തെറ്റിപ്പിരിഞ്ഞ സഖ്യകക്ഷികളെ തിരിച്ച് പിടിച്ച് ബിജെപി; അസം ഗണ പരിഷത് വീണ്ടും എൻഡിഎ മുന്നണിയിൽ
ദില്ലി: പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി നേരിടുന്ന പ്രതിസന്ധികൾക്ക് അയവ് വരുന്നു. പൗരത്വ ബില്ലിനെചൊല്ലി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സഖ്യകക്ഷികൾ കൂട്ടത്തോടെ ബിജെപിക്കെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ പൗരത്വ ബില്ലിൽ തട്ടി എൻഡിഎ സഖ്യം വീട്ടു പോയ അസമിലെ സഖ്യകക്ഷിയായ അസം ഗണ പരിഷത് എൻഡിഎ സഖ്യത്തിലേത്ത് തിരിച്ചെത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം രൂപികരിക്കാൻ ഇരു പാർട്ടികളും തമ്മിൽ തീരുമാനമായി. രണ്ട് ദിവസത്തിനുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ബിജെപി നേതാവ് റാം മാധവും അസം ഗണ പരിഷത് നേതാക്കളും തമ്മിൽ നടത്തിയ മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് പൊതുതിരഞ്ഞെടുപ്പിൽ ഒന്നിച്ച് നിൽക്കാൻ ഇരു പാർട്ടികളും തീരുമാനിച്ചത്.
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും, മോദി പ്രധാനമന്ത്രിയാകില്ല, പ്രവചനവുമായി മുതിർന്ന നേതാവ്
ബിജെപിയുടെ പ്രതീക്ഷകൾ
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആകെയുള്ള 25 സീറ്റുകളിൽ 20 സീറ്റുകളിലെങ്കിലും നേടാനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. അസമിൽ മാത്രം 14 ലോക്സഭാ സീറ്റകളാണുള്ളത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ മേഖലയിൽ കനത്ത പ്രതിഷേധമാണ് ഉയർന്നത്. ഇതോടെയാണ് അസം ഗണ പരിഷത്ത് ബിജെപി സഖ്യം ഉപേക്ഷിച്ച് പുറത്ത് വന്നത്.
പ്രതിസന്ധി
എജിപി പിന്തുണ പിൻവലിച്ചെങ്കിലും ബിപിഎഫ് പിന്തുണയോടു കൂടി സർക്കാർ അധികാരത്തിൽ തുടരുകയായിരുന്നു. എജിപി കോൺഗ്രസ് പാളയത്തിലേക്കടുക്കുന്നുവെന്ന റിപ്പോർട്ടുകൾ ബിജെപി കേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയിരുന്നു. എജിപി നേതാക്കൾ മന്ത്രിസഭയിലും വിവിധ സർക്കാർ വകുപ്പുകളിലുമുള്ള പദവികളും ഉപേക്ഷിച്ചിരുന്നു.
ഒരുമിച്ച് നിൽക്കും
പൊതുതിരഞ്ഞെടുപ്പ് അടുത്തതോടെ എൻഡിഎ സഖ്യത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യതകൾ അസം ഗണ പരിഷത് തേടുകയായിരുന്നു. സമവായ ചർച്ചകൾക്കൊടുവിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ അസം ഗണ പരിഷത്തും ബിജെപിയും ഒന്നിച്ച് മത്സരിക്കുമെന്ന് ബിജെപി നേതാവ് റാം മാധവ് വ്യക്തമാക്കി.
ആയുധമാക്കി കോൺഗ്രസ്
ദേശീയ പൗരത്വ ബില്ലിനെതിരെ ഉയർന്ന പ്രതിഷേധങ്ങളെ ആയുധമാക്കിയാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത്. അധികാരത്തിലെത്തിയാൽ ബില്ല് പിൻവലിക്കുമെന്നാണ് കോൺഗ്രസിന്റെ ഉറപ്പ്. എന്നാൽ അധികാരത്തിലെത്തിയാൽ ബില്ല് വീണ്ടും പാർലമെന്റിൽ കൊണ്ടുവരുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.
2014ൽ ഇങ്ങനെ
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അസമിലെ 14 ലോക്സഭാ സീറ്റുകളിൽ 7 എണ്ണത്തിൽ ബിജെപി വിജയിച്ചിരുന്നു. കോൺഗ്രസിനും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനും മൂന്ന് വീതം സീറ്റുകൾ വീതമാണ് ലഭിച്ചത്. ഒരു സീറ്റിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയും വിജയിച്ചു. ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടിനും എജിപിക്കും ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.
എന്താണ് പൗരത്വ ഭേദഗതി ബിൽ
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജയിൻ പാഴ്സി. ക്രിസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യയിൽ 6 വർഷം താമസിച്ചാൽ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് പൗരത്വ ഭേദഗതി ബിൽ. 2014ൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. ശക്തമായ പ്രതിഷേധത്തിനിടയിലും ലോക്സഭയിൽ ബിൽ പാസാക്കിയിരുന്നു.