'തെരഞ്ഞെടുപ്പിന് മുമ്പ് അങ്ങ് ദുബായിൽ വന്നപ്പോൾ കണ്ടതാണ്'! രാഹുൽ ഗാന്ധിക്ക് ഗൾഫിൽ നിന്ന് പരാതി!
വന്ദേഭാരത് മിഷന്റെ ഭാഗമായി വിദേശത്ത് നിന്നും പ്രവാസികളെ കേന്ദ്ര സർക്കാർ തിരികെ എത്തിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ വളരെ കുറച്ച് പ്രവാസികളെ മാത്രമാണ് ഇത്തരത്തിൽ തിരികെ എത്തിക്കുന്നത് എന്നാണ് പ്രവാസികൾക്കിടയിൽ നിന്നും പരാതി ഉയരുന്നത്.
ഈ ഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്തെഴുതിയിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. ഇലക്ഷന് മുമ്പ് രാഹുൽ ഗാന്ധിയിലുണ്ടായിരുന്ന ആർജ്ജവം പിന്നെ ഇലക്ഷൻ കഴിഞ്ഞപ്പോൾ ഞങ്ങൾ കണ്ടില്ലെന്ന് അഷ്റഫ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
"കൂടണയും വരെ കൂടെയുണ്ട്"
''ബഹുമാനപ്പെട്ട ശ്രീ രാഹുൽ ഗാന്ധി എംപി അറിയുന്നതിന് വേണ്ടി. അങ്ങയുടെ പാർട്ടിയുടെ "കൂടണയും വരെ കൂടെയുണ്ട്" എന്ന തലവാചകം സോഷ്യൽ മീഡിയയിൽ കണ്ടു. അതിൻെറ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു കത്ത് എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്. ഇവിടെ ഗൾഫിലെ പ്രവാസി ഇൻഡ്യക്കാർ കൂടണയാൻ വളരെയധികം കഷ്ടപ്പെടുന്നു. നിരന്തരമായ സമർദ്ധങ്ങൾക്കൊടുവിൽ കേന്ദ്രസർക്കാർ വന്ദേഭാരത് മിഷൻ തുടങ്ങി.
കുറച്ച് പേരെ നാട്ടിലെത്തിച്ചു
മറ്റ് രാജ്യങ്ങളിൽ നിന്ന് അവരുടെ പൗരന്മാർക്ക് അവരുടെ രാജ്യത്ത് നാടണയണാൻ കഴിഞ്ഞതിൻെറ അടിസ്ഥാനത്തിൽ ഇൻഡ്യയും എന്തെങ്കിലും ചെയ്യുന്നതായി ലോകത്തിൻെറ മുന്നിൽ കാണിക്കുന്നതിന് വേണ്ടി വളരെ കുറച്ച് വിമാനങ്ങൾ അയച്ച് രക്ഷാദൗത്യം എന്ന പേരിൽ കുറച്ച് പേരെ നാട്ടിലെത്തിച്ചു. വളരെ കുറച്ച് വിമാനങ്ങളാണ് പ്രവാസികളെ നാട്ടിലെത്തിക്കുവാൻ ചാർട്ട് ചെയ്തിരിക്കുന്നത്. ഒട്ടനവധി പേരാണ് ഇനിയും കൂടെണയാൻ ഇവിടെ അത്യാവശ്യക്കാരായി നിൽക്കുന്നത്.
അടുത്ത കാലത്തൊന്നും കൂടണയില്ല
ഗർഭിണികളായ സ്ത്രീകൾ, രോഗികളായ പ്രായം ചെന്നവർ, ജോലി നഷ്ടപ്പെട്ടവർ, വിസാ കലാവധി കഴിഞ്ഞവർ, കാൻസർ പോലുളള മഹാരോഗം ബാധിച്ചവർ, ഭർത്താവ് മരിച്ചിട്ട് അനാഥയായ കുടുംബങ്ങൾ, മാതാപിതാക്കൾ മരണപ്പെട്ടിട്ട് നാട്ടിൽ പോലും പോകാൻ കഴിയാത്തവർ ഇനിയും ഏറെയാണ്. ഈ രീതിയിലാണ് വന്ദേ ഭാരത് മിഷൻ മുന്നോട്ട് പോവുകയാണെങ്കിൽ അടുത്ത കാലത്തൊന്നും ഇവരൊന്നും കൂടണയില്ല.
