ആശാറാം കേസ്; രണ്ടു സാക്ഷികളും കൊല്ലപ്പെട്ടത് ഒരേ തോക്കില്‍ നിന്നുള്ള വെടിയേറ്റ്
അഹമ്മദാബാദ്: സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവുമായി ബന്ധപ്പെട്ട രണ്ടു വ്യത്യസ്ത ബലാത്സംഗക്കേസുകളിലെ രണ്ടു സാക്ഷികള്‍ കൊല്ലപ്പെട്ടത് ഒരേശൈലിയിലും ഒരേ തോക്കില്‍ നിന്നുള്ള വെടിയേറ്റുമാണെന്ന് പോലീസ് കണ്ടെത്തി. ജൂലൈ 10ന് ഷാജഹാന്‍പൂരില്‍ വെച്ച് വെടിയേറ്റുമരിച്ച കൃപേഷ് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നിര്‍ണായകമായ സാമ്യം പോലീസ് കണ്ടെത്തിയത്.
ആശാറാം ബാപ്പു പ്രതിയായ ഗുജറാത്തില്‍ നടന്ന ഒരു ബലാത്സംഗക്കേസില്‍, സാക്ഷിയായ അഖില്‍ ഗുപ്ത ജനുവരി 11ന് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മുസാഫര്‍ നഗറില്‍ വെച്ച് നടന്ന സംഭവത്തില്‍ ഇന്ത്യന്‍ നിര്‍മിത .12 തോക്ക് ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ജൂലായ് 10ന് ഷാജഹാന്‍ പൂരില്‍വെച്ച് കൃപേഷ് സിങ്ങിനെ വെടിവെച്ചതും ഇതേ തോക്കില്‍ നിന്നാണ് അന്വേഷണം സംഘം കണ്ടെത്തി.
ഇത് രണ്ടു കൊലപാതകങ്ങളും നടത്തിയത് ഒരാളെന്ന കാര്യം ഉറപ്പിക്കുന്നതായി ഡിഐഡി റാത്തോര്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇരുകൊലക്കേസുകളും സംയുക്തമായി അന്വേഷിക്കുന്നതിനെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തുവരികയാണ്. ഷാജഹാന്‍പൂര്‍ കൊലക്കേസില്‍ സഹായിക്കാനായി മുസാഫര്‍ നഗര്‍ പോലീസ് എത്തിക്കഴിഞ്ഞു. ആശാറാം ബാപ്പുവിനു വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പോലീസ് അനുമാനം.
സാക്ഷികളെയും ബലാത്സംഗ ഇരകളെ നിശബ്ദമാക്കിയശേഷം കേസില്‍ നിന്നും രക്ഷപ്പെടാനാണ് ആശാറാം ബാപ്പുവിന്റെ ശ്രമം. ഒരു കുടുംബത്തിന്റെ ഏക ആശ്രയമാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ട കൃപേഷ്. കൃപേഷിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും കേസ് സിബിഐയ്ക്ക് വിടണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.