രാമക്ഷേത്ര നിര്‍മ്മാണം; ഒന്നും മറക്കാന്‍ കഴിയുന്നതല്ലെന്ന് ഉവൈസി; മോദിയുടേത് സത്യപ്രതിജ്ഞ ലംഘനം
ദില്ലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാനിരിക്കുകയാണ്. ആഗസ്റ്റ് 5 നാണ് തറക്കല്ലിടുന്നത്. തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും അടക്കം 200 പേര് പങ്കെടുക്കുമെന്നാണ് സൂചന. ഗ്രഹനില പരിശോധിച്ച ശേഷമായിരിക്കും മോദിയുടെ സന്ദര്‍ശനത്തില്‍ അന്തിമ തീരുമാനമെന്നായിരുന്നു ട്രസ്റ്റ് പ്രസിഡണ്ട് നൃത്യ ഗോപാല്‍ ദാസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.
അതേസമയം നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെ രൂക്ഷമായി രംഗത്തെത്തിയിരിക്കുകയാണ് എഐഎംഐഎം മേധാവി അസസുദ്ദീന്‍ ഉവൈസി.
മതേതരത്വം
ട്വിറ്ററിലൂടെയായിരുന്നു ഉവൈസി രംഗത്തെത്തുന്നത്. ഔദ്യോഗിക പദവിയില്‍ ഇരുന്നുകൊണ്ട് ഭൂമി പൂജന്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞക്ക് ലംഘനമായിരിക്കുമെന്ന് ഉവൈസി ചൂണ്ടികാട്ടി. ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണ് മതേരത്വമെന്നും ഉവൈസി വ്യക്തമാക്കി.
ബാബ്റി മസ്ജിദ്
400 വര്‍ഷങ്ങളായി ബാബ്റി അവിടയുള്ളതും ക്രിമിനല്‍ ജനക്കൂട്ടം 1992 ല്‍ അത് പൊളിച്ചതൊന്നും ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ലെന്നും ഉവൈസി പ്രതികരിച്ചു. 1992 ലായിരുന്നു അയോധ്യയിലെ ബാബ്റി മസ്ജിദ് കര്‍സേവകര്‍ പൊളിക്കുന്നത്. പുരാതന രാമക്ഷേത്രം ഇരിക്കുന്ന സ്ഥലത്താണ് പള്ളി പണിതതെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു പളളി പൊളിക്കുന്നത്.
രാമക്ഷേത്ര നിര്‍മിതി
പിന്നീട് ബാബ്റി മസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ അനുകൂലിച്ച് കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതി വിധി പ്രസ്ഥാവിക്കുകയായിരുന്നു. ആഗസ്റ്റ് അഞ്ചിനമാണ് രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടക്കുന്നത്. അമിത് ഷാനരേന്ദ്രമോദി, രാജ്നാഥ് സിംഗ്, മോഹന്‍ ഭാഗവത്, ഉദ്ധവ് താക്കറെ അടക്കം നിരവധി പേര് ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.
ശിവസേന
40 കിലോ ഭാരമുള്ള വെള്ളികല്ലാണ് തടകല്ലിടല്‍ ചടങ്ങിന് ഉപയോഗിക്കുന്നതെന്ന്് നൃത്യ ഗോപാല്‍ ദാസ് അറിയിച്ചിരുന്നു. തറക്കല്ലിടല്‍ ചടങ്ങിന് മൂന്ന് ദിവസം മുമ്പ് തന്നെ പൂജകള്‍ ആരംഭിക്കും. ഭൂമി പൂജയെ അനുകൂലിക്കുന്ന നിലപാടാണ് ശിവസേന സ്വീകരിച്ചിരിക്കുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ക്ഷണിക്കണമെന്ന ആവശ്യവുമായി ശിവസേന എംഎല്‍എ പ്രതാപ് സര്‍നായ്ക് ട്രസ്റ്റിന് കത്തെഴുതിയിരുന്നു.
പൊതു താല്പര്യ ഹരജി
അതേസമയം കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയേയും നേതാക്കളേയും അടക്കം 200 പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ചടങ്ങ് നടത്തുന്നതിനെതിരെ വലിയ എതിര്‍പ്പ് ഉയരുന്നുണ്ട്. ഇത് തടയണമെന്നാവശ്യപ്പെട്ട് പൊതു താല്പര്യ ഹരജിയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അലഹബാദ് ഹൈക്കോടതി അത് തള്ളുകയായിരുന്നു.
പ്രോട്ടോകോളിന്റെ ലംഘനം
കൊവിഡ് വ്യാപനത്തിനിടെ ഭൂമി പൂജ നടത്തുന്നത് കൊവിഡ് പ്രോട്ടോകോളിന്റെ ലംഘനമാണെന്ന് ഹരജിയില്‍ ചൂണ്ടികാട്ടുന്നു. അനുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ഹരജിയെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹരജി തള്ളിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാരും ചടങ്ങിന്റെ സംഘാടകരും സാമൂഹ്യ അകലം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.