അസം തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ, 47 മണ്ഡലങ്ങളിലായി 264 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടും
ഗുവാഹത്തി: വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കൊടുവില്‍ അസമില്‍ ആദ്യ ഘട്ട പോളിംഗ് നാളെ ആരംഭിക്കും. അസമിലെ 12 ജില്ലകളിലായുള്ള 47 മണ്ഡലങ്ങളാണ് ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ഉള്‍പ്പെടുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി 264 സ്ഥാനാര്‍ത്ഥികളാണ് നാളെ ജനവിധി തേടുന്നത്. സംസ്ഥാനത്ത് വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ആകെ 81,09,815 വോട്ടര്‍മാരുണ്ട്. 126 അംഗ നിയമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ 946 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍ നടക്കുക. ആദ്യ ഘട്ട പോളിനായി 12 ജില്ലകളിലായി മൊത്തം 11,537 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.
അസമില്‍ നാളെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ 27 മണ്ഡലങ്ങള്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ് . എട്ട് മണ്ഡലങ്ങളില്‍ അസം ഗണ പരിഷത്ത്, കോണ്‍ഗ്രസിന്റെ 9 സീറ്റുകള്‍, എഐയുഡിഎഫ് രണ്ട്, ഒരിടത്ത് സ്വതന്ത്രന്‍ എന്നിങ്ങനെയാണ് 2016ലെ കക്ഷിനില. 100ല്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബിജെപി ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ട് തന്നെ വമ്പന്‍ പ്രചരണ പരിപാടികളാണ് ബിജെപി സംസ്ഥാനത്ത് ഒരുക്കിയത്. അധികാരം തിരിച്ചുപിടിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസിനും ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം
അസമിലെ ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. പൗരത്വ ഭേദഗതി കത്തിപ്പടര്‍ന്ന മേഖലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ റിപുണ്‍ ബോറയും അടക്കമുള്ള പ്രമുഖകര്‍ ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.
രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. കോവിഡ് പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ ആയിരം പേര്‍ക്കേ വോട്ട് ചെയ്യാന്‍ കഴിയു.
ശ്രീമുഖിയുടെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications