കശ്മീരി യുവാക്കൾക്കെതിരായ പരാമർശം: ബിപിന്‍ റാവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അസദുദ്ദീന്‍ ഒവൈസി!!
ദില്ലി: കേന്ദ്ര സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി രംഗത്ത്. തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരായ കശ്മീരിലെ യുവാക്കള്‍ക്കെതിരെ റാവത്ത് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഒവൈസി. കശ്മീരിലെ യുവാക്കളെ ഭീകരവാദ വിരുദ്ധ ക്യാംപുകളിലേക്ക് അയക്കുകയാണെങ്കില്‍ അഖ്‌ലാഖിന്റെയും പെഹ്ലുഖാന്റെയും കൊലപാതകികളെ ഏത് ക്യാംപിലേക്കാണ് അയക്കേണ്ടതെന്ന് ഒവൈസി ചോദിച്ചു.
ആള്‍ക്കൂട്ട കൊലപാതകികളെയും അവരുടെ രാഷ്ട്രീയ യജമാന്മാരെയും തീവ്രവാദത്തില്‍ നിന്നും ആര് പിന്തിരിപ്പിക്കുമെന്നായിരുന്നു ഒവൈസിയുടെ മറ്റൊരു ചോദ്യം. യോഗി ആദിത്യനാഥിനേയും പാകിസ്താനിലേക്ക് പോകാന്‍ പറയുന്ന മീററ്റ് എംപിയെയും തീവ്രവാദ വിരുദ്ധ ക്യാംപുകളിലേക്ക് അയക്കുമോയെന്നും ഒവൈസി ചോദിച്ചു. ആസാമിലെ ബംഗാളി മുസ്ലീംങ്ങളുടെ പൗരത്വ എതിര്‍ക്കുന്നവരുടെ കാര്യമോ? നയം തീരുമാനിക്കുന്നത് സര്‍ക്കാരാണ് അല്ലാതെ സൈനിക മേധാവിയല്ലെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. കരസേന മേധാവിയായിരുന്ന സമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ റാവത്ത് വിമര്‍ശനം ഉന്നയിച്ചപ്പോഴും ഒവൈസി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

കശ്മീരിലെ 10നും 12നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാണ്. അതിനാല്‍ തീവ്രവാദികളായ യുവാക്കളെ ക്യാംപുകളില്‍ പാര്‍പ്പിക്കണമെന്നായിരുന്നു റാവത്തിന്റെ പ്രസ്താവന. യുവാക്കള്‍ തീവ്രവാദത്തിലേക്ക് തിരിയുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റാവത്ത്. സ്‌കൂളുകള്‍, മതപഠന കേന്ദ്രങ്ങള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് തീവ്രവാദ ആശയങ്ങളില്‍ യുവാക്കള്‍ ആകൃഷ്ടരാകുന്നത്. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘം നിലവില്‍ സജീവമാണ്. തീവ്രവാദത്തിലേക്ക് തിരിയുന്നവരെ ഒറ്റപ്പെടുത്തണം. ഇതിനായി ഒരു ക്യാംപെയിന്‍ ആരംഭിക്കണമെന്നും റാവത്ത് പറഞ്ഞു. ദില്ലിയിലെ റെയ്‌സീന ഡയലോഗ് 2020 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications