അവിഹിതബന്ധം ആരോപിച്ച് യുവതിയുടെ തലമുണ്ഡനം ചെയ്തു; അസമിൽ വീണ്ടും സദാചാര ഗുണ്ടായിസം
സദാചാരപോലീസിന്റെ വിളയാട്ടം. അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് യുവതിയേും യുവാവിനെയും നാട്ടുകാർ ക്രൂരമായി മർദ്ദിക്കുകയും യുവതിയുടെ തല മുണ്ഡനം ചെയ്യുകയും ചെയ്തു. നാഗോൺ ജില്ലയിലെ ജുമുർമറിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച ഗുഹാവത്തിയിൽ ബൈക്കിൽ ഒരുമിച്ച് യാത്ര ചെയ്തതിന്റെ പേരിൽ യുവതിക്കും യുവാവിനും സദാചാര പോലീസിന്റെ മർദ്ദനം ഏൽക്കേണ്ടി വന്നിരുന്നു. ഇരുവരും വിവാഹം കഴിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് ഒരാഴ്ച തികയുമ്പോഴാണ് വീണ്ടും സദാചാര ഗുണ്ടായിസം.
അവിഹിത ബന്ധം
ജുമുർമറിൻരെ അയൽഗ്രാമമായ തുബുക്കി സ്വദേശിയായ യുവാവ് യുവതിയെ കാണാനായി ഗ്രാമത്തിൽ എത്തിയതാണ്. രാത്രി യുവതിയുടെ വീട്ടിലേക്ക് ഇയാൾ പോകുന്നത് കണ്ട ഗ്രാമവാസികൾ കൂട്ടത്തോടെയെത്തി വീട് വളയുകയായിരുന്നു. രണ്ട് പേരും വിവാഹിതരാണെന്നും ഭർത്താവില്ലാത്ത സമയത്ത് യുവതി തൻരെ രഹസ്യക്കാമുകനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നെന്നും നാട്ടുകാർ ആരോപിക്കുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി മർദ്ദിക്കുകയായിരുന്നു.
ക്രൂര മർദ്ദനം
സദാചാരപോലീസുകാർ അതിക്രൂരമായ മർദ്ദനത്തിനാണ് ഇവരെ ഇരയാക്കിയത്. രണ്ടുപേരെയും ശക്തിയായി തല്ലുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. ഗ്രാമത്തിലെ ഒരു സ്ത്രീ യുവതിയുടെ തലമുണ്ഡനം ചെയ്തു. തടയാൻ ശ്രമിച്ച യുവതിയുടെ തലയിൽ കത്തികൊണ്ട് വരിഞ്ഞിട്ടുമുണ്ട്. രാത്രിമുഴുവൻ. ഗ്രാമവാസികൾ ഇവരെ മർദ്ദനത്തിന് ഇരയാക്കിയെന്ന് യുവതി പോലീസിനോട് പറഞ്ഞു. രാവിലെയാണ് പോലീസ് വിവരം അറിയുന്നത്. ഉടനെ തന്നെ സ്ഥലത്തെത്തിയ പോലീസുകാർക്ക് ഇരുവരെയും കൈമാറി. അവശരായ യുവതിയേയും യുവാവിനേയും നഗോണിലുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി റിപുൽ ദാസ് പറഞ്ഞു.
മൂന്നാം തവണ
ജൂൺ മാസത്തിൽ തന്നെ ഇത് മൂന്നാം തവണയാണ് അസമിൽ നിന്നും സദാചാര ഗുണ്ടായിസത്തിന്റെ വാർത്തകൾ പുറത്ത് വരുന്നത്. ടൂർപോയി മടങ്ങിവരുകയായിരുന്ന നീലോൽപ്പൽദാസ്, അഭിജിത്ത് ദാസ് എന്നി യുവാക്കളെ പൻജുരി കച്ചാരി ഗ്രാമത്തിൽ ഒരുസംഘം തടയുകയും അതിക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ജൂൺ മാസം 8-ാം തീയതിയായിരുന്നു സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നവരാണ് എന്നാരോപിച്ചായിരുന്നു മർദ്ദനം.
ബൈക്കിൽ കയറിയതിന്
വിവാഹം കഴിക്കാത്ത യുവതിയുവാക്കൾ ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്തതിനായിരുന്നു ഗുവാഹത്തിയിൽ 18-ാം തീയതി സദാചാരഗുണ്ടായിസം അരങ്ങേറിയത്. ഇവരെ തടഞ്ഞ് നിർത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിന് ശേഷം ഗ്രാമവാസികൾ യോഗം വിളിച്ചുകൂട്ടുകയും ഇരുവരും ഉടൻ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇരുവരും പരാതികൊടുക്കാൻ തയാറായില്ലെങ്കിലും സ്വമേധയാ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.