സബർമതിയിലെ കുടിലിൽ നിന്നും 10000 കോടിയുടെ ആത്മീയ സാമ്രാജ്യത്തിലേക്ക്.. ആരാണീ ആശാറാം ബാപ്പു?
എഴുപതുകളില്‍ സബര്‍മതിയിലെ കുടിലില്‍ നിന്ന് തുടങ്ങിയ ആശാറാം ബാപ്പു എന്ന സന്യാസിയുടെ യാത്ര എത്തിനിന്നത് 10000 കോടി രൂപയുടെ ആത്മീയ സാമ്രാജ്യത്തില്‍. 400 ആശ്രമങ്ങള്‍, രാജ്യത്തും പുറത്തുമായി രണ്ട് കോടിയിലേറെ അനുയായി വൃന്ദം, പ്രമുഖരാഷ്ട്രിയ നേതാക്കളുമായുള്ള ചങ്ങാത്തം.. ഇതെല്ലാമാണ് ആശാറാം ബാപ്പുവിനെ പ്രബലനാക്കുന്നത്.
1941 ഏപ്രീല്‍ 17 ന് പാക്കിസ്ഥാനിലെ സിന്ധിയിലാണ് ആശാറാമിന്റെ ജനനം. വിഭജനകാലത്ത്, ആറാം വയസ്സില്‍ ഇന്ത്യയിലേക്കു പലായനം ചെയ്ത ആശാറാമിന്റെ അന്നത്തെ പേര് അസുമാല്‍ സിരുമലാനി.അഹമദബാദിലാണ് കുടുംബം താമസിച്ചിരുന്നത്.
ആശാറാം ബാപ്പു എന്ന പേര്
പിതാവ് മരിച്ചപ്പോള്‍ കടുത്ത ദാരിദ്രത്തെ തുടര്‍ന്ന് നാലാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തി. 1963ല്‍ കുടുംബം അജ്മീറിലെത്തി.രാജസ്ഥാനിലെ അജ്‌മേര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു ദര്‍ഗ ഷെരീഫിലേക്കു തീര്‍ഥാടകരെ കുതിരവണ്ടിയില്‍ കൊണ്ടുപോകുന്ന പണിയായിരുന്നു കുറേക്കാലം.പിന്നീട് 15ാം വയസ്സില്‍ വീട് വിട്ട് ഭറൂച്ചിലെ ആശ്രമത്തിലെത്തി. ആശാറാം ബാപ്പു എന്ന പേര് സ്വീകരിച്ചു. ലിലാഷ എന്ന ഗുരുവാണ് ഈ പേര് നല്‍കിയതെന്ന് പറയപ്പെടുന്നു.
മോക്ഷ കുടീരം എന്ന ആശ്രമം
1972ല്‍ മോക്ഷ കുടീരം എന്ന പേരില്‍ സബര്‍മതിയില്‍ ആശ്രമം തുടങ്ങി. ഇതോടെ ആശാറാം ബാപ്പു എന്ന സന്യസിയുടെ ജൈത്ര യീത്ര ആരംഭിച്ചു. സമ്പന്ന 'ഭക്ത'രുടെ സഹായത്തോടെ മൊട്ടേറയില്‍ 10 ഏക്കറില്‍ മറ്റൊരു ആശ്രമവും തുടങ്ങി.2013ല്‍ കേസില്‍പെട്ട് ജയിലില്‍ എത്തുമ്പോഴേക്കും 10,000 കോടിയിലേറെ രൂപയുടെ ആസ്തിയുള്ള വ്യക്തിയായി അശാറാം ബാപ്പു മാറിയിരുന്നു.. വിവാഹിതനാണ് അശാറാം. ഭാര്യ ലക്ഷ്മീദേവി. നാരായണ്‍ സായി എന്ന മകനും ഭാരതി ദേവി എന്ന മകളുമുണ്ട്.
നാരായണ്‍ സായിയും ജയിലിൽ
ഗുജറാത്തിലെ സൂറത്തില്‍ അച്ഛനും മകനും ഉള്‍പ്പെട്ട പീഡനക്കേസില്‍ നാരായണ്‍ സായിയും ജയിലിലാണ്.ഭാര്യയും മക്കളുമാണ ഇപ്പോള്‍ ആശ്രമം നോക്കി നടത്തുന്നത്.2008ലാണ് ആശാറാം ബാപ്പു എന്ന സന്യാസിയുടെ തകര്‍ച്ച ആരംഭിക്കുന്നത്.ദിപേഷ് അഭിഷേക് വഗേല എന്നീ ബന്ധുക്കളുടെ ദുരൂഹമരണം ആശാറാമിനെ സംശയനിഴലിലാക്കി.ഇവരുടെ മൃതദേഹം ആശ്രമത്തിനു സമീപം നദീതീരത്തുനിന്നാണു കണ്ടുകിട്ടിയത്. മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചെച്‌ചെങ്കിലും കേസ് എടുത്തില്ല.
കുടുങ്ങിയത് ഇങ്ങനെ
ആഭിചാരക്രിയകളെ തുടര്‍ന്നാണു കുട്ടികള്‍ കൊല്ലപ്പെട്ടതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.ആശ്രമത്തിലെ ചിലര്‍ അന്നു പിടിയിലായെങ്കിലും അശാറാമിനു മേല്‍ കുറ്റം കണ്ടെത്തിയില്ല. പിന്നീട് 2013ലാണ് ഇപ്പോള്‍ ശിക്ഷ വിധിക്കപ്പെട്ട കേസുണ്ടായത്. ആഭിചാരക്രിയകള്‍ക്കിടെ പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. 11ാം ക്ലാസില്‍ പഠിക്കുമ്പോള്‍ തലചുറ്റി വീണപ്പോഴാണ് ശരീരത്തില്‍ ദുഷ്ടാത്മാവ് പ്രവേശിച്ചെന്നു പറഞ്ഞ് ഗുരുകുലം മാനേജ്‌മെന്റ് പെണ്‍കുട്ടിയെ ആശാറാമിന്റെ ആശ്രമത്തില്‍ കൊണ്ട്‌പോകാന്‍ നിര്‍ദേശിച്ചത്.
പരാതികള്‍ വേറെയും
ഈ കേസില്‍ അറസ്റ്റിലായ ശേഷമാണ് സൂറത്തിലെ സഹോദരിമാര്‍ അച്ഛനും മകനുമെതിരെ പീഡനക്കേസുമായി പൊലീസിനെ സമീപിക്കുന്നത്. ഇതിന്റെ വിചാരണ ഗാന്ധിഗറിലെ കോടതിയില്‍ പുരോഗമിക്കുന്നു. പല സ്ഥലങ്ങളിലും ഭൂമി കയ്യേറിയാണ് ആശ്രമങ്ങള്‍ സ്ഥാപിച്ചതെന്ന പരാതിയും ഇയാള്‍ക്കെതിരെയുണ്ട്. ആശാറാമിനെതിരെ സാക്ഷി പറഞ്ഞവര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുമുണ്ടായി.പിടിയിലായവരില്‍ ഒരാള്‍ തങ്ങളുടെ ആചാര്യനാണു കൊല നടത്തിയതെന്നു സമ്മതിക്കുകയും ചെയ്തു