അജിത് പവാറിന് ക്യാബിനറ്റ് പദവി? തീരുമാനിക്കേണ്ടത് ശരദ് പവാറും ഉദ്ധവ് താക്കറെയുമെന്ന്!!
മുംബൈ: ബിജെപിക്കൊപ്പം ചേർന്ന് തിരിച്ചെത്തിയ അജിത് പവാറിന് ത്രികക്ഷി സർക്കാരിൽ ക്യാബിനറ്റ് പദവി നൽകുമോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഇത് സംബന്ധിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാറും ശിവസേന തലവൻ ഉദ്ധവ് താക്കറെയുമാണ് തീരുമാനിക്കേണ്ടതെന്നാണ് എൻസിപി നേതാവ് സുനിൽ തട്കരെയുടെ പ്രതികരണം.
ഉദ്ധവ് താക്കറെ സഖ്യ സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് പി ചിദംബരം: ആശംസ തിഹാർ ജയിലിൽ നിന്ന്!!
അജിത് പവാറിന് ക്യാബിനറ്റ് പദവി ലഭിക്കുകയാണ് എനിക്ക് വേണ്ടത്. എനിക്ക് മാത്രമല്ല, എല്ലാ എൻസിപി നേതാക്കൾക്കും അജിത് പവാറിന് മന്ത്രി പദവി ലഭിക്കുകയാണ് വേണ്ടത്. മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സെഷനിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുൻ മഹാരാഷ്ട്ര മന്ത്രിയായിരുന്ന തട്കരെ കഴിഞ്ഞ ആഴ്ചയിലെ എൻസിപി- കോൺഗ്രസ്- ശിവസേന സഖ്യം രൂപീകരിക്കുന്നതിനും നിർണായക പങ്ക് വഹിച്ചിരുന്ന നേതാവാണ്.
നിയമസഭാ കക്ഷി നേതാവായിരുന്ന അജിത് പവാർ കഴിഞ്ഞ ആഴ്ചയാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 54 എൻസിപി എംഎൽഎമാരുടെ പിന്തുണ ഉറപ്പുനൽകിയാണ് അജിത് പവാർ ബിജെപിക്കൊപ്പം ചേർന്നത്. ശനിയാഴ്ച രാവിലെ രാജ്ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് അജിത് പവാർ രാജിവെച്ചതോടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ അന്തരീക്ഷം കീഴ്മേൽ മറിഞ്ഞു.
സുപ്രീം കോടതി അനുവദിച്ച സമയത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെ ഫട്നാവിസും രാജിവെച്ചു. തുടർന്നാണ് ശിവസേന- കോൺഗ്രസ്- എൻസിപി എന്നീ പാർട്ടികളുൾപ്പെട്ട ത്രികക്ഷി സഖ്യം അധികാരത്തിലെത്തുന്നത്. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച അജിത് പവാറിന്റെ പക്ഷം ചേരുന്നതിൽ നിന്ന് എൻസിപി എംഎൽഎമാരെ ശരദ് പവാർ വിലക്കിയിരുന്നു. എന്നാൽ പാർട്ടി അംഗത്വം റദ്ദാക്കാത്തതിനാൽ എൻസിപിയിലേക്ക് തിരിച്ചുവരാനുള്ള മാർഗ്ഗം അപ്പോഴും പവാറിന് അവശേഷിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് അജിത് പവാർ ഉപമുഖ്യമന്ത്രി പദം രാജിവെച്ച് പുറത്തുവരുന്നത്. മഹാരാഷ്ട്രയിൽ തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്താനുള്ള ബിജെപിയുടെ മോഹങ്ങൾക്ക് തിരിച്ചടി നൽകുന്നതായിരുന്നു അജിത് പവാറിന്റെ നീക്കം.