ഗൂഢാലോചനക്കാരെ പാഠം പഠിപ്പിക്കാൻ ഗെഹ്ലോട്ട്! പൈലറ്റിനെതിരെ മുഖം തിരിച്ച് എംഎൽഎമാർ!
ദില്ലി: ഒരു മാസം മുന്‍പ് തുടക്കമിട്ട വിമത നീക്കങ്ങള്‍ അവസാനിപ്പിച്ച് സച്ചിന്‍ പൈലറ്റും എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. ഇതോടെ രാജസ്ഥാനിലെ ഭരണ-രാഷ്ട്രീയ പ്രതിസന്ധിക്ക് അന്ത്യമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ വിമതരുടെ തിരിച്ച് വരവിന് ശേഷവും രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. വിമതരെ തിരിച്ചെടുത്തതില്‍ അശോക് ഗെഹ്ലോട്ട് ക്യാംപിലെ എംഎല്‍എമാര്‍ക്കിടയിലുളള അതൃപ്തി പുറത്ത് വന്നിരിക്കുന്നു. ചിലര്‍ പരസ്യമായി തന്നെ വിമതര്‍ക്കെതിരെ ആഞ്ഞടിച്ചിട്ടുമുണ്ട്. ഗെഹ്ലോട്ടിനൊപ്പം ഉറച്ച് നിന്നവർ രാജസ്ഥാൻ കോൺഗ്രസിൽ താരങ്ങളായിരിക്കുകയാണ്.
ഒരു മാസത്തിനൊടുവിൽ മടക്കം
കോണ്‍ഗ്രസിന്റെ ഭാവി മുഖമായി വിലയിരുത്തപ്പെട്ടിരുന്ന നേതാക്കളിലൊരാളാണ് സച്ചിന്‍ പൈലറ്റ്. രാഹുല്‍ ഗാന്ധിയുടെ സംഘത്തിലെ പ്രധാനി. അതേ സച്ചിന്‍ പൈലറ്റാണ് 18 എംഎല്‍എമാരുമായി രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഒരു മാസത്തിന് ശേഷം കോണ്‍ഗ്രസിലേക്ക് തന്നെ സച്ചിനും കൂട്ടരും മടങ്ങി വന്നിരിക്കുന്നു.
പ്രതികാര രാഷ്ട്രീയം പുറത്തെടുക്കുമോ
അശോക് ഗെഹ്ലോട്ടും സംഘവും തന്നെയും തനിക്കൊപ്പമുളളവരേയും ദ്രോഹിക്കുന്നു എന്നതാണ് സച്ചിന്‍ പൈലറ്റിനുളള പരാതി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിയുമായി കൈ കോര്‍ത്തു എന്നാണ് ഗെഹ്ലോട്ട് വിമതര്‍ക്കെതിരെ ആരോപിച്ചത്. ഒത്തുതീര്‍പ്പിനൊടുവില്‍ തിരികെ കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ ഗെഹ്ലോട്ട് പ്രതികാര രാഷ്ട്രീയം പുറത്തെടുക്കുമോ എന്ന ആശങ്ക വിമതര്‍ക്കുണ്ട്.
ശക്തമായ നടപടി വേണം
കോണ്‍ഗ്രസ് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും നിരവധി തവണ വിമതരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോഴൊന്നും വഴങ്ങാതിരുന്ന വിമതര്‍ക്കെതിരെ ശക്തമായ നടപടി വേണം എന്നാണ് ഗെഹ്ലോട്ട് ക്യാംപിലെ എംഎല്‍എമാര്‍ നേരത്തെ മുതല്‍ക്കേ ആവശ്യപ്പെടുന്നത്. എന്നാല്‍ സച്ചിന്‍ പൈലറ്റ് തന്നെ മുന്‍ കൈ എടുത്ത് രാഹുല്‍ ഗാന്ധിയെ കണ്ടതോടെയാണ് പ്രശ്‌നം അവസാനിപ്പിക്കാന്‍ തീരുമാനമായത്.
മുഖ്യമന്ത്രിയെന്നാല്‍ പൈലറ്റിനെ പോലെ
കഴിഞ്ഞ ദിവസം ജയ്പൂരില്‍ എത്തിയ സച്ചിന്‍ പൈലറ്റിന് വലിയ സ്വീകരണമാണ് ലഭിച്ചത്. തങ്ങളുടെ മുഖ്യമന്ത്രിയെന്നാല്‍ സച്ചിന്‍ പൈലറ്റിനെ പോലെയാണ് എന്നാണ് അണികള്‍ സ്വീകരണത്തിനിടെ മുദ്രാവാക്യം വിളിച്ചത്. വിമതരുടെ തിരിച്ച് വരവില്‍ ഗെഹ്ലോട്ട് ക്യാംപ് അസ്വസ്ഥരാണ്. വിമതരെ ഇത്തരത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തിരിച്ച് വരാന്‍ അനുവദിച്ചതില്‍ എംഎല്‍എമാര്‍ക്ക് അതൃപ്തിയുണ്ട്.
എംഎല്‍എമാര്‍ എതിര്‍പ്പ് അറിയിച്ചു
നൂറോളം എംഎല്‍എമാരാണ് ഗെഹ്ലോട്ടിന് ഒപ്പമുളളത്. ഒരു മാസത്തോളം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ വിമതര്‍ക്കെതിരെ നടപടിയൊന്നും കൂടാതെ തിരിച്ചെടുത്തതില്‍ അതൃപ്തി പുകയുകയാണ്. കഴിഞ്ഞ ദിവസം ജയ്‌സാല്‍മീരില്‍ വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ എംഎല്‍എമാര്‍ തങ്ങളുടെ എതിര്‍പ്പ് നേതൃത്വത്തെ അറിയിച്ചു.
അരിശം പരസ്യമാക്കി
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ കൂടാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഗോവിന്ദ് സിംഗ് ദോസ്താര, കേന്ദ്ര നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, അജയ് മാക്കന്‍, അവിനാശ് പാണ്ഡെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യുവജനക്ഷേമ വകുപ്പ് മന്ത്രി അശോക് ചന്ദ്‌ന, സ്വതന്ത്ര എംഎല്‍എ സന്യാം ലോധ എന്നിവരാണ് വിമതരോടുളള അരിശം പരസ്യമാക്കിയത്.
Recommended Video
അച്ചടക്കം നടപ്പിലാക്കണം
പൈലറ്റ് ക്യാംപിലുളള എംഎല്‍എമാര്‍ ഇപ്പോഴും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട് എന്നും അച്ചടക്കം നടപ്പിലാക്കണം എന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. വിമതരുടെ വിഷയത്തില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ തീരുമാനം എല്ലാവരും അനുസരിക്കണം എന്ന് ഗെഹ്ലോട്ടും സുര്‍ജേവാലയും എംഎല്‍എമാരോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
വിശ്വാസം തിരിച്ച് പിടിക്കണം
വിമത എംഎല്‍എമാരെ കൂടി പങ്കെടുപ്പിച്ച് കൊണ്ട് ഇന്ന് വീണ്ടും നിയമസഭാ കക്ഷി യോഗം ചേരാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. വിമത എംഎല്‍എമാരുടെ വിശ്വാസം തിരിച്ച് പിടിക്കണം എന്ന് ഗെഹ്ലോട്ട് എംഎല്‍എമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഏത് സാഹചര്യത്തിലാണ് വിമതര്‍ പോയതെന്നും എന്തിനാണ് തന്നോട് ദേഷ്യമെന്നും അടക്കമുളള കാര്യങ്ങള്‍ പരിശോധിക്കും.
ശാന്തിയും സമാധാനവും
താനാണ് മുഖ്യമന്ത്രിയെന്നും എംഎല്‍എമാര്‍ക്ക് തന്നോട് പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് തന്റെ ഉത്തരവാദിത്തം ആണെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഇനി പാര്‍ട്ടിയില്‍ ശാന്തിയും സമാധാനവും സാഹോദര്യവും ഉണ്ടാകും. സര്‍ക്കാരിനൊപ്പം ഉറച്ച് നിന്ന എംഎല്‍എമാര്‍ക്കാണ് ഈ പ്രതിസന്ധി അവസാനിപ്പിച്ചതിന്റെ ക്രഡിറ്റ് നല്‍കേണ്ടത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.
ജീവനുളളിടത്തോളം കാലം സംരക്ഷിക്കും
40 എംഎല്‍എമാരെ അടര്‍ത്തിയെടുക്കും എന്നായിരുന്നു പൈലറ്റ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സംഭവിച്ചത് എന്താണ്. ഒരാളെ പോലും അധികമായി ലഭിക്കാതെ വന്നതോടെയാണ് പൈലറ്റ് തിരിച്ച് വന്നിരിക്കുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. തനിക്കൊപ്പം ഉറച്ച് നിന്ന എംഎല്‍എമാരെ ജീവനുളളിടത്തോളം കാലം താന്‍ സംരക്ഷിക്കും എന്നാണ് ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഒരാള്‍ പോലും പോയില്ല
ഇതൊരു ചരിത്രമായി മാറിയിരിക്കുകയാണ്. ഒരാള്‍ പോലും പോകാതെ, നൂറോളം പേര്‍ ഇത്രയും നാള്‍ ഒരുമിച്ച് നിന്നു. ബിജെപി നേതാക്കള്‍ പതിനെട്ടടവും പയറ്റി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഒരാള്‍ പോലും പോയില്ല. ഇത് ജനാധിപത്യത്തെ സംരക്ഷിക്കുന്നത് സംബന്ധിച്ച വിഷയമാണ്. പാര്‍ട്ടി ഒറ്റക്കെട്ടായി തുടരും. സര്‍ക്കാര്‍ 5 വര്‍ഷം ഭരിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.
ഒരു പാഠം പഠിപ്പിക്കും
അടുത്ത തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ജയിക്കും. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ ബിജെപിയെ 2023ലെ തിരഞ്ഞെടുപ്പില്‍ ഒരു പാഠം പഠിപ്പിക്കും. സര്‍ക്കാര്‍ നേരത്തെയും ഇപ്പോഴും ഭൂരിപക്ഷമാണ്. ഭാവിയിലും അങ്ങനെ തന്നെ ആയിരിക്കും. ബിജെപിയെ വിജയിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഗെഹ്ലോട്ട് പ്രഖ്യാപിച്ചു. വിമതരോട് പൊറുക്കാനും മറക്കാനും തനിക്കൊപ്പമുളളവരോട് ഗെഹ്ലോട്ട് ആഹ്വാനം ചെയ്തു.