മിസ്റ്റര്‍ ഖാന്‍, സ്വന്തം രാജ്യത്തെ കാര്യം നോക്കൂ, ഇമ്രാൻ ഖാന് ചുട്ടമറുപടി നൽകി അസദുദ്ദീന്‍ ഒവൈസി!
ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരെ വ്യാജ വീഡിയോ പങ്കുവെച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയിലെ മുസ്ലീംകളെ കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം സ്വന്തം രാജ്യത്തെ കാര്യങ്ങളെക്കുറിച്ച് വേണം ഇമ്രാന്‍ ഖാന്‍ ആകുലപ്പെടാന്‍ എന്ന് ഒവൈസി പറഞ്ഞു.
ഒവൈസിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: '' ബംഗ്ലാദേശില്‍ നിന്നുളള വീഡിയോ ഇന്ത്യയിലേതാണ് എന്ന് അവകാശപ്പെട്ട് പാക് പ്രധാനമന്ത്രി പങ്കു വെച്ചിരുന്നു. മിസ്റ്റര്‍ ഖാന്‍ നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെക്കുറിച്ച് ആശങ്കാകുലനാകൂ. ജിന്നയുടെ തെറ്റായ സിദ്ധാന്തത്തെ എതിര്‍ത്തവരാണ് ഞങ്ങള്‍. ഞങ്ങള്‍ അഭിമാനികളായ ഇന്ത്യന്‍ മുസ്ലീംകളാണ്. ഞങ്ങള്‍ അങ്ങനെ തന്നെ തുടരുകയും ചെയ്യും''.
ഉത്തര്‍ പ്രദേശില്‍ ഇന്ത്യന്‍ പോലീസ് മുസ്ലീംകളെ വംശഹത്യ നടത്തുന്നു എന്ന പേരിലാണ് പാക് പ്രധാനമന്ത്രി വ്യാജ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. യഥാർത്ഥത്തിൽ ബംഗ്ലാദേശിലെ ധാക്കയില്‍ ഏഴ് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെതാണ് വീഡിയോ. ബംഗ്ലാദേശ് പോലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആയ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ സംഘം ആളുകളെ മര്‍ദിക്കുന്നതാണ് ഇന്ത്യയിൽ നടന്നത് എന്ന് പാക് പ്രധാനമന്ത്രി പ്രചരിപ്പിച്ചത്.
നിമിഷ നേരം കൊണ്ട് നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയുമുണ്ടായി. ഇമ്രാന്‍ വീഡിയോ ട്വീറ്റ് ചെയ്തതിന് പിന്നാലെ മറുപടിയുമായി ഉത്തര്‍ പ്രദേശ് പോലീസ് രംഗത്ത് എത്തുകുണ്ടായി. വീഡിയോ ഉത്തര്‍ പ്രദേശില്‍ നിന്നുളളതല്ലെന്നും 2013 മെയില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുളളതാണെന്നും വാര്‍ത്താ ലിങ്കുകള്‍ അടക്കം ഉള്‍പ്പെടുത്തി വിശദീകരിച്ചാണ് യുപി പോലീസ് മറുപടി നല്‍കിയത്. വ്യാജ വീഡിയോ ആണെന്ന് വ്യക്തമായതോടെ ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു.