ഗെലോട്ടിന്റെ വിശ്വസ്തനെ പുറത്താക്കി, രാജസ്ഥാനില്‍ പഞ്ചാബ് ആവര്‍ത്തിച്ചേക്കും, വിടാതെ രാഹുല്‍
ദില്ലി: പഞ്ചാബിന് പിന്നാലെ രാഷ്ട്രീയ പോരാട്ടം രാജസ്ഥാനിലേക്ക് നീളുന്നു. അമരീന്ദര്‍ സിംഗിന് പിന്നാലെ അശോക് ഗെലോട്ടിനെയും മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഗെലോട്ടിന്റെ വിശ്വസ്തനെ ഇതിനെ പ്രമുഖ സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുകയാണ്. എന്നാല്‍ അമരീന്ദര്‍ സിംഗിനെ മാറ്റിയത് പോലെ ഗെലോട്ടിനെ മാറ്റുക എളുപ്പമാവില്ല.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതിനാണ് ശ്രമിക്കുന്നത്. എന്നാല്‍ രാഹുലിന് പ്രതീക്ഷിച്ചത് പോലെ രാജസ്ഥാനില്‍ നിന്നുള്ള എംഎ്ല്എമാരുടെ പിന്തുണ കിട്ടിയിട്ടില്ല. അതുകൊണ്ടാണ് ഗെലോട്ടിനെ പൂട്ടാന്‍ പറ്റാത്തത്. വൈകാതെ തന്നെ ഗെലോട്ടും പുറത്തുപോകുമെന്നാണ് ടീം രാഹുല്‍ നല്കുന്ന സന്ദേശം.
പഞ്ചാബിലെ നേതൃമാറ്റത്തെ വിമര്‍ശിച്ചിരുന്നു ഗെലോട്ടിന്റെ വിശ്വസ്തനായ ലോകേഷ് ശര്‍മ. ഗെലോട്ടിന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറാണ് ശര്‍മ. ഈ വിമര്‍ശനം അടുത്ത നീക്കം രാജസ്ഥാനിലേക്കായിരിക്കും എന്നതുകൊണ്ടായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ലോകേഷിന് രാജിവെക്കേണ്ടി വന്നിരിക്കുകയാണ്. ശക്തനായ നേതാവിനെ നിസ്സഹയാനാക്കുകയും ഒന്നിനും കൊള്ളാത്തവനെ നേതാവായി ഉയര്‍ത്തുകയും ചെയ്തെന്നായിരുന്നു വിമര്‍ശനം. ഒരു ദശാബ്ദത്തോളമായി ഗെലോട്ടിനെ വിശ്വസ്തനാണ് ശര്‍മ. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശവും ഇയാളുടെ രാജിക്ക് പിന്നിലുണ്ട്. ഗെലോട്ടിനുള്ള രാഹുലിനെ ആദ്യത്തെ മുന്നറിയിപ്പായിട്ടാണ് ഈ മാറ്റത്തിനെ കാണുന്നത്.
രാഹുലും പ്രിയങ്കയും പല തവണ പറഞ്ഞിട്ടും മന്ത്രിസഭാ പുനസംഘടന നടത്താന്‍ ഗെലോട്ട് തയ്യാറായിട്ടില്ല. അത് നീണ്ടുപോവുകയാണ്. ഗുജ്ജറുകളും മീണകളും കോണ്‍ഗ്രസില്‍ നിന്ന് അകന്ന് തുടങ്ങിയിരിക്കുകയാണ്. അമരീന്ദര്‍ പാര്‍ട്ടി വിടുകയും, അതേ മോഡല്‍ സച്ചിനും കൂടി പിന്തുടര്ന്നാല് 2024ല്‍ കോണ്‍ഗ്രസിന്റെ പൊടിപോലും എടുക്കാനുണ്ടാവില്ല. രാജസ്ഥാനില്‍ വീണ്ടും അധികാരത്തിലെത്തുക പോലും ബുദ്ധിമുട്ടേറിയതാവും. സച്ചിന്റെ പ്രശ്നം പരിഹരിക്കാന്‍ രാഹുല്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇനിയും പുനസംഘടന നീട്ടാനാണ് ഗെലോട്ടിന്റെ പ്ലാന്‍. ജയ്പൂരിലെ തിരിച്ചടിയോടെ സച്ചിനെ അനുനയിപ്പിക്കണമെന്നാണ് രാഹുലിന്റെ തീരുമാനം. എന്നാല്‍ സച്ചിന് പക്ഷത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്. ഇത് തള്ളിയായിരിക്കും ഗെലോട്ടിനെ രാഹുല്‍ നിയന്ത്രിക്കാന്‍ നോക്കുക.
