കെജ്രിവാളിന്റെ അടുത്ത ഉന്നം യുപി, യോഗിയെ അട്ടിമറിക്കാൻ മാസ്റ്റർ പ്ലാൻ, ചുമതല 15 എംഎൽഎമാർക്ക്!
ദില്ലി: രാജ്യതലസ്ഥാനത്ത് മൂന്നാം വട്ടവും അധികാരം പിടിച്ചതോടെ ആം ആദ്മി പാര്‍ട്ടിയും കെജ്രിവാളും പ്രവര്‍ത്തനം രാജ്യവ്യാപകമാക്കാനുളള നീക്കത്തിലാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയ്ക്കുളള കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനം ആം ആദ്മി പാര്‍ട്ടിക്ക് അവസരങ്ങളുടെ വലിയ വാതില്‍ തന്നെയാണ് തുറന്നിട്ടിരിക്കുന്നത്.
Recommended Video
സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വോട്ട് ചോദിച്ച കെജ്രിവാളിന്റെ രീതിക്ക് വലിയ കയ്യടിയും കിട്ടുകയുണ്ടായി. വരാനിരിക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പിലും ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിലും ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുകയാണ് ആപ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ദയനീയമായ കോൺഗ്രസ്
യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശ് ബിജെപിയുടെ കോട്ടയാണ്. ഒരു കാലത്ത് കോണ്‍ഗ്രസിന് വലിയ സ്വാധീനം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി അതീവ ദയനീയമാണ്. രാഹുല്‍ ഗാന്ധി മത്സരിച്ച അമേഠയില്‍ അടക്കമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റത്. ഇനിയൊരു തിരിച്ച് വരവ് സാധ്യമാകുമോ എന്ന ചോദ്യം പോലും അപ്രസക്തമാക്കുന്ന വിധത്തിലാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ച.
വേരുറപ്പിക്കാൻ പാർട്ടികൾ
പാര്‍ട്ടിക്ക് പുതുജീവന്‍ നല്കാന് പ്രിയങ്ക ഗാന്ധിയെ ആണ് നിയോഗിച്ചിരിക്കുന്നത്. പ്രിയങ്ക അടിത്തട്ടിലെ പ്രവര്‍ത്തനങ്ങളുമായി ഉത്തര്‍ പ്രദേശില്‍ സജീവമാണ്. മറ്റ് പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ അഖിലേഷ് യാദവിന്റെ എസ്പിയും മായാവതിയുടെ ബിഎസ്പിയും ഇളകിയ വേരുകള്‍ ഉറപ്പിക്കാനുളള ശ്രമത്തില്‍ മുഴുകിയിരിക്കുകയാണ്.
അധികാരം നിലനിർത്തിയേക്കുമെന്ന്
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അതുകൊണ്ട് തന്നെ എല്ലാ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. വന്‍ ഹിന്ദു ഭൂരിപക്ഷമുളള ഉത്തര്‍ പ്രദേശില്‍ അയോധ്യ വിധിയും കശ്മീര്‍ നീക്കവും പൗരത്വ നിയമവും അടക്കമുളളവ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവിടേക്കാണ് ഭാഗ്യം പരീക്ഷിക്കാന്‍ അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും കാലെടുത്ത് വെയ്ക്കുന്നത്.
ദില്ലിയിലെ വിജയതന്ത്രം
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ എതിരാളിയായി വാരണാസിയില്‍ മത്സരിച്ച് തോറ്റ അനുഭവം കെജ്രിവാളിനുണ്ട്. എന്നാല്‍ 5 വര്‍ഷങ്ങള്‍ക്കിപ്പുറം ദില്ലി തിരഞ്ഞെടുപ്പില്‍ യുപിയുടേയും ബീഹാറിന്റെയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പൂര്‍വ്വഞ്ചല്‍ തങ്ങള്‍ക്കൊപ്പമാണ് നിന്നത് എന്നത് ആം ആദ്മി പാര്‍ട്ടിക്ക് പ്രതീക്ഷയേകുന്നു. ദില്ലിയില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രം തന്നെയാണ് ആപ് ഉത്തര്‍ പ്രദേശിലും പയറ്റാനൊരുങ്ങുന്നത്.
പുതിയ പ്രചാരണ തന്ത്രം
വികസനം മുന്‍നിര്‍ത്തിയാണ് ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ വോട്ട് തേടിയത്. ബിജെപി നേതാക്കള്‍ മതവിദ്വേഷം പടര്‍ത്താന്‍ കിണഞ്ഞ് പരിശ്രമം നടത്തുകയുണ്ടായി. കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിക്കുകയും ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ബിരിയാണി വിളമ്പുന്നു എന്നാരോപിക്കുകയും ചെയ്തു. എന്നാല്‍ അതിനൊന്നും മറുപടി പറയാതെ സര്‍ക്കാരിന്റെ നേട്ടങ്ങളാണ് ആപ് വോട്ടര്‍മാര്‍ക്ക് മുന്നിലേക്ക് വെച്ചത്.
ഗുജറാത്ത് മോഡൽ ഒന്നുമല്ല
ഉത്തര്‍ പ്രദേശിലും ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ പ്ലാനുകളുണ്ട്. 2022ലാണ് ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. മത്സരിക്കാന്‍ ആപ് രംഗത്തിറങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയുടെ ദില്ലി വികസന മോഡലിന് മുന്നില്‍ ബിജെപിയുടെ ഗുജറാത്ത് മോഡലൊന്നും ഒന്നുമല്ലെന്ന് ആപ് വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗ് പറയുന്നു.
പ്രവർത്തനം തുടങ്ങി
ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയും വികസന അജണ്ടകള്‍ക്ക് അടിത്തട്ടില്‍ പ്രചാരണം നല്‍കുകയും ചെയ്യും. ഇപ്പോള്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് തുടക്കമിട്ടു കഴിഞ്ഞു. 2022ലെ തിരഞ്ഞെടുപ്പ് വികസനം മുന്നിര്ത്തിയുളളതാവുമെന്നും ദില്ലിയിലെ വികസന മോഡല്‍ മുന്‍നിര്‍ത്തിയാണ് തങ്ങള്‍ വോട്ട് ചോദിക്കുക എന്നും സഞ്ജയ് സിംഗ് പറയുന്നു.
15 എംഎൽഎമാർക്ക് ചുമതല
ജനങ്ങള്‍ക്ക് വെറുപ്പിന്റെ രാഷ്ട്രീയമല്ല വികസനത്തിന്റെ രാഷ്ട്രീയമാണ് വേണ്ടത് എന്ന് ദില്ലി തിരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായിരിക്കുകയാണ്. ഉത്തര്‍ പ്രദേശുകാരായ 15 എംഎല്‍എമാര്‍ക്കാണ് സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിക്ക് അടിത്തറയുണ്ടാക്കാനായി നിയോഗിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ അടുത്ത് തന്നെ അംഗത്വ ക്യാംപെയ്ന് തുടങ്ങാനും തീരുമാനമായിട്ടുണ്ട്.