ഗുജറാത്തില്‍ പാട്ടീദാറുകളെ ഉറപ്പിച്ച് എഎപി, കെജ്രിവാളിന്റെ സന്ദര്‍ശനം കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക്
അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ഇത്തവണ ആംആദ്മി പാര്‍ട്ടിക്ക് നേട്ടമായേക്കും. സംസ്ഥാനത്ത് തമ്മിലടി കാരണം നേതാക്കള്‍ പല തട്ടിലാണ്. യുവാക്കള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അത് വിജയിക്കുമോ എന്ന് ഉറപ്പില്ല. എന്നാല്‍ എഎപി ദില്ലിയിലെയും പഞ്ചാബിലെയും നേതൃത്വത്തെ വളരെ ശക്തമായി രംഗത്തിറക്കിയാണ് ഓരോ നീക്കങ്ങള്‍ നടത്തുന്നത്.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് നേരിട്ടാണ് സംസ്ഥാനത്തെത്തിയത്. സന്ദര്‍ശനത്തിന് പ്രമുഖരെ കൂടെ നിര്‍ത്താന്‍ ഓഫറുകള്‍ കെജ്രിവാള്‍ നേരിട്ടാണ് നല്‍കിയത്. കോണ്‍ഗ്രസില്‍ നിന്നടക്കം നേതാക്കള്‍ എഎപിയിലേക്ക് പോയാല്‍ അദ്ഭുതപ്പെടാനില്ല. പാട്ടീദാറുകളെ കൂടെ നിര്‍ത്താനുള്ള നീക്കത്തിനാണ് കെജ്രിവാള്‍ തുടക്കമിട്ടത്.

അരവിന്ദ് കെജ്രിവാളിനൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഉണ്ടായിരുന്നു. പഞ്ചാബ് പിടിച്ച ചാണക്യനെയാണ് ഗുജറാത്ത് പിടിക്കാനായി എഎപി ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖരെയാണ് ഇവര്‍ സന്ദര്‍ശനത്തില്‍ കണ്ടത്. ഈ വര്‍ഷം ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടക്കും. പ്രതിപക്ഷ സ്ഥാനമാണ് എഎപി ലക്ഷ്യമിടുന്നതെന്ന് വ്യക്തം. അതിലൂടെ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കി, പിന്നീട് ബിജെപിയെ നേരിടുന്ന തരത്തിലേക്ക് വളരുകയാണ് എഎപി ലക്ഷ്യമിടുന്നത്. ഇതിലൂടെ കോണ്‍ഗ്രസിന്റെ നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമവും കെജ്രിവാള്‍ നടത്തുന്നുണ്ട്. പഞ്ചാബില്‍ വന്‍ ജയം നേടിയതോടെ ദേശീയ തലത്തില്‍ തന്നെ എഎപിക്ക് സ്വീകാര്യത വന്നിട്ടുണ്ട്.