ഗെലോട്ടിനെ പുറത്താക്കുക എളുപ്പമല്ല എന്ന് രാഹുലിനും അറിയാം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വളരെ മികച്ച വിജയമാണ് കോണ്‍ഗ്രസ് നേടിയത്. എന്നാല്‍ എംഎല്‍എമാരുടെ മേല്‍ ഗെലോട്ടിനുള്ള സ്വാധീനം അത്രത്തോളം ശക്തമാണ്. ഗെലോട്ടിനെ മാറ്റിയാല്‍ ആ നിമിഷം രാജസ്ഥാനില്‍ സര്‍ക്കാര്‍ മാറിയേക്കും. പഞ്ചാബ് മോഡല്‍ മാറ്റം രാജസ്ഥാനില്‍ നടക്കാത്തത് ഈ ഒരൊറ്റ കാരണം കൊണ്ടാണ്. കോണ്‍ഗ്രസിന് 106 എംഎല്‍എമാരാണ് രാജസ്ഥാനിലുള്ളത്. അതില്‍ ആറ് ബിഎസ്പി എംഎല്‍എമാരുണ്ട്. ഇവര്‍ക്ക് പാര്‍ട്ടി വിടാനോ കോണ്‍ഗ്രസിനെ തള്ളിപ്പറയാനോ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് സച്ചിനൊരു വിമത നീക്കം നടത്തിയാലും പിടിച്ച് നില്ക്കാന് ഗെലോട്ടിന് സാധിക്കും.
കൂറുമാറിയെത്തിയ ബിഎസ്പി എംഎല്‍എമാര്‍ക്കെതിരായ കേസ് സുപ്രീം കോടതിയിലാണ്. ഇവര്‍ക്ക് മന്ത്രിസ്ഥാനവും ഗെലോട്ട് നല്‍കിയിട്ടില്ല. ഇവര്‍ പാര്‍ട്ടി വിട്ടാല്‍ നഷ്ടം അവര്‍ക്ക് തന്നെയാണ്. ബിഎസ്പിയില് സ്ഥാനവും ലഭിക്കില്ല. അത്തരമൊരു രാഷ്ട്രീയ നഷ്ടത്തിന് ഇവര്‍ക്ക് താല്പര്യവുമില്ല. കേസ് വന്നാല്‍ ഇവരെ സംരക്ഷിക്കാന്‍ ഗെലോട്ടിന് മാത്രമേ സാധിക്കൂ. രാഷ്ട്രീയ ലോക്ദളിന്റെ മറ്റൊരു എംഎല്‍എ സുഭാഷ് ഗാര്‍ഗും കോണ്‍ഗ്രസിനൊപ്പമുണ്ട്. ഗെലോട്ടിന്റെ വിശ്വസ്തനാണ് ഗാര്‍ഗ്. ഇയാളും കോണ്‍ഗ്രസിനെ മാത്രമേ പിന്തുണയ്ക്കൂ. മറ്റൊന്ന് 13 സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയാണ്. ഇവരെ എന്തൊക്കെ വിചാരിച്ചാലും ഗെലോട്ടില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധിക്കില്ല.
13 സ്വതന്ത്രരില്‍ പലരും സച്ചിന് സംസ്ഥാന അധ്യക്ഷനായപ്പോള് ഒതുക്കിയതാണ്. ഇവര്‍ക്ക് സീറ്റ് പോലും സച്ചിന് നല്‍കിയിരുന്നില്ല. പകരം ഇവര്‍ പാര്‍ട്ടിക്കെതിരെ സ്വതന്ത്രരായി മത്സരിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു. അങ്ങനെയുള്ളപ്പോള്‍ സച്ചിന് ഒരിക്കലും ഇവരുടെ പിന്തുണ നേടാന്‍ സാധിക്കില്ല. ഗെലോട്ടിന്റെ രാഷ്ട്രീയ വിജയം ഇവിടെയാണ്. അലോക് ബേനിവാള്‍, കാന്തി പ്രസാദ് മീണ, ബാബു ലാല്‍ നാഗര്‍, മഹാദേവ് സിംഗ് ഖണ്ഡേല, രാജ് കുമാര്‍ ഗൗര്‍, രാംകേശ് മീണ, ലക്ഷ്മണ് മീണ, സന്യം ലോധ എന്നീ സ്വതന്ത്രര്‍ സച്ചിന് വിമത ഭീഷണി ഉയര്‍ത്തിയപ്പോള്‍ ഗെലോട്ടിനൊപ്പം ഉറച്ച് നിന്നവരാണ്. ഇവര്‍ പിന്തുണച്ചില്ലെങ്കില്‍ സച്ചിന് മുഖ്യമന്ത്രിയാവുക അസാധ്യവുമാണ്.
