ഹിന്ദുക്കള്‍ ജനസംഖ്യ കൂട്ടണം; വഴി പറഞ്ഞ് ബദറുദ്ദീന്‍ അജ്മല്‍... മറുപടിയുമായി ബിജെപി
ന്യൂഡല്‍ഹി: അസമിലെ പ്രധാന മുസ്ലിം കക്ഷിയാണ് അഖിലേന്ത്യാ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്). പ്രമുഖ വ്യവസായിയായ ബദറുദ്ദീന്‍ അജ്മല്‍ ആണ് പാര്‍ട്ടിയെ നയിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടിയില്‍ താക്കോല്‍ സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരുകാലത്ത് അസം നിയമസഭയില്‍ ഒട്ടേറെ എംഎല്‍എമാരും പാര്‍ലമെന്റില്‍ എംപിമാരുമുണ്ടായിരുന്ന പാര്‍ട്ടിയാണ് എഐയുഡിഎഫ്.
എന്നാല്‍ അടുത്ത കാലത്തായി പാര്‍ട്ടി പ്രതിനിധികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ബദറുദ്ദീന്‍ അജ്മല്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. ഭരണകക്ഷിയായ ബിജെപി കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തുവരികയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...
ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ധിപ്പിക്കണമെന്നാണ് ബദറുദ്ദീന്‍ അജ്മല്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല, അദ്ദേഹം അതിനുള്ള ഉപായവും പറഞ്ഞുകൊടുത്തു. മുസ്ലിങ്ങളുടെ ഫോര്‍മുല ഹിന്ദുക്കളും സ്വീകരിക്കണം എന്നാണ് ബദറുദ്ദീന്‍ അജ്മലിന്റെ ഉപദേശം. അതോടെ കൂടുതല്‍ കുട്ടികളുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. മുസ്ലിം ജനസംഖ്യ ബിജെപി വലിയ ചര്‍ച്ചയാക്കുന്ന സംസ്ഥാനമാണ് അസം.
മുസ്ലിം പുരുഷന്മാര്‍ 22 വയസിനുള്ളില്‍ വിവാഹം കഴിക്കും. മുസ്ലിം സ്ത്രീകള്‍ 18 വയസിലും. സര്‍ക്കാര്‍ അതിന് അനുവദിക്കുന്നുമുണ്ട്. അതേസമയം, ഹിന്ദുക്കളുടെ കാര്യം മറിച്ചാണ്. വിവാഹത്തിന് മുമ്പ് അവര്‍ രണ്ടോ മൂന്നോ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കും. വിവാഹം ഏറെ കഴിഞ്ഞേ നടത്തൂ. അതാണ് പ്രശ്‌നമെന്നും ബദറുദ്ദീന്‍ അജ്മല്‍ പറയുന്നു.
മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ബദറുദ്ദീന്‍ അജ്മല്‍ പ്രതികരിച്ചത്. 40 വയസ് കഴിഞ്ഞ് വിവാഹിതരായാല്‍ അവര്‍ക്ക് കുട്ടികളുണ്ടാകുമോ എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഫലപുഷ്ടമായ മണ്ണില്‍ കൃഷി ഇറക്കിയാലേ നല്ല വിളയുണ്ടാകൂ എന്നും ബദറുദ്ദീന്‍ അജ്മല്‍ പറഞ്ഞു.
മുസ്ലിങ്ങളുടെ രീതി ഹിന്ദുക്കളും സ്വീകരിക്കണം. യുവത്വത്തില്‍ തന്നെ വിവാഹം കഴിക്കണം. അപ്പോള്‍ കൂടുതല്‍ കുട്ടികളുണ്ടാകുമെന്ന് പറഞ്ഞ ബദറുദ്ദീന്‍ അജ്മല്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മയുടെ വിവാദ പ്രസ്താവന സംബന്ധിച്ചും പ്രതികരിച്ചു. ഡല്‍ഹിയിലെ ശ്രദ്ധ വാക്കള്‍ കൊലക്കേസിന് പിന്നില്‍ ലൗജിഹാദ് ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഇന്ന് രാജ്യത്തെ പ്രധാന നേതാക്കളില്‍ ഒരാളാണ്. ആരാണ് അദ്ദേഹത്തെ തടയുന്നത്. നിങ്ങള്‍ നാലോ അഞ്ചോ ലൗജിഹാദ് നടത്തിക്കോളൂ. ഞങ്ങളുടെ പെണ്‍കുട്ടികളെ കൊണ്ടുപോയ്‌ക്കോളൂ. ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ക്ക് എത്ര ശക്തിയുണ്ട് എന്ന് അറിയാമല്ലോ എന്നും ബദറുദ്ദീന്‍ അജ്മല്‍ പറഞ്ഞു.
മുസ്ലിങ്ങള്‍ക്കെതിരെ സംസാരിച്ച് നേരത്തെയും വിവാദത്തിലായ ബിജെപി നേതാവാണ് ഹിമന്ത ബിശ്വ ശര്‍മ. രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കണം, ലൗ ജിഹാദിനെതിരെ നിയമം വേണം. ഡല്‍ഹിയിലെ ശ്രദ്ധ കൊലക്കേസില്‍ ലൗജിഹാദുണ്ട്. ഇന്ത്യയ്ക്ക് അഫ്താബിനെ പോലെയുള്ള വ്യക്തികളെ ആവശ്യമില്ല. രാമനും നരേന്ദ്ര മോദിയും പോലെയുള്ള വ്യക്തികളാണ് വേണ്ടതെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.
പെട്രോള്‍ വില കുത്തനെ കുറയും; എണ്ണ വില 90ല്‍... വന്‍ പ്രഖ്യാപനത്തിന് കാതോര്‍ത്ത് രാജ്യം
അതേസമയം, ബദറുദ്ദീന്‍ അജ്മലിന്റെ പ്രസ്താനക്കെതിരെ ബിജെപി രംഗത്തുവന്നു. ഇത്തരം പ്രസ്താവനകള്‍ ഇവിടെ നടക്കില്ലെന്ന് ബിജെപി എംഎല്‍എ ദിഗന്ത കലിത പറഞ്ഞു. താഴ്ന്ന രാഷ്ട്രീയം പറയരുത്. ഹിന്ദുക്കള്‍ക്ക് ബംഗ്ലാദേശികളുടെ ഉപദേശം ആവശ്യമില്ല. നിങ്ങളുടെ അമ്മയുടെയും സഹോദരിമാരുടെയും അന്തസ്സിന് മേല്‍ ചവിട്ടരുതെന്നും അദ്ദേഹം വിമര്‍ശിച്ചു.