തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യത്തെ തള്ളി ഒവൈസി..... കെസിആര്‍ വീണ്ടും മുഖ്യമന്ത്രിയാവും!!
ഹൈദരാബാദ്: തെലങ്കാനയില്‍ തിരഞ്ഞെടുപ്പിന് മുമ്പേ പോരാട്ടം കടുക്കുന്നു. കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ കോണ്‍ഗ്രസ് വലിയൊരു സഖ്യത്തെയാണ് അണിനിരത്തുന്നത്. തെലുങ്ക് ദേശം പാര്‍ട്ടിയും മറ്റും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്. ഇടതുപാര്‍ട്ടികളും ഒപ്പമുണ്ട്. ബിജെപി മറുവശത്ത് ഉള്ളതിനാല്‍ തീര്‍ത്തും പ്രതിരോധത്തിലായിരുന്നു കെസിആര്‍. എന്നാല്‍ എല്ലാവരെയും കടത്തി വെട്ടുന്ന നീക്കത്തോടെ അസാദുദ്ദീന്‍ ഒവൈസി ചന്ദ്രശേഖര്‍ റാവുവിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
മുസ്ലീം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കാനൊരുങ്ങുന്ന കെസിആറിന് ഒവൈസിയുടെ പിന്തുണ ജയത്തിന് തുല്യമാണ്. അതേസമയം അപ്രതീക്ഷിതമായി കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. കെസിആര്‍ മുസ്ലീം വിരുദ്ധനാണെന്നും സംസ്ഥാന താല്‍പര്യങ്ങള്‍ ബിജെപിക്ക് അടിയറവെച്ചെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. എന്നാല്‍ ഇനി ഈ പ്രചാരണം എത്രത്തോളം ഫലിക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. ഒവൈസി തെലങ്കാനയിലെ ശക്തനായ നേതാവാണ്.
കെസിആര്‍ വരും എല്ലാം ശരിയാകും
എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ് ഒവൈസി ചന്ദ്രശേഖര റാവുവിന് പിന്തുണയറിയിച്ചിരിക്കുന്നത്. കെസിആര്‍ വീണ്ടും മുഖ്യമന്ത്രിയാവുമെന്നാണ് ഒവൈസിയുടെ പ്രവചനം. കോണ്‍ഗ്രസും ടിഡിപിയും ചേര്‍ന്നാലും അദ്ദേഹത്തെ പരാജയപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്റെ പാര്‍ട്ടിയായി എഐഎംഐഎം തെലങ്കാന രാഷ്ട്ര സമിതിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും ഒവൈസി വ്യക്തമാക്കി. അതേസമയം ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
വോട്ടുകള്‍ ഏകീകരിക്കും
ഒവൈസിയുടെ പാര്‍ട്ടി കെസിആറിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ മുസ്ലീം വോട്ടുകളുടെ വലിയ ഏകീകരണമുണ്ടാകും. മത്സരിക്കാത്ത മണ്ഡലങ്ങളില്‍ കെസിആറിന്റെ പാര്‍ട്ടിക്ക് ഇത് വലിയ നേട്ടമുണ്ടാക്കും. അത് കോണ്‍ഗ്രസ് സഖ്യത്തിന് വലിയ തിരിച്ചടിയുമാകും. നിലവില്‍ എഴു സ്ഥാനാര്‍ത്ഥികളെയാണ് ഒവൈസി പ്രഖ്യാപിച്ചത്. ഇവരെല്ലാം സിറ്റിങ് എംഎല്‍എമാരാണ്. അതേസമയം ടിആര്‍എസ് മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ പിന്തുണ ഒവൈസിയുടെ പാര്‍ട്ടിക്ക് ലഭിക്കും.
ഒവൈസി സുഹൃത്താണ്
കോണ്‍ഗ്രസ്-ടിഡിപി സഖ്യം ഉയര്‍ത്തുന്ന വെല്ലുവിളി നേരത്തെ തന്നെ കെസിആര്‍ മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് ഇതിനെ നേരിടാനുള്ള നീക്കങ്ങളാണ് ഓരോ ദിവസവും അദ്ദേഹം നടത്തുന്നത്. ഒവൈസിയുടെ പാര്‍ട്ടിയുമായി നല്ല ബന്ധമാണെന്നും അദ്ദേഹം സുഹൃത്തിനെ പോലെയാണെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞിരുന്നു. എഐഎംഐഎം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സൗഹൃദ പോരാട്ടം മാത്രമാണ് ടിആര്‍എസ് നടത്തുകയെന്നും കെസിആര്‍ വ്യക്തമാക്കിയിരുന്നു. ഇത് ഒവൈസിയെ കെസിആറിനോട് അടുപ്പിക്കുകയായിരുന്നു.
ശക്തമായ പാര്‍ട്ടി
തെലങ്കാനയില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള പാര്‍ട്ടിയാണ് ഒവൈസിയുടേത്. 2014ലെ തിരഞ്ഞെടുപ്പില്‍ 20 സ്ഥലങ്ങളില്‍ മത്സരിച്ചപ്പോള്‍ ഏഴുസീറ്റുകളാണ് അവര്‍ നേടിയത്. ടിഡിപിയേക്കാള്‍ ശക്തമാണ് ഒവൈസിയുടെ പാര്‍ട്ടി തെലങ്കാനയില്‍. ഹൈദരാബാദില്‍ ഏറ്റവും ശക്തമാണ് ഇവര്‍. അതേസമയം ഇത്തവണ എത്ര സീറ്റില്‍ മത്സരിക്കുമെന്ന് അടുത്ത ദിവസങ്ങളില്‍ തീരുമാനിക്കും. എന്ത് വന്നാലും കെസിആറിനെ തന്നെ പിന്തുണയ്ക്കാനാണ് തന്റെ പാര്‍ട്ടിയുടെ തീരുമാനമെന്നും ഒവൈസി വ്യക്തമാക്കി.
ഗംഭീര സര്‍ക്കാര്‍
കെസിആറിന് കീഴില്‍ തെലങ്കാന വളര്‍ച്ചയിലേക്ക് മുന്നേറി കൊണ്ടിരിക്കുകയാണെന്ന് ഒവൈസി വിലയിരുത്തി. അതുകൊണ്ട് ടിആര്‍എസ് വീണ്ടും ഭരണത്തിലെത്താനാണ് സാധ്യത. ന്യൂനപക്ഷങ്ങള്‍ക്കായുള്ള സ്‌കൂളുകളില്‍ 50000 മുസ്ലീം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. സര്‍ക്കാരിന്റെ ഷാദി മുബാറക് പദ്ധതി പ്രകാരമാണ് അവര്‍ക്ക് ഇങ്ങനെയൊരു നേട്ടം സ്വന്തമായത്. അതുകൊണ്ട് ജനങ്ങളും സംതൃപ്തരാണ്. അദ്ദേഹത്തെ പിന്തുണയ്ക്കാനുള്ള തീരുമാനവും ഇക്കാരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
മതസൗഹാര്‍ദ അന്തരീക്ഷം
തെലങ്കാന ഏറ്റവും മതസൗഹാര്‍ദ സംസ്ഥാനമായി മാറികൊണ്ടിരിക്കുകയാണ്. ഇവിടെ ഭയപ്പെടുത്തുന്ന കാര്യങ്ങളില്ല. കഴിഞ്ഞ നാലു വര്‍ഷമായി ഒരു വര്‍ഗീയ കലാപം പോലും തെലങ്കാനയില്‍ ഉണ്ടായിട്ടില്ല. ഇതെല്ലാം കെസിആറിന്റെ മികവാണ്. അതേസമയം തന്റെ സഹോദരന്‍ അക്ബറുദ്ദീന്‍ ഒവൈസിക്ക് മുഖ്യമന്ത്രി പദത്തോട് ആഗ്രഹമില്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവന തമാശയായി കണ്ടാല്‍ മതിയെന്നും ഒവൈസി പറഞ്ഞു. അത് മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ചതാണെന്നും ഒവൈസി പറഞ്ഞു.
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി
കോണ്‍ഗ്രസിന് ഓര്‍ക്കാപ്പുറത്തേറ്റ തിരിച്ചടിയാണ് തെലങ്കാനയിലേത്. നേരത്തെ തന്നെ ഒവൈസിയുമായി ചര്‍ച്ച നടത്തുന്നതില്‍ അവരുടെ നേതൃത്വം പരാജയപ്പെട്ടു. രാഹുല്‍ ഗാന്ധി പോലും ഇതിനെ ഗൗരവമായി എടുത്തിരുന്നില്ല. പല ഘട്ടങ്ങളിലായി കോണ്‍ഗ്രസിനെ ഒവൈസി വിമര്‍ശിച്ചപ്പോള്‍ ഇത് കാര്യമായി എടുത്തിരുന്നില്ല. ടിഡിപി ഒവൈസിയുമായി നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. അവരെ ഉപയോഗിച്ചുള്ള ചര്‍ച്ചകളും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. അതേസമയം മുസ്ലീം വോട്ടുകള്‍ ഭിന്നിച്ച് പോകുന്നത് കോണ്‍ഗ്രസിന്റെ അധികാര മോഹത്തിന് വലിയ തിരിച്ചടിയാകും.
യുപിയില്‍ വീണ്ടും മുസ്ലീം വേട്ട.... മാധ്യമങ്ങള്‍ക്ക് മുന്നിലിട്ട് രണ്ട് പേരെ വെടിവെച്ച് കൊന്നു
ബിഷപ്പിനെ രൂപതയുടെ ചുമതലകളിൽ നിന്ന് നീക്കി വത്തിക്കാൻ, ആകാംഷയുടെ മണിക്കൂറുകൾ, അറസ്റ്റ് ഉടൻ?