'ഞങ്ങൾ സൈന്യത്തിനൊപ്പം തന്നെ, നിങ്ങൾ ആർക്കൊപ്പമെന്ന് പറയൂ'! കേന്ദ്രത്തിനോട് ചോദ്യങ്ങളുമായി ഒവൈസി!
ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് അസദ്ദുദ്ദീന്‍ ഒവൈസി രംഗത്ത്. ഇന്ത്യയും ചൈനയും തമ്മിലുളള പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ് എന്നും ഇതുവരെ അക്കാര്യത്തിലൊരു ധാരണ ഉണ്ടായിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് സഭയില്‍ പറഞ്ഞിരുന്നു.
രാജ്നാഥ് സിംഗ് സഭയിൽ നടത്തിയ വാദങ്ങളെ കീറിമുറിച്ചാണ് ഒവൈസി രംഗത്ത് വന്നിരിക്കുന്നത്. തുടർച്ചയായ ട്വീറ്റുകളിലൂടെയാണ് ഒവൈസിയുടെ രൂക്ഷ വിമർശനം. വിശദാംശങ്ങളിങ്ങനെ..
ദുര്‍ബലവും അപര്യാപ്തവും
ഇന്ന് ചൈനയെ കുറിച്ച് രാജ്‌നാഥ് സിംഗ് സഭയില്‍ പറഞ്ഞത് പോലെ ദുര്‍ബലവും അപര്യാപ്തവും ആയ ഒരു പ്രസ്താവന താന്‍ ഇതുവരെ കേട്ടിട്ടില്ല എന്ന് അസദ്ദുദ്ദീന്‍ ഒവൈസി ട്വീറ്റ് ചെയ്തു. ദേശീയ സുരക്ഷയെ തമാശയാക്കി മാറ്റിയിരിക്കുകയാണെന്നും ഒവൈസി കുറ്റപ്പെടുത്തി. രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് ശേഷം തനിക്ക് സംസാരിക്കാനുളള അവസരം നിഷേധിക്കപ്പെട്ടു. തനിക്ക് അവസരം ലഭിച്ചിരുന്നുവെങ്കില്‍ അക്കാര്യം ചോദിക്കുമായിരുന്നുവെന്നും ഒവൈസി ട്വീറ്റ് ചെയ്തു.
കയ്യേറ്റത്തിന് ആരാണ് കാരണക്കാര്‍
നമ്മള്‍ പട്രോളിംഗ് നടത്തിയിരുന്ന 1000 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്തിന്റെ നിയന്ത്രണം ഇപ്പോള്‍ ചൈനയ്ക്കാണ് എന്ന കാര്യം എന്തുകൊണ്ട് രാജ്‌നാഥ് സിംഗ് പറഞ്ഞില്ലെന്ന് ഒവൈസി ചോദിച്ചു. ഈ അനധികൃത കയ്യേറ്റത്തിന് ആരാണ് കാരണക്കാര്‍ എന്നും ഒവൈസി ട്വീറ്റ് ചെയ്തു. ഒരു കയ്യേറ്റവും നടന്നിട്ടില്ലെന്നും നമ്മുടെ ഭൂമി നഷ്ടപ്പെട്ടിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നത് ശരിയാണോ എന്നും ഒവൈസി ചോദിച്ചു.
ആ രാത്രി എന്താണ് സംഭവിച്ചത്
എങ്ങനെയാണ് 20 ധീര ജവാന്മാരെ ഗല്‍വാനില്‍ വെച്ച് നഷ്ടപ്പെട്ടത്. ആ രാത്രി എന്താണ് സംഭവിച്ചത്. തടവിലാക്കപ്പെട്ട നമ്മുടെ സൈനികരെ കുറിച്ച് എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഒന്നും പറയാത്തത്. 2020 ഏപ്രിലിന് മുന്‍പുളള തല്‍സ്ഥിതി പുനസ്ഥാപിക്കണം എന്ന് ചൈനയോട് ആവശ്യപ്പെട്ടതിനെ കുറിച്ച് എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍ പറയാത്തത്. നിലവിലുളള അവസ്ഥ തല്‍സ്ഥിതിയായി പരിഗണിക്കണം എന്നാണോ ആവശ്യം എന്നും ഒവൈസി ചോദിച്ചു.
സൈന്യത്തെ മറയായി ഉപയോഗിക്കുന്നു
ഇരുവശത്ത് നിന്നും സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി സര്‍ക്കാര്‍ പറയുന്നു. നേരത്തെയുളള ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഈ ചര്‍ച്ചകള്‍ വിജയം കാണുമോ. സൈന്യത്തിന് എന്ത് രാഷ്ട്രീയ നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എന്തുകൊണ്ടാണ് രാഷ്ട്രീയ നേതൃത്വം ഇതിന്റെ ഉടമസ്ഥത ഏറ്റെടുക്കാത്തത്. എന്തിനാണ് സൈന്യത്തെ മറയായി ഉപയോഗിക്കുന്നത് എന്നും ഒവൈസി ട്വീറ്റ് ചെയ്തു.
സര്‍ക്കാരിന്റെ ജോലി
എന്തിനാണ് സൈന്യത്തെ ഇതിനായി ഉപയോഗിക്കുന്നത്? നയതന്ത്രം സ്ഥാപിക്കുക എന്നത് സൈന്യത്തിന്റേതല്ല, സര്‍ക്കാരിന്റെ ജോലിയാണ് എന്നും ഒവൈസി പറഞ്ഞു. ഉഭയകക്ഷി വിഷയത്തില്‍ എന്തിനാണ് റഷ്യയുടെ മധ്യസ്ഥത സ്വീകരിച്ചത്? ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിന് എന്തുകൊണ്ടാണ് നമ്മുടെ മാധ്യമങ്ങള്‍ക്ക് ചോര്‍ച്ചകള്‍ക്ക് വേണ്ടി കാത്തിരിക്കേണ്ടി വരുന്നത് എന്നും എന്തുകൊണ്ടാണ് വക്താക്കളുടെ പ്രതിദിന വാര്‍ത്താ സമ്മേളനം ഇല്ലാത്തത് എന്നും ഒവൈസി ചോദിച്ചു.
നിങ്ങള്‍ ആര്‍ക്കൊപ്പമാണ്
എന്തുകൊണ്ടാണ് വിവരങ്ങള്‍ കൃത്യമായി അറിയിക്കാത്തത് എന്നും ഒവൈസി ട്വീറ്റില്‍ ചോദിച്ചു. ഇമോഷണല്‍ ബ്ലാക്ക്‌മെയിലിംഗില്‍ വിദഗ്ധരാണ് ഈ സര്‍ക്കാര്‍. പാര്‍ലമെന്റ് എല്ലാക്കാലവും നമ്മുടെ സൈന്യത്തിനൊപ്പമാണ് നിന്നതെന്നും ഇനിയും അങ്ങനെ വേണം എന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്റ് സൈന്യത്തിനൊപ്പമാണ് എന്നതില്‍ ഒരു തര്‍ക്കവും ഇല്ല. എന്നാല്‍ നിങ്ങള്‍ ആര്‍ക്കൊപ്പമാണ്. പ്രതിവിധി കണ്ടെത്തുക എന്ന ചുമതല സൈന്യത്തെ ഏല്‍പ്പിച്ചിരിക്കുന്നത് എന്താണ്. അത് നിങ്ങളുടെ ജോലിയാണ് എന്നും ഒവൈസി ട്വീറ്റ് ചെയ്തു.