ഗെഹ്ലോട്ടിനും സോണിയയ്ക്കും നന്ദി പറഞ്ഞ് പൈലറ്റ്, ചിരിയോടെ ഗെഹ്ലോട്ട്, ഒരു മാസത്തിന് ശേഷം കണ്ടപ്പോൾ!
ദില്ലി: പിണക്കങ്ങളെല്ലാം മറന്ന് ഒത്തുചേര്‍ന്ന് സച്ചിന് പൈലറ്റും അശോക് ഗെഹ്ലോട്ടും. ഒരു മാസമായി പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും വിട്ട് നില്ക്കുന്ന പൈലറ്റ് ഒടുക്കം ഗെഹ്ലോട്ടിനെ കാണാനെത്തി.
ജയ്പൂരില്‍ ഗെഹ്ലോട്ടിന്റെ വീട്ടില്‍വെച്ച് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പൈലറ്റ് എത്തിയത്. ഗെഹ്ലോട്ട് പക്ഷത്തേയും പൈലറ്റ് പക്ഷത്തേയും എംഎല്‍എമാര്‍ യോഗത്തിനെത്തി. ബിജെപി വെള്ളിയാഴ്ച രാജസ്ഥാന് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ നാളത്തെ ദിവസം കോണ്‍ഗ്രസിന് നിര്‍ണായകമാണ്.
രാഷ്ട്രീയ നാടകങ്ങള്‍ അവസാനിച്ചിട്ടില്ല
സംഭവബഹുമായ ഒരു മാസമാണ് രാജസ്ഥാന് രാഷ്ട്രീയത്തില്‍ കടന്ന് പോയത്. സച്ചിന് പൈലറ്റും വിമതരും തിരികെ കോണ്‍ഗ്രസ് ക്യാംപിലേക്ക് തന്നെ എത്തിയെങ്കിലും രാജസ്ഥാനില്‍ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിച്ചിട്ടില്ല. നാളെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ ബിജെപി അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുളള നീക്കത്തിലാണ്.
ഒത്തുചേർന്ന് നേതാക്കൾ
കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴുമെന്നും തിരഞ്ഞെടുപ്പിന് തയ്യാറെടുക്കണം എന്നുമാണ് ബിജെപി മുന്‍ മുഖ്യമന്ത്രി കൂടിയായ വസുന്ധര രാജെ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍ക്കാരിനെ വീഴ്ത്താനുളള നീക്കങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിജെപി പ്രഖ്യാപിക്കുമ്പോഴാണ് മറുവശത്ത് ഗെഹ്ലോട്ടിന്റെയും പൈലറ്റിന്റെയും ഒത്തുചേരല്‍.
നിറഞ്ഞ ചിരിയോടെ ഗെഹ്ലോട്ട്
കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാനെത്തിയ സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രി ഗെഹ്ലോട്ട് നിറഞ്ഞ ചിരിയോടെയാണ് സ്വീകരിച്ചത്. ഇരുവരും ഹസ്തദാനവും ചെയ്തു. വിമതരെ എല്ലാവരേയും സ്വീകരിച്ച ഗെഹ്ലോട്ട് കഴിഞ്ഞതെല്ലാം മറക്കാമെന്നും പറഞ്ഞു. മറക്കാനും പൊറുക്കാനും മുന്നോട്ട് പോകാനുമാണ് തനിക്ക് താല്പര്യം എന്നാണ് ഇന്ന് രാവിലെ അശോക് ഗെഹ്ലോട്ട് ട്വിറ്ററില്‍ കുറിച്ചിരുന്നത്.
സസ്പെന്ഷൻ പിൻവലിച്ചു
വിമത നീക്കം നടത്തിയതിന് പൈലറ്റ് ക്യാംപിലെ എംഎല്‍എമാരായ ബന്‍വര്‍ലാല്‍ ശര്‍മ, വിശ്വേന്ദ്ര സിംഗ് എന്നിവരെ സസ്പെന്‍ഡ് ചെയ്ത നടപടി കോണ്‍ഗ്രസ് പിന്‍വലിച്ചു. നിയമസഭാ കക്ഷി യോഗത്തില്‍ ഗെഹ്ലോട്ടും പൈലറ്റും ചേര്‍ന്ന് എംഎല്‍എമാരെ അഭിവാദ്യം ചെയ്തു. കോണ്‍ഗ്രസ് സിന്ദാബാദ്, സോണിയാ ഗാന്ധി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, അശോക് ഗെഹ്ലോട്ട് സിന്ദാബാദ്, സച്ചിന് പൈലററ് സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ മുഴങ്ങി.
ഗെഹ്ലോട്ടിനും സോണിയയ്ക്കും നന്ദി
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം തന്നെ രാജസ്ഥാന് ഉപമുഖ്യമന്ത്രിയായി നിയോഗിച്ചതിന് സോണിയാ ഗാന്ധിക്കും ഗെഹ്ലോട്ടിനും താന്‍ നന്ദി പറയുന്നതായി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സച്ചിന് പൈലറ്റ് പറഞ്ഞു. രാജസ്ഥാന് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രവര്‍ത്തിച്ച 6 വര്‍ഷക്കാലം തനിക്ക് നല്കിയ പിന്തുണയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സച്ചിന് പൈലറ്റ് നന്ദി പറഞ്ഞു.
ഗെഹ്ലോട്ടിനടുത്ത് ഇരിപ്പിടം
ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതാണെങ്കിലും യോഗത്തില്‍ ഗെഹ്ലോട്ടിന് സമീപത്ത് തന്നെ പൈലറ്റിന് ഇരിപ്പിടമൊരുക്കിയിരുന്നു. നാളെ ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ കോണ്‍ഗ്രസ് യോഗത്തിന് അതീവ പ്രധാന്യമാണുളളത്.
102ഉം പൈലറ്റിന്റെ 19ഉം
200 അംഗ രാജസ്ഥാന് നിയമസഭയില്‍ 101 ആണ് കേവല ഭൂരിപക്ഷം. ബിജെപിക്ക് 72 എംഎല്‍എമാരുടെ പിന്തുണയാണ് ഉളളത്. 30ലധികം എംഎല്‍എമാര്‍ കൂടി ഒപ്പമുണ്ടെങ്കിലേ ബിജെപിക്ക് അധികാരം പിടിച്ചെടുക്കാന്‍ സാധിക്കുകയുളളൂ. സച്ചിന് പൈലറ്റ് പക്ഷത്ത് അദ്ദേഹമടക്കം 19 എംഎല്‍എമാരാണുളളത്. അശോക് ഗെഹ്ലോട്ടിനൊപ്പം 102 എംഎല്‍എമാരും ഉണ്ട്.
നാളെ വിശ്വാസ വോട്ടെടുപ്പ്
പൈലറ്റ് ക്യാംപ് തിരികെ എത്തിയതോടെ ഗെഹ്ലോട്ട് സര്‍ക്കാര്‍ അട്ടിമറി ഭീഷണിയില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ്. ബിഎസ്പിയില് നിന്നും കോണ്‍ഗ്രസിലേക്ക് എത്തിയ 6 എംഎല്‍എമാര്‍ക്ക് നാളെ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ വോട്ട് ചെയ്യാം. എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് മരവിപ്പിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ച സാഹചര്യത്തിലാണിത്.