മുൾമുനയിൽ രാജസ്ഥാൻ! 23 എംഎൽഎമാർ പാർട്ടി വിടും? കേന്ദ്രത്തെ ഉന്നമിട്ട് അശോക് ഗെഹ്ലോട്ട്!
ദില്ലി: മധ്യപ്രദേശിന് ശേഷം രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എംഎല്‍എമാര്‍ക്ക് കോടികളാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതൃത്വം വെളിപ്പെടുത്തുന്നു.
രാജസ്ഥാനിലെ മുഴുവന്‍ എംഎല്‍എമാരെയും കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് സുരക്ഷിതമായി മാറ്റിയിരിക്കുകയാണ്. അതിനിടെ കേന്ദ്രത്തിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
രാജസ്ഥാനിലും അട്ടിമറി ശ്രമം
മധ്യപ്രദേശില്‍ 22 കോണ്‍ഗ്രസ് എംഎല്‍എമാരെയാണ് ബിജെപി സ്വന്തം പാളയത്തില്‍ എത്തിച്ചത്. ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 8 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു. ഇപ്പോള്‍ രാജസ്ഥാനിലും സമാനമായ അട്ടിമറി ശ്രമം ബിജെപി നടത്തുകയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
23 എംഎല്‍എമാര്‍ പാര്‍ട്ടി വിടും?
കെസി വേണുഗോപാല്‍, രണ്‍ദീപ് സിംഗ് സുര്‍ജേവാല അടക്കമുളള നേതാക്കള്‍ രാജസ്ഥാനിലെത്തിയിട്ടുണ്ട്. ജയ്പൂരിലെ ശിവ് വിലാസ് റിസോര്‍ട്ടിലാണ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ 23 എംഎല്‍എമാര്‍ പാര്‍ട്ടി വിടും എന്നാണ് അഭ്യൂഹങ്ങള്‍. ഈ സാഹചര്യത്തില്‍ റിസോര്‍ട്ടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഒരു എംഎല്‍എയ്ക്ക് 25 കോടി
ഒരു എംഎല്‍എയ്ക്ക് 25 കോടി രൂപ വരെയാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് അശോക് ഗെഹ്ലോട്ട് ആരോപിക്കുന്നത്. മുന്‍കൂറായി 10 കോടി നല്‍കാം എന്നും വാഗ്ദാനം ഉളളതായി ഗെഹ്ലോട്ട് ആരോപിച്ചു. മധ്യപ്രദേശിലേതിന് സമാനമായ അട്ടിമറി നീക്കമാണ് ബിജെപി രാജസ്ഥാനിലും നടത്താന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
എംഎല്‍എമാരെ വാങ്ങുന്നതിന് വേണ്ടി
രാജ്യസഭാ തിരഞ്ഞെടുപ്പ് വൈകിപ്പിച്ചത് ബിജെപിക്ക് കുതിരക്കച്ചവടം നടത്താനാണെന്നും അശോക് ഗെഹ്ലോട്ട് ആരോപിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുകയാണ്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പേ തന്നെ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഗുജറാത്തിലും രാജസ്ഥാനിലും എംഎല്‍എമാരെ വാങ്ങുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് നീട്ടുകയായിരുന്നു.
എത്ര നാള്‍ മുന്നോട്ട്?
ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്താന്‍ പോവുകയാണ്. സാഹചര്യം പഴയത് പോലെ തന്നെ. എത്ര നാള്‍ ഇത്തരത്തില്‍ കുതിരക്കച്ചവടം നടത്തി രാഷ്ട്രീയം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കും എന്നും ഗെഹ്ലോട്ട് ചോദിച്ചു. കോണ്‍ഗ്രസ് അവര്‍ക്ക് ഭാവിയില്‍ മറുപടി നല്‍കിയാല്‍ അതില്‍ അത്ഭുതപ്പെടാനൊന്നും ഉണ്ടാകില്ല എന്നും ഗെഹ്ലോട്ട് എഎന്‍ഐയോട് പറഞ്ഞു.
എല്ലാവരും ഐക്യത്തിൽ
പൊതുജനത്തിന് എല്ലാം മനസ്സിലാകുന്നുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ശിവ് വിലാസ് റിസോര്‍ട്ടിലെത്തി എംഎല്‍എമാരുമായി ഗെഹ്ലോട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും എല്ലാവരും ഐക്യത്തിലാണ് എന്നുമാണ് ഗെഹ്ലോട്ട് ഇതേക്കുറിച്ച് പ്രതികരിച്ചത്.
മൂന്ന് സീറ്റുകളിലേക്ക് മത്സരം
സര്‍ക്കാരിനെ അട്ടിമറിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടാതെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എമാരെയും സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്നാണ് ആരോപണം. രാജസ്ഥാനില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.
ബിജെപിക്കും രണ്ട് സ്ഥാനാര്‍ത്ഥികൾ
കെസി വേണുഗോപാലും നീരജ് ദംഗിയുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. രണ്ട് പേരെയും വിജയിപ്പിക്കാന്‍ നിലവില്‍ കോണ്‍ഗ്രസിന് സാധിക്കും. അതേസമയം ഒരു സീറ്റില്‍ മാത്രം വിജയിക്കാന്‍ കഴിയുന്ന ബിജെപിയും രണ്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 107 പേരുടെ പിന്തുണയുണ്ട്. കൂടാതെ 13 സ്വതന്ത്രരുടെ പിന്തുണയും കോണ്‍ഗ്രസിനാണ്.