രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു: കരുത്ത് തെളിയിക്കാൻ ഗെലോട്ട്- സച്ചിൻ ക്യാമ്പുകൾ
ജയ്പൂർ: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ശക്തമായതോടെ മധ്യപ്രദേശിന് സമാനമായ നാടകീയ നീക്കങ്ങളായിരിക്കും രാജസ്ഥാനിലും അരങ്ങേറുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള അസ്വാരസ്യങ്ങൾ രൂക്ഷമായതോടെയാണ് പ്രതിസന്ധി ശക്തമാകുന്നത്. 200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന് 107 എംഎൽഎമാരാണുള്ളത്. ഭാരതീയ ട്രൈബൽ പാർട്ടി, സിപിഎം എന്നീ പാർട്ടികളിൽ നിന്നുള്ള ഓരോ എംഎൽഎമാരും ആർഎൽഡിയിൽ നിന്നുള്ള ഒരു എംഎൽഎയും 12 സ്വതന്ത്രരും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചവരാണ്. ഇതോടെ കോൺഗ്രസിന്റെ അംഗബലം 124ലേക്ക് ഉയർന്നിട്ടുണ്ട്. ബിജെപിയ്ക്ക് 72 എംഎൽഎമാരാണ് രാജസ്ഥാൻ നിയമസഭയിലുള്ളത്. സഖ്യകക്ഷിയായ ഹനുമാൻ ബനിവാലിന്റെ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയുടെ മൂന്ന് എംഎൽഎമാരും ഒരു സ്വതന്ത്ര എംഎൽഎയുമാണ് ബിജെപിയെ പിന്തുണയ്ക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തിലും അന്ത്യമില്ല: കണ്ണൂരിൽ ഇരിട്ടിയിലും പയ്യന്നൂരിലും ബോംബ് സ്ഫോടനം!!
കോൺഗ്രസിന് 109 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ക്യാമ്പ് തിങ്കളാഴ്ച അവകാശപ്പെട്ടത്. മൂന്ന് സ്വതന്ത്രരുൾപ്പെടെ 109 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് കോൺഗ്രസ് വാദം. ചില ചെറിയ പാർട്ടികളും കോൺഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്. ഇത് കോൺഗ്രസിന്റെ നില സുരക്ഷിതമാക്കിയിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 101 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്.
Recommended Video
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ തിങ്കളാഴ്ച അശോക് ഗെലോട്ടിന്റെ വസതിയിൽ വിളിച്ച് ചേർത്ത കോൺഗ്രസ് നിയമകക്ഷി യോഗത്തിൽ നിന്ന് 18 എംഎൽഎമാരാണ് വിട്ടുനിന്നത്. പാർട്ടി വിപ്പ് ലംഘിച്ചാണ് ഇവർ യോഗത്തിൽ നിന്ന് വിട്ടുനിന്നത്. സാമൂഹിക നീതി, ദുരന്തനിവാരണ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഭൻവർലാൽ മേഘ്ലാലും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അനാരോഗ്യം മൂലം യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഇദ്ദേഹം അറിയിക്കുകയായിരുന്നു. അടുത്തിടെ പക്ഷാഘാതം സംഭവിച്ച ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞ് വരികയാണ്.
കോൺഗ്രസിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ട്രൈബൽ പാർട്ടി രണ്ട് എംഎൽഎമാർക്ക് പാർട്ടി പ്രസിഡന്റ് മഹേഷ്ഭായി വാസവ വിപ്പ് നൽകിയിരുന്നു. അശോക് ഗെലോട്ടിനെയോ സച്ചിൻ പൈലറ്റിനെയോ ബിജെപിയോ പിന്തുണയ്ക്കരുതെന്നാണ് വിപ്പിൽ ആവശ്യപ്പെട്ടിരുന്നത്. നിലവിൽ 107 കോൺഗ്രസ് എംഎൽഎമാരിൽ 17 പേരും സച്ചിൻ പൈലറ്റിനൊപ്പമാണ്. ഇത് തന്നെ ഗെലോട്ട് സർക്കാരിനെ അട്ടിമറിയ്ക്കാൻ പര്യാപ്തമല്ല. പൈലറ്റ് ക്യാമ്പ് ഉന്നയിക്കുന്ന അവകാശവാദം 30 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ്.
കോൺഗ്രസ് വിപ്പ് ലംഘിച്ച വിമത നേതാവായ സച്ചിൻ പൈലറ്റിനെ ചൊവ്വാഴ്ചയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജസ്ഥാൻ കോൺഗ്രസിന്റെ തലപ്പത്ത് നിന്നും നീക്കുന്നത്. സച്ചിൻ പൈലറ്റിന്റെ വിശ്വസ്തരായ വിശ്വേന്ദ്ര സിംഗിനെയും രമേഷ് മീണെയെയും മന്ത്രിസഭയിൽ നിന്ന് പുറത്താക്കയും ചെയ്തിരുന്നു. ഇതിനിടെ ബിജെപി ബുധനാഴ്ച 11 മണിക്ക് പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുക.