്കൂർ നേരം ഇഡി സംഘം അദ്ദേഹത്തിന്റെ വസതിയിൽ വച്ച് കെജ്രിവാളിനെ ചോദ്യം ചെയ്തു.
അരവിന്ദ് കെജ്രിവാളിന്റെ വീടിന് പുറത്ത് എ എ പി പ്രവർത്തകർ വലിയ പ്രതിഷേധമാണ് നടത്തുന്നത്. ഡല്‍ഹി പൊലീസിന്റെ വന്‍ സംഘവും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ദില്ലി പൊലീസ് ശ്രമം തുടങ്ങി. ഇതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ ഇഡി സംഘം കൊണ്ടുപോകും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള സൗത്ത് ഗ്രൂപ്പിന് മദ്യ വിതരണ സോണുകൾ ലഭിക്കാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായും ചേർന്ന് ബിആർഎസ് എംഎൽസിയും മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കവിത ഗൂഡാലോചന നടത്തിയെന്നാണ് കേസ്. അറസ്റ്റിലായ മനീഷ് സിസോദിയയും കവിതയും ഇപ്പോള്‍ ജയിലിലാണ്.
അതിനിടെ, ഇഡി നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും രംഗത്ത് വന്നു. "ബി ജെ പിയുടെ രാഷ്ട്രീയ സംഘത്തിന് (ഇ ഡി) കെജ്‌രിവാളിൻ്റെ പ്രത്യയശാസ്ത്രത്തെ അറസ്റ്റ് ചെയ്യാൻ കഴിയില്ല... കാരണം എ എ പിക്ക് മാത്രമേ ബി ജെ പിയെ തടയാൻ കഴിയൂ. പ്രത്യയശാസ്ത്രത്തെ ഒരിക്കലും അടിച്ചമർത്താൻ കഴിയില്ല" ഭഗവന്ത് മാൻ പറഞ്ഞു.












Click it and Unblock the Notifications