പാട്ടീദാര്‍ വിഭാഗം ദീര്‍ഘകാലമായി ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് ഹര്‍ദിക് പട്ടേല്‍ പാട്ടീദാര്‍ വിഭാഗത്തില്‍ നിന്നുയാളാണ്. ഗുജറാത്ത് പിടിക്കണമെങ്കില്‍ പാട്ടീദാര്‍ വോട്ടുകളും ആവശ്യമാണ്. നിരവധി നേതാക്കളെ കണ്ട് ഓഫറുകള്‍ നല്‍കിയാണ് കെജ്രിവാള്‍ മടങ്ങിയത്. കെജ്രിവാള്‍ കണ്ട നേതാക്കളില്‍ നിന്ന് നിര്‍ദേശം തേടിയിട്ടുണ്ട്. വീണ്ടും ഗുജറാത്തിലേക്ക് തിരിച്ചുവരുമെന്ന് കെജ്രിവാള്‍ പറയുന്നു. ഗുജറാത്ത് പിടിച്ചാല്‍ ബിജെപിയുടെ ഹിന്ദി ഹൃദയഭൂമിയിലെ ആധിപത്യത്തിന് തിരിച്ചടിയുണ്ടാവുമെന്നാണ് എഎപി വിശ്വസിക്കുന്നത്. അതേസമയം കോണ്‍ഗ്രസിനെ നേരിടും പോലെ ഇവരെ നേരിടാനാവില്ലെന്ന് ബിജെപിയും തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്വാമിനാരായണ്‍ ക്ഷേത്ര സന്ദര്‍ശനവും കെജ്രിവാളും മന്നും ചേര്‍ന്ന് നടത്തിയിരുന്നു. ഇത് പാട്ടീദാര്‍ വിഭാഗത്തിന്റേതാണ്. ഇവിടെ 1100ലധികം സന്ന്യാസിമാരുണ്ട്. ഏതൊരു മഠത്തിന്റെയും കണക്കിലെടുത്താല്‍ മുന്നിലെത്താന്‍ സ്വാമിനാരായണ്‍ മഠത്തിനാവും. അതേസമയം പട്ടേല്‍ വിഭാഗം സ്വാഭാവികമായി ബിജെപിയെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ ഇതിലൊരു വിഭാഗം ബിജെപിക്കെതിരെ കുറച്ച് നാളായി തിരിഞ്ഞിരിക്കുകയാണ്. പ്രധാനമായും പാട്ടീദാര്‍ വിഷയത്തിന്റെ സംവരണമായിരുന്നു പ്രശ്‌നം. പിന്നോക്ക വിഭാഗത്തിനിടയില്‍ ഇവര്‍ക്ക് വലിയ സ്വാധീനമുണ്ട്. സംസ്ഥാനത്തെ ഏറ്റവും പ്രബലരാണ് ഇവരെന്ന് പറയാം.

കോണ്‍ഗ്രസ് എളുപ്പത്തില്‍ പാട്ടീദാര്‍ വോട്ടുകളെ നേടാനാവുമെന്ന ഉറപ്പിലാണ്. ഹര്‍ദിക് ഉള്ളത് കൊണ്ട് കൂടുതല്‍ നേട്ടവും പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. പാട്ടീദാറുകള്‍ ഒപ്പം നിന്നാല്‍ ബിജെപിയുടെ വോട്ടുബാങ്കിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസിനാവും. പാട്ടീദാറുകള്‍ക്ക് പുറമേ മുന്നോക്ക വിഭാഗവും, വൈശ്യ വിഭാഗവുമാണ് ഗുജറാത്തില്‍ ബിജെപിയുടെ സുപ്രധാന വോട്ടുബാങ്ക്. സ്വാമിനാരായണ്‍ ക്ഷേത്രത്തിലെ മഹന്ദ് വിശ്വസ വല്ലഭ് സ്വാമി എഎപിയുടെ മുന്നേറ്റം പ്രവചിച്ചിരുന്നു. എഎപി 2022ല്‍ അധികാരം പിടിക്കുമെന്ന സൂചനയായിരുന്നു അദ്ദേഹം നല്‍കിയത്. സൂറത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് എഎപി നടത്തിയത്. അതുകൊണ്ട് സാധ്യത പല ജില്ലകളിലായിട്ടുണ്ട്.

പ്രമുഖ നേതാക്കളെ അടര്‍ത്തിയെടുത്തും, ഒപ്പം ഗ്രൗണ്ടില്‍ ഇറങ്ങി കളിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയും കെജ്രിവാള്‍ നടത്തുന്ന ഗെയിം പ്ലാന്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. സംഘടനാ ശക്തി ചെറിയ സംസ്ഥാനങ്ങളില്‍ പോലും വര്‍ധിച്ചത് എഎപി അദ്ഭുതം കാണിക്കുമെന്ന സൂചനയാണ്. സ്വാമിനാരായണ്‍ സെക്ടിന് നേരത്തെ ബിജെപിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ബിജെപി കളിക്കുന്ന ഹിന്ദുത്വ കാര്‍ഡ് കളിക്കാന്‍ കെജ്രിവാളും തയ്യാറാണ്. എന്നാല്‍ ബിജെപിയെ പോലെയല്ല, പകരം ഹിന്ദുത്വ കാര്‍ഡില്‍ വികസനം കൂടി എഴുതി ചേര്‍ക്കുന്നുണ്ട് കോണ്‍ഗ്രസ്. ഈ നീക്കം വിജയിച്ചാല്‍ കെജ്രിവാള്‍ പ്രതിപക്ഷത്തെ നയിക്കുന്നതിലേക്ക് ഒരുപടി കൂടി അടുക്കും.












Click it and Unblock the Notifications