ഈ ജന്മം ഞാനിത് അംഗീകരിക്കില്ല; രാജി പ്രഖ്യാപനം നടത്തിയ അശുതോഷിന് അരവിന്ദ് കെജ്രിവാളിന്റെ മറുപടി
ദില്ലി: ആം ആദ്മി പാർട്ടിക്കുള്ളിൽ വീണ്ടും അപ്രതീക്ഷിത നീക്കങ്ങൾ. മുതിർന്ന ആംആദ്മി പാർട്ടി നേതാവും പാർട്ടി സ്ഥാപകനുമായ അശുതോഷ് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങാലാണ് തന്റെ രാജിയെന്ന് അശുതോഷ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
അശുതോഷിന്റെ രാജി ആം ആദ്മി പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എഎപിയുടെ രാജ്യസഭാ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അശുതോഷ് മുൻപ് അഭിപ്രായ വ്യത്യാസം തുറന്ന് പ്രകടിപ്പിച്ചിരുന്നു.

അഭിപ്രായ വ്യത്യാസങ്ങൾ
2014ലാണ് അശുതോഷ് ആം ആദ്മി പാർട്ടിയിലേക്കെത്തുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് അദ്ദേഹം മാധ്യമപ്രവർത്തകനായിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ അടുത്ത അനുയായി കൂടിയായിരുന്നു അശുതോഷ്. എഎപിയുടെ രാജ്യസഭാ സീറ്റ് അശുതോഷിന് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പാർട്ടി തീരുമാനം മറിച്ചായിരുന്നു. തുടർന്ന് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് അകന്ന് നിൽക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബറിൽ പുറത്തിറക്കാനിരിക്കുന്ന പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
|
തിരഞ്ഞെടുപ്പിൽ
ആം ആദ്മി പാർട്ടിയുടെ വക്താവായിരുന്നു അശുതോഷ്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ചാന്ദ്നി ചാകിൽ നിന്നും മത്സരിച്ചു. തിരഞ്ഞെടുപ്പിൽ വിജയം നേടാനായില്ലെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കപിൽ സിബലിനേക്കാൾ വോട്ട് ലഭിച്ചത് അദ്ദേഹത്തിന്റെ വിജയമായി തന്നെയാണ് കണക്കാക്കിയത്. അപ്രതീക്ഷിതമായായിരുന്നു അശുതോഷിന്റെ രാജി.

ട്വീറ്റ്
എല്ലാ യാത്രകൾക്കും അവസാനമുണ്ട്. ആം ആദ്മി പാർട്ടിയുമായുള്ള എന്റെ വിപ്ലവകരവും സുന്ദരവുമായ ബന്ധവും അവസാനിക്കുകയാണ്. ഞാൻ പാർട്ടിയിൽ നിന്നും രാജി വയ്ക്കുകയാണ്. എന്റെ രാജി സ്വീകരിക്കണമെന്ന് നേതൃത്വത്തോട് അഭ്യർത്ഥിക്കുന്നു. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് തന്റെ രാജി. യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി, അശുതോഷ് ട്വീറ്റ് ചെയ്തു. തന്റെ സ്വകാര്യതയെ മാനിക്കണമെന്ന് മാധ്യമപ്രവർത്തകരോടും ട്വിറ്ററിലൂടെ അദ്ദേഹം അഭ്യർത്ഥിച്ചു.
|
സാധിക്കില്ല
അശുതോഷിന്റെ രാജി പാർട്ടി സ്വീകരിച്ചിട്ടില്ല. താങ്കളുടെ രാജി പ്രഖ്യാപനം എങ്ങനെ സ്വീകരിക്കാനാകും. ഈ ജന്മത്ത് എനിക്കതിന് സാധിക്കില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. അശുതോഷിനെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം ശ്രമം തുടങ്ങി.












Click it and Unblock the Notifications