തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി; ബിപിഎഫ് സഖ്യം വിട്ടു, ഇനി കോണ്‍ഗ്രസിനൊപ്പം
ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിക്ക് കനത്ത തിരിച്ചടി നല്കി സഖ്യകക്ഷി. അസമിലെ ബിജെപിയുടെ സഖ്യകക്ഷിയായ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) എന്‍ഡിഎ സഖ്യം വിട്ടു. ബിജെപിയുമായി ഇനി ബന്ധമില്ലെന്ന് ബിപിഎഫ് അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സഖ്യത്തില്‍ ചേരാനും ഇവര്‍ തീരുമാനിച്ചു.
നിമയസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മഹാസഖ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് ബിപിഎഫ് അധ്യക്ഷന്‍ ഹഗ്രമ മൊഹിലാരി പറഞ്ഞു. സമാധാനം, ഐക്യം, വികസനം എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബിപിഎഫ് സഖ്യം വിട്ടാന്‍ ബിജെപിക്ക് തിരിച്ചടിയാകുമോ? വിശദീകരിക്കാം...
രാഹുല്‍ഗാന്ധി തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം
12 സീറ്റുള്ള പാര്‍ട്ടി
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയിച്ച പാര്‍ട്ടിയാണ് ബിപിഎഫ്. ഇവരുമായി വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ സഖ്യം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബിജെപി നേതാവ് ഹിമന്ദ ബിശ്വ ശര്‍മ അടുത്തിടെ പറഞ്ഞിരുന്നു. ബിപിഎഫിനെ വിട്ട് ബോഡോ വിദ്യാര്‍ഥി നേതാവ് രൂപീകരിച്ച യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലിനെ (യുപിപിഎല്‍) കൂടെ ചേര്‍ത്തിരിക്കുകയാണ് ബിജെപി.
ബിജെപിയുടെ നീക്കം
അടുത്തിടെ നടന്ന ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയിരുന്നു. നേരത്തെ ഈ മേഖലിയല്‍ ബിജെപി അത്ര സ്വാധീന ശക്തിയായിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി 9 സീറ്റ് നേടി. യുപിപിഎല്ലിന് 12 സീറ്റ് കിട്ടി. ഇവരെ കൂടെ ചേര്‍ത്താണ് ബിജെപി കൗണ്‍സില്‍ ഭരണം പിടിച്ചത്.
കോണ്‍ഗ്രസിന്റെ പ്രതീക്ഷ
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഭരണം തൂത്തെറിയുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രിപുണ്‍ ബോറ പറഞ്ഞു. ബിപിഎഫിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ മഹാസഖ്യം കൂടുതല്‍ ശക്തിപ്പെടുകയാണിപ്പോള്‍. അതേസമയം, ഇനിയും ഭരണത്തിലെത്താമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ബിജെപി.
ബിജെപിയുടെ പ്രതികരണം
ബിപിഎഫുമായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാകില്ലെന്ന് തങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണെന്ന് ബിജെപി നേതാവ് ബിസ്വജിത്ത് ദയ്മരി പറഞ്ഞു. അവരുടെ പ്രഖ്യാപനത്തില്‍ പുതിയതായി ഒന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ ബിപിഎഫ് നേതാവായിരുന്നു ബിസ്വജിത്. അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നതും രാജ്യസഭാ അംഗമായതും.
ബിജെപിക്ക് ചുക്കാന്‍ പിടിക്കുന്നത് രണ്ടുപേര്‍
അമിത് ഷായും ഹിമന്ദ് ബിശ്വ ശര്‍മയുമാണ് അസമില്‍ ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇവിടെ സിഎഎയെ കുറിച്ച് മൗനം പാലിച്ചാണ് ബിജെപി പ്രചാരണം. സിഎഎക്കെതിരെ ശക്തമായ സമരം നടന്ന സംസ്ഥാനമാണ് അസം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് തരുണ്‍ ഗൊഗൊയുടെ മരണത്തിന് ശേഷം ആദ്യമായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയാണിത്.
മൂന്ന് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ്
126 അംഗ നിയമസഭയാണ് അസമിലേത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ഇവിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 27നാണ് ആദ്യ ഘട്ടം. ഏപ്രില്‍ ആറിന് മൂന്നാം ഘട്ടവും. ഫലം മെയ് രണ്ടിന് അറിയാം. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും നിമയസഭാ തിരഞ്ഞെടുപ്പ് ഇതോടൊപ്പം നടക്കും.
നാടൻ സുന്ദരിയായി എലിഷേര റായ്- ചിത്രങ്ങൾ കാണാം