മുന് കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് ബിജെപി വിടുന്നു? തൃണമൂലിലേക്ക് പോകുന്നു, പ്രതികരണം ഇങ്ങനെ
ദില്ലി: ഭവാനിപൂരില്‍ ഉപതിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിയില്‍ വീണ്ടും വിള്ളലുണ്ടാവുമെന്ന് സൂചന. പ്രമുഖ നേതാവ് പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. മുന് കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് അശോക് ലഹിരി ബംഗാള്‍ ബിജെപി വിടുമെന്നാണ് സൂചന. എന്നാല്‍ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ലഹിരി. താന്‍ എന്തെങ്കിലും വിഷയത്തെ അടിസ്ഥാനമാക്കിയുള്ള വിമര്‍ശനത്തില്‍ മാത്രമാണ് വിശ്വസിക്കുന്നതെന്നും, അല്ലാതെ എന്തിനും ഏതിനും പ്രതികരിക്കുന്ന രീതി തനിക്കില്ലെന്നും ലഹിരി പറഞ്ഞു. മമതാ ബാനര്‍ജിയെ എല്ലാ കാര്യത്തിലും വിമര്‍ശിക്കാന്‍ താനില്ലെന്ന് കൂടിയാണ് അശോക് ലഹിരി വ്യക്തമാക്കുന്നത്.
വിശ്വാസ വോട്ട് ആവശ്യപ്പെട്ട് അമരീന്ദര്‍ പക്ഷം, സിദ്ദു കൂറുമാറുമെന്ന് ക്യാപ്റ്റന്‍? ഒത്തുതീര്‍പ്പില്ല
ഞാന്‍ മുകുള്‍ റോയിയല്ല. ജനങ്ങള്‍ എന്നെ ബിജെപി ടിക്കറ്റിലാണ് തിരഞ്ഞടുത്തത്. അവിടെ നിന്ന് എങ്ങോട്ടുമില്ലെന്ന് അശോക് പറയുന്നു. ബലൂര്‍ഗട്ടില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്. ഞങ്ങള്‍ പ്രതിപക്ഷത്താണ്. അതുകൊണ്ട് തന്നെ ക്രിയാത്മക പ്രതിപക്ഷമായി താന്‍ പ്രവര്‍ത്തിക്കുമെന്നും അശോക് ലഹിരി വ്യക്തമാക്കി. മുഖ്യമന്ത്രി മമതയ്ക്ക് എന്റെ അടുക്കല്‍ നിന്ന് എന്ത് ഉപദേശമെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞാന്‍ നല്‍കും. അത് ജനങ്ങളുടെ നന്മയെ കരുതിയാണ്. പക്ഷേ അത് ബിജെപി എംഎല്‍എ സ്ഥാനത്തിരുന്ന് കൊണ്ടായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി പാളയത്തില്‍ നിന്ന് പലരും തൃണമൂലിലേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
ബിജെപിയിലെ വിഭാഗീയത തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സുവേന്ദു അധികാരി പ്രതിപക്ഷ നേതാവാകുകയും ബിജെപിയിലെ പ്രധാന അധികാര കേന്ദ്രമായി മാറുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ദിലീപ് ഘോഷിനോട് ഇടഞ്ഞാണ് ബാബുല്‍ സുപ്രിയോ അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടത്. നേരത്തെ ഉത്തര ബംഗാളിലെ സിലിഗുരിയില്‍ നിന്നുള്ള എംഎല്‍എമാര്‍ക്കായി ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ നേരത്തെ അഞ്ച് എംഎല്‍എമാര്‍ പങ്കെടുത്തിരുന്നില്ല. ഇതോടെ ഇവര്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എംഎല്‍എമാര്‍ കൊഴിഞ്ഞുപോകാന്‍ തുടങ്ങിയാല്‍ അംഗസംഖ്യ താഴോട്ട് പോകുമെന്ന് ബിജെപിക്ക് ആശങ്കയുണ്ട്.
അതേസമയം ഇതില്‍ രണ്ട് എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചിരുന്നു. ബാക്കിയുള്ള മൂന്ന് പേരും തൃണമൂലില്‍ ചേരുമെന്നായിരുന്നു അഭ്യൂഹം. ഇതിലൊരു നേതാവായിരുന്നു അശോക് ലഹിരി. എന്നാല്‍ അദ്ദേഹത്തിന്റെ വിശദീകരണത്തോടെ ബിജെപിക്ക് ശ്വാസം നേരെ വീണിരിക്കുകയാണ്. തന്നെ ബിജെപി എംഎല്‍എയായിട്ടാണ് തിരഞ്ഞെടുത്തത്. അങ്ങനെ തന്നെ തുടരുമെന്ന് ലഹിരി പറയുന്നു. മമത ബാനര്‍ജി തന്നെ ബന്ധപ്പെട്ടിട്ടില്ല. തൃണമൂല്‍ നേതാക്കളും വിളിച്ചിട്ടില്ല. സഹപ്രവര്‍ത്തകനായിരുന്ന ധനകാര്യ മന്ത്രി അമിത് മിത്ര തന്നോട് തൃണമൂലില്‍ ചേരാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ലഹിരി പറഞ്ഞു.
Recommended Video
സ്റ്റൈലിഷായി അക്ഷയ പ്രേമനാഥ്... ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത്
പ്രതിപക്ഷ നിരയിലെ എംഎല്‍എ എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയാണ് എന്റെ ജോലി. സാമ്പത്തിക ശാസ്ത്രജ്ഞനെന്ന നിലയില്‍ പല സംസ്ഥാനങ്ങളെയും സാമ്പത്തിക വിഷയങ്ങളില്‍ സഹായിച്ചിട്ടുണ്ട്. ബംഗാളിനും അത്തരം സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാണ്. തീര്‍ച്ചയായും അത് ഗൗരവത്തോടെ തന്നെ സ്വീകരിക്കും. അതേസമയം മുകുള്‍ റോയിയുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ടെന്ന് അശോക് ലഹിരി പറയുന്നു. അദ്ദേഹം തൃണമൂലിലാണോ ബിജെപിയിലാണോ എന്ന് വ്യക്തതയില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവെക്കാത്തത് ചൂണ്ടിക്കാണിച്ചായിരുന്നു പരാമര്‍ശം.