വോട്ടിൽ തോറ്റപ്പോള്‍, രാജിവച്ചൊഴിയാന്‍ തയ്യാറായി യെച്ചൂരി? അനുവദിക്കാതെ സിപിഎം... സംഘടനാ പ്രതിസന്ധി
കൊല്‍ക്കത്ത: കോണ്‍ഗ്രസ്സുമായുള്ള ബന്ധം സംബന്ധിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ട് വച്ച രേഖ കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളിയിരുന്നു. 31 നെതിരെ 55 വോട്ടുകള്‍ക്കാണ് യെച്ചൂരിയുടെ രേഖ തള്ളപ്പെട്ടത്. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മുന്നോട്ട് വച്ച രേഖ കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു.
നാല്‍പത് വര്‍ഷത്തിനിടെ ആദ്യമാണ് സിപിഎം ഇത്തരം ഒരു സംഘടന പ്രതിസന്ധി നേരിടുന്നത്. തന്റെ രേഖ തള്ളി. സാഹചര്യത്തില്‍ യെച്ചൂരി രാജി സന്നദ്ധത അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേന്ദ്ര കമ്മിറ്റി ഇതും അംഗീകരിച്ചില്ല. പോളിറ്റ് ബ്യൂറോയും ഈ നിര്‍ദ്ദേശം തള്ളിക്കളയുകയായിരുന്നു.
ഇതിന് മുമ്പ് സമാനമായ സാഹചര്യം ഉണ്ടായത് 1975 ല്‍ ആയിരുന്നു. അന്ന് പി സുന്ദരയ്യ ആയിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി.
ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ്സുമായി സഖ്യമാകാം എന്നതായിരുന്നു യെച്ചൂരി മുന്നോട്ട് വച്ച രേഖയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സുമായി ഒരു തരത്തിലുള്ള സഖ്യങ്ങളും പാടില്ലെന്നായിരുന്നു കാരാട്ടിന്റെ നിലപാട്.
ഇപ്പോള്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനുള്ള കരട് രേഖ മാത്രമാണ് എന്നാണ് യെച്ചൂരി വ്യക്തമാക്കിയിട്ടുള്ളത്. പാര്‍ട്ടി കോണ്‍ഗ്രസ് ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക എന്നും യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്.