പ്രവാസി ഇൻഡ്യക്കാർ ഇവിടെ വീണ് മരിക്കും
അതുമാത്രമല്ല, കൂടുതൽ പ്രവാസി ഇൻഡ്യക്കാർ ഇവിടെ വീണ് മരിക്കും. ഇതിനകം ഒട്ടനവധി പേർ കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ കീഴടങ്ങി ജീവൻ നഷ്ടപ്പെട്ടു. ഇനിയും മരണത്തിൻെറ എണ്ണം കൂടുവാനാണ് സാധ്യത. ഇൻഡ്യയുടെ ബഹുസ്വരതയുടെ അടിസ്ഥാനം ഭരണഘടനയാണ്. അവിടെ പ്രതിപക്ഷത്തിന് പ്രധാന റോളുണ്ട്, പ്രതിപക്ഷമില്ലാത്ത ഒരു ഭരണസംവിധാനം ഒരിക്കലും ജനകീയമായിരിക്കില്ല.
അങ്ങ് ദുബായിൽ വന്നപ്പോൾ
പ്രതിപക്ഷത്തിൻെറ ഐക്യം ഭരണപക്ഷത്തിൻെറ വികലമായ ഭരണസംവിധാനങ്ങളെ ചോദ്യം ചെയ്യാൻ കഴിയും. നിർഭാഗ്യത്തിന് ദേശീയ രാഷ്ട്രിയത്തിൽ പ്രതിപക്ഷത്തിൻെറ റോൾ നിർവഹിക്കാൻ കരുത്തരില്ലാതെ പോയി. തെരഞ്ഞെടുപ്പിന് മുമ്പ് അങ്ങ് ദുബായിൽ വന്നപ്പോൾ പ്രവാസികളുടെ വിഷമങ്ങൾ നേരിട്ട് കണ്ടതാണ്. ഇന്ന് ആ പ്രവാസികൾ ഒരുപാട് ദുരിതകയത്തിലാണ്.
ഞങ്ങൾക്ക് വേണ്ടി ശബ്ദിക്കുവാൻ
ഇലക്ഷന് മുമ്പ് അങ്ങയിലുണ്ടായിരുന്ന ആർജ്ജവം പിന്നെ ഇലക്ഷൻ കഴിഞ്ഞപ്പോൾ ഞങ്ങൾ കണ്ടില്ല. ജയവും തോൽവിയും തിരഞ്ഞെടുപ്പിൻെറ ഭാഗം തന്നെയാണ്. അംഗങ്ങളുടെ എണ്ണമല്ല അവരുടെ ശക്തിയാണ്, അവരുടെ നിശ്ചയദാർഢ്യം ആണ് ഭരണസംവിധാനത്തിൻെറ കുറവുകളെ ചൂണ്ടികാട്ടുവാൻ കഴിയുക. അങ്ങനെയുളള ചരിത്രമാണ് പൂർവ്വകാലത്ത് നമ്മുക്കുളളതും. ഞാൻ ഇപ്പോൾ ആവശ്യപ്പെടുന്നത് ഞാൻ ജീവിക്കുന്ന നാടിൻെറ ലോകസഭാംഗമെന്ന നിലയിൽ താങ്കൾക്ക് പ്രവാസികളായ ഞങ്ങൾക്ക് വേണ്ടി ശബ്ദിക്കുവാൻ കഴിയും.
Recommended Video
നാട്യങ്ങളില്ലാത്ത ഒരു നേതാവ്
എത്രയും വേഗം എല്ലാ പ്രവാസികളെയും കൂടെണയുവാനുളള സംവിധാനങ്ങൾ ഒരുക്കുവാൻ കേന്ദ്ര സർക്കാരിൽ സമർദ്ധം ചെലുത്തണം. നാട്യങ്ങളില്ലാത്ത ഒരു നേതാവായിട്ടാണ് അങ്ങയെ പ്രവാസികൾ നോക്കി കാണുന്നത്. ആ വിശ്വാസം അങ്ങ് കാത്ത് സുക്ഷിക്കുമെന്ന വിശ്വാസത്തോടെയും കൂടണയുംവരെയും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ'' എന്നാണ് അഷ്റഫ് താമരശ്ശേരി കുറിച്ചിരിക്കുന്നത്.