'ഗുജറാത്ത് കലാപം കൊണ്ട് മോദി പഠിക്കുമെന്ന് കരുതി', ദില്ലിയിൽ നടന്നത് വംശഹത്യയെന്ന് ഒവൈസി!
ഹൈദരാബാദ്: വടക്ക്-കിഴക്കന്‍ ദില്ലിയില്‍ നടന്ന കലാപം വംശഹത്യയാണെന്ന് ആള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൾ മുസ്ലിമീന് തലവന്‍ അസദുദ്ദീന്‍ ഒവൈസി. കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന് ഒവൈസി ആവശ്യപ്പെട്ടു. കലാപത്തിന്റെ ഇരകളെ പ്രധാനമന്ത്രി സന്ദര്‍ശിക്കണം. രാജ്യതലസ്ഥാനത്തെ നടുക്കിയ അക്രമത്തെക്കുറിച്ച് പ്രതികരിക്കാത്ത എന്‍ഡിഎ നേതാക്കളേയും ഒവൈസി കുറ്റപ്പെടുത്തി.
തന്റെ ഔദ്യോഗിക വസതിയില്‍ നിന്നും കുറച്ച് കിലോമീറ്ററുകള്‍ മാത്രം അകലത്തില്‍ നടന്ന ദില്ലി കലാപത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണ് ഒരു വാക്ക് പോലും മിണ്ടാത്തത് എന്നാണ് തനിക്ക് ചോദിക്കാനുളളത്. അക്രമത്തില്‍ 40ല്‍ അധികം ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടു എന്ന് ഒവൈസി പറഞ്ഞു.
പ്രധാനമന്ത്രി പ്രതികരിക്കണം. അക്രമത്തില്‍ മരിച്ചവരെല്ലാം തന്നെ ഇന്ത്യക്കാരാണ്. പ്രധാനമന്ത്രി ഇതേക്കുറിച്ച് പ്രതികരിക്കുകയും അക്രമികള്‍ അഴിഞ്ഞാടിയ ശിവ് വിഹാര്‍ സന്ദര്‍ശിക്കുകയും ചെയ്യണമെന്ന് ഒവൈസി ആവശ്യപ്പെട്ടു. മോദിയുടെ പാര്‍ട്ടിയിലെ ചില നേതാക്കളുടെ പ്രസ്താവകളാണ് ദില്ലിയിലെ അക്രമത്തിന് കാരണമായത് എന്ന് ഒവൈസി ആരോപിച്ചു. ഇത് വംശഹത്യയാണ്, ഒവൈസി കൂട്ടിച്ചേര്‍ത്തു.
2002ലെ ഗുജറാത്ത് കലാപത്തില്‍ നിന്ന് മോദി പാഠം പഠിച്ചു എന്നാണ് കരുതിയത്. എന്നാല്‍ ദില്ലിയില്‍ 2020ലും വംശഹത്യ അരങ്ങേറിയിരിക്കുന്നു. ദില്ലി അക്രമത്തെ കുറിച്ച് എന്തുകൊണ്ടാണ് നിതീഷ് കുമാറും രാം വിലാസ് പസ്വാനും അകാലി ദളും മൗനം പാലിക്കുന്നതെന്ന് ഒവൈസി ചോദിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജി വെച്ചയാളാണ് രാം വിലാസ് പസ്വാന്. 1984ലെ സിഖ് കലാപം അകാലി ദള്‍ മറന്നുവോ എന്നും ഒവൈസി ചോദിച്ചു.