കൊവിഡ് വ്യാപനം രൂക്ഷം, ഗവർണർമാരുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിശക്തമാകുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍മാരും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍ 14 ബുധനാഴ്ച ആണ് പ്രധാനമന്ത്രിയും ഗവര്‍ണര്‍മാരുമായുളള കൂടിക്കാഴ്ച. ഇതാദ്യമായാണ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നത്. രാജ്യത്തെ കൊവിഡ് വ്യാപനം ചെറുക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍മാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഗവര്‍ണര്‍മാരുമായുളള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. കൊവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ് രാജ്യം. കൊവിഡ് ആദ്യ തരംഗത്തിലെ കേസുകള്‍ മറികടക്കുന്ന തരത്തിലാണ് ഏപ്രില്‍ മാസത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്.
ഏപ്രില്‍ 8ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൊവിഡ് സാഹചര്യം ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങളില്‍ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍മാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തണം എന്നാണ് യോഗത്തില്‍ മുഖ്യമന്ത്രിമാരോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിമാരെ പോലെ തന്നെ ഗവര്‍ണര്‍മാരും പൂര്‍ണമായും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും ഇടപെടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കൊവിഡ് സാഹചര്യം ആളുകള്‍ ലളിതമായി എടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും മതനേതാക്കളും എഴുത്തുകാരും അടക്കമുളള സമൂഹത്തിലെ പ്രമുഖരുടെ സഹായത്തോടെ ജനങ്ങള്‍ക്കിടയില്‍ കൊവിഡ് ബോധവത്ക്കരണം നടത്താനാവും എന്നും നരേന്ദ്ര മോദി യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ബുധനാഴ്ച വൈകിട്ട് 6 മണിക്ക് ആണ് ഗവര്‍ണര്‍മാരുമായുളള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ഗവര്‍ണര്‍മാരില്‍ നിന്ന് സഹകരണം അഭ്യര്‍ത്ഥിക്കും.