സച്ചിനുള്ള ഏറ്റവും നല്ല മാര്‍ഗം സിദ്ദുവിന്റെ രീതികളാണ്. മന്ത്രിസ്ഥാനം നഷ്ടമായ ശേഷം ദീര്‍ഘകാലം നിശബ്ദനായിരുന്നു സിദ്ദു. എന്നാല്‍ അണിയറയില്‍ ഇരുന്നാണ് അദ്ദേഹം കളിച്ചത്. ഇടയ്ക്കിടെ രാഹുലിനെയും പ്രിയങ്കയെയും അദ്ദേഹം കാണാനെത്തി. സോണിയാ ഗാന്ധിയെ ചൊടിപ്പിച്ചില്ല. അമരീന്ദര്‍ അറിയാതെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തിപ്പെടുകയായിരുന്നു അദ്ദേഹം. സച്ചിനും അതേപോലെ ദില്ലിയിലേക്ക് സ്ഥിരമായി എത്തിയാല്‍ മാറ്റത്തിന് രാഹുല്‍ മുന്‍കൈയ്യെടുക്കും. സംസ്ഥാന അധ്യക്ഷ പദവിയില്‍ വന്ന് കഴിഞ്ഞാല്‍ സച്ചിന് വലിയ സാധ്യതയുണ്ട്. കാരണം 2023ലെ ടിക്കറ്റ് വിതരണം സച്ചിന് പറയുന്നത് പോലെയാവും. അപ്പോള്‍ നിരവധി പേര് ഗെലോട്ട് ക്യാമ്പില്‍ നിന്ന് സച്ചിന് ക്യാമ്പിലേക്ക് മാറും. അതോടെ മുഖ്യമന്ത്രിയെ മാറ്റുക എളുപ്പമാകും.
സ്വതന്ത്ര എംഎല്‍എമാര്‍ക്ക് ടിക്കറ്റ് ഉറപ്പിക്കാന്‍ സച്ചിന് സാധിച്ചാല്‍ മുഖ്യമന്ത്രി പദം ഉറപ്പിക്കാം. ഈ സ്വതന്ത്രര്‍ക്കെല്ലാം കോണ്‍ഗ്രസുമായി വളരെ അടുപ്പമുണ്ട്. പ്രത്യയശാസ്ത്രപരമായി ഇവര്‍ കോണ്‍ഗ്രസിനൊപ്പമാണ്. ഓംപ്രകാശ് ഹഡ്ല, ബല്‍ജീത് യാദവ്, സുരേഷ് ടാങ്ക് എന്നിവരും ഗെലോട്ടുമായി നല്ല ബന്ധത്തിലാണ്. നിലവില്‍ ബിജെപിയെ നേരിട്ട് തോല്‍പ്പിക്കാനാവാത്ത നേതാവ് എന്ന പേര് അടുത്തിടെ ഗെലോട്ടിനുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗെലോട്ടിനെ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഒറ്റ സീറ്റും കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല. സ്വന്തം മകന് വൈഭവ് ഗെലോട്ട് വരെ ജോധ്പൂരില്‍ തോറ്റു. നഗൗറില്‍ ജയസാധ്യതയുണ്ടായിരുന്നെങ്കിലും ഹനുമാന് ബേനിവാളിനെ ഇറക്കി ബിജെപി അതും പൊളിച്ചു.
Recommended Video
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സംസ്ഥാന അധ്യക്ഷ പദം സച്ചിന് ആവശ്യപ്പെടാം. പ്രിയങ്ക ഗാന്ധിയുടെ ശക്തമായ പിന്തുണ സച്ചിനുണ്ട്. ഗുജ്ജര്‍ വോട്ടുബാങ്ക് ഉപയോഗിച്ച് പ്രിയങ്കയ്ക്ക് യുപിയിലും സ്വാധീനം ചെലുത്താം എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍. ഗെലോട്ട് എംഎല്‍എമാരുടെ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയും, തദ്ദേശ സ്ഥാപനങ്ങളില്‍ ഇവരുടെ കരുത്ത് ചോദ്യം ചെയ്യാതിരുന്നുമാണ് ഇവരെ കൂടെ നിര്‍ത്തുന്നത്. അതേസമയം കൂടുതല്‍ ചോദ്യം രാഹുലില്‍ നിന്ന് വരാതിരിക്കാന്‍ യുവാക്കളെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ ഗെലോട്ട് തയ്യാറായേക്കും. പക്ഷേ സച്ചിനെ മാറ്റാനായി അദ്ദേഹം സമ്മര്‍ദവും ചെലുത്തും. എന്നാല്‍ ഗെലോട്ടിന്റെ പകരക്കാരന് സച്ചിനാണെന്ന സന്ദേശം രാഹുലില്‍ നിന്ന് ഗെലോട്ടിന് ലഭിച്ച് കഴിഞ്ഞിട്ടുണ്ട്. മാറ്റം എപ്പോഴായിരിക്കുമെന്ന് മാത്രം വ്യക്തമല്ല.