രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി; മകൻറെ തോൽവിയുടെ ഉത്തരവാദിത്തം സച്ചിൻ പൈലറ്റിനെന്ന് ഗെലോട്ട്
ജയ്പ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വൻ തിരിച്ചടിക്ക് പിന്നാലെ രാജസ്ഥാനിൽ സംസ്ഥാന ഭരണവും പ്രതിസന്ധിയിലായിരിക്കുകയാണ്. പാർട്ടിക്കുള്ളിലെ യുവനിരയും മുതിർന്ന നേതാക്കളും തമ്മിലുള്ള തമ്മിലടി മറനീക്കി പുറത്ത് വന്നതോടെ അവസരം മുതലാക്കി സർക്കാരിനെ താഴെയിറക്കാൻ ബിജെപിയും കരുക്കൾ നീക്കി തുടങ്ങിയിരിക്കുന്നു.
അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നതയാണ് രാജസ്ഥാനിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ മകൻ വൈഭവ് പരാജയപ്പെട്ടതിന് കാരണം സച്ചിൻ പൈലറ്റാണ് എന്നതടക്കം ഗുരുതര ആരോപണങ്ങളാണ് അശോക് ഗെലോട്ട് സച്ചിൻ പൈലറ്റിനെതിരെ ഉന്നയിക്കുന്നത്.
ആന്ധ്രയില്‍ ജഗന്‍ പണി തുടങ്ങി; ശമ്പളം 300 ഇരട്ടി വര്‍ധിപ്പിച്ചു, സിബിഐയെ തടഞ്ഞ ഉത്തരവ് റദ്ദാക്കി
പ്രതിസന്ധിയിൽ
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തോടെ കോൺഗ്രസ് വലിയ പ്രതിസന്ധികളിലേക്കാണ് നീങ്ങുന്നത്. കേന്ദ്ര ഭരണം ലഭിച്ചില്ലെന്ന് മാത്രമല്ല, കർണാടകയും, മധ്യപ്രദേശും രാജസ്ഥാനും അടക്കമുള്ള സംസ്ഥാനങ്ങളിലെ ഭരണവും കൈവിട്ടുപോകുമെന്ന അവസ്ഥയിലാണ്. നേരിയ മുൻതൂക്കത്തിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് മധ്യപ്രദേശും രാജസ്ഥാനും. കർണാടകയിൽ ജെഡിഎസ്- കോൺഗ്രസ് സഖ്യസർക്കാരിനെ താഴെയിറക്കാൻ ബിജെപി നിരന്തരം കരുനീക്കങ്ങൾ നടത്തുകയാണ്.
രാജസ്ഥാനിൽ തകർന്നടിഞ്ഞു
ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിനായി. പൊതുതിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ ആകെയുള്ള 25 സീറ്റിൽ ഒന്നിൽ പോലും കോൺഗ്രസിന് വിജയിക്കാനായില്ല.
നിയമസഭയിലും പ്രതിസന്ധി
200 അംഗ നിയമസഭയിൽ കോൺഗ്രസിന് 100 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 73. ബിഎസ്പിക്ക് ആറും ആർഎൽപിക്ക് മൂന്നും സിപിഎം-2, ഭാരതീയ ട്രൈബൽ പാർട്ടി- 2, ആർഎൽഡി- 1, 13 സ്വതന്ത്ര്യന്മാർ എന്നിങ്ങനെയാണ് സീറ്റ് നില. ബിഎസ്പി എംഎൽഎമാരുടെയും സ്വതന്ത്രന്മാരുടെയും പിന്തുണ കോൺഗ്രസിനുണ്ട്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ സ്വതന്ത്രന്മാർ പിന്തുണ പിൻവലിക്കുമെന്ന ഭീഷണിയുണ്ട്.
സച്ചിൻ പൈലറ്റ് വേണം
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും തമ്മിൽ മുഖ്യമന്ത്രിപദത്തിനായി ചരവടുവലികൾ നടത്തിയിരുന്നു. ഒടുവിൽ പ്രതിസന്ധി രൂക്ഷമായതോടെ രാഹുൽ ഗാന്ധി ഇടപെട്ട് ഗെലോട്ടിന് മുഖ്യമന്ത്രിപദവും സച്ചിൻ പൈലറ്റിന് ഉപമുഖ്യമന്ത്രിപദവും ലഭിക്കുകയായിരുന്നു. എന്നാൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു വലിയൊരു വിഭാഗം പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നത്.
മകൻറെ തോൽവി
അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ട് ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. എന്നാൽ വൈഭവ് പരാജയപ്പെടുകയായിരുന്നു. പാർട്ടി വലിയ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ പോലും നേതാക്കൾ മക്കൾക്ക് സീറ്റ് വാങ്ങി നൽകാൻ നെട്ടോട്ടമോടിയെന്നും അവരുടെ പ്രചാരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചെന്നും തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനായി ചേർന്ന കോൺഗ്രസ് യോഗത്തിൽ രാഹുൽ ഗാന്ധി തുറന്നടിച്ചിരുന്നു.
കാരണം സച്ചിൻ പൈലറ്റ്
ജോധ്പൂർ മണ്ഡലത്തിലാണ് അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ട് മത്സരിച്ചത്. ഗെലോട്ടിന്റെ ശക്തികേന്ദ്രമായിരുന്നു ജോധ്പൂർ. ജോധ്പൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും അഞ്ച് തവണ അശോക് ഗെലോട്ട് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തന്റെ ശക്തി കേന്ദ്രത്തിൽ മകനുണ്ടായ പരാജയത്തിന് കാരണം സച്ചിൻ പൈലറ്റാണെന്നാണ് ഗെലോട്ട് ആരോപിക്കുന്നത്.
പൈലറ്റ് പറഞ്ഞത്
ജോധ്പൂരിൽ വൈഭവ് വലിയ ആത്മവിശ്വാസത്തിൽ വിജയിക്കുമെന്നാണ് സച്ചിൻ പൈലറ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. പ്രചാരണവും മികച്ചാതായിരുന്നുവെന്നായിരുന്നു അഭിപ്രായം. അതുകൊണ്ട് തന്നെ ചുരുങ്ങിയത് ജോധ്പൂരിലെ തോൽവിയുടെ ഉത്തരവാദിത്തമെങ്കിലും സച്ചിൻ പൈലറ്റ് ഏറ്റെടുക്കണം, ഫലം വന്നപ്പോൾ തോൽവിയുടെ ഉത്തരവാദിത്തം എനിക്കാണെന്നായിരുന്നു ചിലർ പറഞ്ഞത്, ഒരു അഭിമുഖത്തിൽ അശോക് ഗെലോട്ട് പറഞ്ഞു.
ഉത്തരവാദിത്തം
മുഖ്യമന്ത്രിക്കാണോ പിസിസി അധ്യക്ഷനാണോ ഉത്തരവാദിത്തമെന്ന് ആരെങ്കിലും ചോദിച്ചാൽ കൂട്ടുത്തരവാദിത്തമാണെന്നായിരിക്കും തന്റെ മറുപടിയെന്നും ഗെലോട്ട് പറഞ്ഞു. സർക്കാർ രൂപികരിച്ച് 6 മാസത്തിനകം വന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ അശോക് ഗെലോട്ട് പക്ഷവും സച്ചിൻ പൈലറ്റ് പക്ഷവും പരസ്പരം പഴിചാരുന്നതാണ് കണ്ടത്. നാല് ലക്ഷത്തോളം വോട്ടുകൾക്കാണ് വൈഭവ് ഗെലോട്ട് ജോധ്പൂരിൽ പരാജയപ്പെട്ടത്.